News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അമേരിക്കയ്ക്ക് ഇറാന്റെ തിരിച്ചടി; പശ്ചിമേഷ്യ സംഘർഷത്തിലേക്ക് #us-air-strike-iran-hormuz-strait

Post Image
ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സേന യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി. ഈ നടപടി അമേരിക്കൻ സൈന്യത്തെ പ്രകോപിപ്പിക്കുകയും, ഇതിന് തിരിച്ചടിയായി ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താൻ യു.എസ്. സേനയെ പ്രേരിപ്പിക്കുകയും ചെയ്തു. മേഖലയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയെ ഇത് വീണ്ടും വഷളാക്കി.
അമേരിക്കയുടെ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ സൈന്യം യു.എസ്. താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി. ഇറാഖിലെ അൽ-അസദ്, ഇർബിൽ എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂടുതൽ വർദ്ധിപ്പിക്കുകയും, ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിടുകയും ചെയ്തു.
ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ പശ്ചിമേഷ്യയിൽ സമാധാനത്തിന് വിഘാതമാകുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. ഒരു പൂർണ്ണ യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തുന്നത് മേഖലയ്ക്കും ലോകത്തിനും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.


Hashtags: #News

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 ഡിസംബർ 2025 | #NewsHeadlines

• തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ എട്ടരയോടെയാണ് തന്നെ ആദ്യ ഫല സൂചനകൾ ലഭിച്ചു തുടങ്ങും. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

• നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിഞ്ഞില്ലെന്ന് കോടതി. വിധി പകര്‍പ്പ് പുറത്തുവന്നു. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം നില നിൽക്കില്ലെന്ന്‌ കോടതി വിധി പകർപ്പിൽ പറയുന്നു.
ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ കോടതി തള്ളി.

• കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്.

• കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയെ സംബന്ധിച്ച് ഇന്ന് അഭിമാനകരമായ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു.

• മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ. കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

• രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസുകളിൽ ഏകീകൃത അന്വേഷണം. പൊലീസ് ഹെഡ് കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം ആയിരിക്കും കേസുകൾ അന്വേഷിക്കുക.

• അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണിയെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി വയനാട് എക്സൈസ് സംഘം. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

• വെനസ്വേലൻ തീരത്തുനിന്ന്‌ എണ്ണക്കപ്പൽ പിടിച്ചെടുത്തതിന്‌ പിന്നാലെ വെനസ്വേലയിൽനിന്നുള്ള കപ്പലുകൾക്ക്‌ ഉപരോധമേർപ്പെടുത്തി അമേരിക്ക. വെനസ്വേലയിൽനിന്ന്‌ എണ്ണ കൊണ്ടുപോകുന്ന ആറ്‌ കപ്പൽക്കമ്പനികളെയും ആറ്‌ കപ്പലുകളെയും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

• രാജ്യത്ത് 2027ൽ സെൻസസ്‌ സംഘടിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും സെൻസസാണിത്‌. 2011 ലായിരുന്നു അവസാന സെൻസസ്‌.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിൽ ആയി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ.

• നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധിയിന്മേൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. തുടർന്ന് ഇന്ന് തന്നെയോ അല്ലെങ്കിൽ മറ്റൊരു ദിവസമോ പ്രതികൾക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കും.

• കേരളത്തിന്‍റെ ചലച്ചിത്ര ഉത്സവത്തിന് നാളെ തിരി തെളിയും. ഒട്ടേറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ 30മത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. 200ലധികം ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെ വെള്ളിത്തിരയിൽ തെളിയുക. 26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

• തിരുവനന്തപുരത്ത് വെള്ളറടയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി ഡോക്ടറുടെ പരാക്രമം. പരാതിയെ തുടർന്ന് പൊലീസെത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടി ഡോക്ടർ ജിത്തുവാണ് മദ്യപിച്ച് ബോധമില്ലാതെ ഡ്യൂട്ടിക്ക് എത്തിയത്.

• പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ നിന്നും 2023, 2024, 2025 വർഷങ്ങളിൽ എംഎ (ചരിത്രം) ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം, ഫെമിന എസ് എസ്, ശരണ്യ രഘു എന്നിവരാണ് പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റിന് അർഹത നേടിയത്.

• യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10,000 രൂപയുടെ ട്രാവൽ വൗച്ചർ ആണ് കമ്പനി പ്രഖ്യാപനം. ഡിസംബർ 3, 4, 5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്ക് ആയിരിക്കും ഇത് ലഭിക്കുക.

• സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിൽ 76.08 ശതമാനം പോളിങ്‌ ആണ്‌ രേഖപ്പെടുത്തിയത്‌.

• ആറ് ഇടങ്ങളിലെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) സമയപരിധി നീട്ടിയതായി തെരഞ്ഞെടുപ്പ് കമീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് എന്യൂമറേഷൻ ഫോം തിരികെ നൽകാനുള്ള സമയം നീട്ടി നൽകിയത്. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലുമാണ് എസ്‌ഐആറിന്റെ പുതുക്കിയ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്തിന് അർഹമായ കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നകാര്യം ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

• വടക്കൻ കേരളം ഇന്ന് വിധിയെഴുതും. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം കാസർകോട്‌ മുതൽ തൃശൂർവരെ ഏഴ്‌ ജില്ലകളിലാണ്‌ വോട്ടെടുപ്പ്‌. രാവിലെ ഏഴിന്‌ തുടങ്ങുന്ന പോളിങ്‌ വൈകിട്ട്‌ ആറിന്‌ അവസാനിക്കും.

• തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കോടികളുടെ പുതിയ അഴിമതി പുറത്തേക്ക്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന പട്ട് വില്പനയുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 350 രൂപയുടെ പോളിസ്റ്റര്‍ ഷാളുകള്‍ വിറ്റത് 1300 രൂപയ്ക്കാണ്. പത്തുവര്‍ഷംകൊണ്ട് 54 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തൽ.

• നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്–സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ സെക്യൂരിറ്റി തുക മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി) തിരികെ നൽകുന്നില്ലെന്ന് പരാതി. ഓരോ വിദ്യാർത്ഥിയിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ രണ്ട് ലക്ഷം രൂപയാണ് മതിയായ കാരണം കൂടാതെ തടഞ്ഞുവെച്ചിരിക്കുന്നത്.

• 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം പൂർണമായും പരാതിരഹിതമായി നടത്താന്‍ ഇത്തവണ കർശന നിലപാടുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

• കൊങ്കണ്‍ തീരത്തുള്ള അല്‍ഫോണ്‍സോ (ഹാപ്പസ്) മാമ്പഴത്തിന് ഗുജറാത്ത് ഭൗമസൂചിക പദവി തേടുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കര്‍ഷകര്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.

• ഐസിസിയുടെ പുതി­യ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ്മയും വിരാട് കോലിയും. രോഹിത് 781 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനി­ര്‍ത്തിയപ്പോള്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് കോലി രണ്ടാം സ്ഥാ­നത്തേക്ക് കുതിച്ചു. 773 റേറ്റിങ് പോയിന്റാണ് കോലിക്കുള്ളത്.

• വിദ്വേഷ പ്രസംഗത്തിന് കടുത്ത ശിക്ഷാ നടപടിയുമായി കര്‍ണാടക സര്‍ക്കാല്‍. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗത്തിനും വിദ്വേഷ കുറ്റകൃത്യം തടയുന്നതിനുമാ നിയമസഭയില്‍ അവതരിപ്പിച്ച ദി കര്‍ണാടക ഹേറ്റ് സ്പീച്ച് ആന്റ് ഹേറ്റ് ക്രൈംസ് (പ്രിവന്‍ഷന്‍) ബില്‍ 2025 പ്രകാരം 10 വര്‍ഷം തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 ഡിസംബർ 2025 | #NewsHeadlines

• ഒരുമാസം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴുജില്ലകൾ വ്യാഴാഴ്‌ച വിധിയെഴുതും. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പൂർത്തിയാകും.

• വോട്ട് കൊള്ളയാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ മോദിയും അമിത് ഷായും വരുതിയിലാക്കിയെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ എസ്‌ഐആര്‍ ചര്‍ച്ചക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

• ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഹാർദിക്‌ പാണ്ഡ്യയുടെ പ്രകടനമികവിൽ 101 റൺസിനാണ് ഇന്ത്യയുടെ ജയം.

• ഫെഫ്കയിൽ നിന്ന് രാജി വെച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് രാജിയെന്നാണ് വിവരം. മറ്റൊരു സംഘടനയിലും ഭാഗമാകില്ലെന്ന് രാജിക്ക് പിന്നാലെ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

• തെരെഞ്ഞെടുപ്പ് ദിനത്തിൽ ചട്ട വിരുദ്ധമായി പ്രീ പോൾ സർവേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു ആർ ശ്രീലേഖയ്ക്കെതിരെ നടപടിയുമായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവം ഗൗരവതരമെന്ന് കമ്മീഷൻ വ്യക്തമാക്കി.

• നടൻ ദിലീപ്‌ ഒന്നാംപ്രതിയായ, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ഫോൺ വിവരങ്ങൾ അടക്കം നിർണായക തെളിവുകൾ. നടിയെ ആക്രമിച്ച കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സന്ദീപിന്റെ അപേക്ഷ പരിഗണിക്കുന്നത്.

• പഞ്ചാബ് നാഷണൽ ബാങ്കിൽ ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ബെൽജിയം സുപ്രീംകോടതി തള്ളി. ഇന്ത്യയുടെ അപേക്ഷ ശരിവച്ച ബെൽജിയൻ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് ചോക്സി ബെൽജിയം സുപ്രീംകോടതിയെ സമീപിച്ചത്.

• പൊതുമേഖലാ ബാങ്കിന് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിയുടെ മകൻ ജയ് അൻമോല്‍ അംബാനിക്കെതിരെ സിബിഐ കേസെടുത്തു. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരിക്കെയാണ് ഇവർ വായ്പയിൽ ക്രമക്കേട് കാട്ടിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 ഡിസംബർ 2025 | #NewsHeadlines

• തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ വിധിയെഴുതാൻ തയ്യാറായി ഏഴ് ജില്ലകളിലെ ജനങ്ങൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

• രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറയുന്നു. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു.

• നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടു കോടതി. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വെറുതെ വിട്ടത്. എന്നാൽ കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

• മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റു. സുക്‌താര എയർസ്ട്രിപ്പിൽ നിന്ന് പറന്ന വിമാനം ഇന്നലെ വൈകുന്നേരം 6.25ന് വൈദ്യുത ലൈനിൽ തട്ടി അമാഗോണിലെ കൃഷിയിടത്തിൽ തകർന്നുവീഴുയായിരുന്നു.

• ഒരാഴ്ച പിന്നിട്ടിട്ടും അയവില്ലാതെ ഇന്‍ഡിഗോ യാത്രാപ്രതിസന്ധി. ഇന്നലെ മാത്രം 350 വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് യാത്രാദുരന്തത്തിന്റെ ഇരകളായത്. ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ വ്യോമയാനരംഗം കടന്നുപോകുന്നത്.

• രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. രാഹുലിന്റെ പേരിലുള്ള രണ്ടാം ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.

• അണ്ടര്‍ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. ഒരിന്നിങ്സിനും 169 റൺസിനുമായിരുന്നു കേരളത്തിന്റെ വിജയം. 248 റൺസിന്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് ഓൾ ഔട്ടായതോടെയാണ് ത്രിദിന മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ കേരളം വിജയം സ്വന്തമാക്കിയത്.

• ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ മുൻ ആശുപത്രി നഴ്‌സ് കുറ്റക്കാരനെന്ന് കോടതി. 2018 ഒക്ടോബർ 22നാണ് ടോയ കോർഡിംഗ്ലിയുടെ മൃതദേഹം കെയ്ൻസ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള വാങ്കെറ്റി ബീച്ചിലെ മൺതിട്ടകൾക്കിടയിൽ പകുതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 ഡിസംബർ 2025 | #NewsHeadlines

• നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നടന്‍ ദിലീപ് ഉള്‍പ്പടെ 10 പേര്‍ പ്രതികളായ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.

• തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണം ഇന്ന് അവസാനിക്കും.

• വിമാന പ്രതിസന്ധി നേരിട്ട യാത്രക്കാർക്ക് ഇൻഡിഗോ ഇതുവരെ റീഫണ്ട് നൽകിയത് 610 കോടി. രാജ്യത്തുടനീളമുള്ള വിവിധ വിമാനത്താവളങ്ങളിലായി 3,000 ബാഗേജുകൾ യാത്രക്കാർക്ക് എത്തിച്ചുനൽകി.

• രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ്‌ ബെത്‌ലഹേം. ഇസ്രയേൽ– പലസ്‌തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്‌മസ്‌ ആരവങ്ങളിലേക്ക്‌ മടങ്ങിയെത്തുകയാണ്‌ ബെത്‌ലഹേം.

• കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

• ഉത്തർ പ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന് സെന്റർ ഫോർ റിസർച്ച് ആന്റ് എനർജി ആന്റ് ക്ലീൻ എയർ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ അന്തരീക്ഷ നില.

• കേരളത്തിലെ നേട്ടങ്ങള്‍ വലിയ പങ്കാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

• സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 21 ലക്ഷം കടന്നു. 21,45,011 അണ്‍കളക്ടഡ് ഫോമുകളാണ് ഇന്നലെ വൈകിട്ട് വരെ രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 ഡിസംബർ 2025 | #NewsHeadlines

• ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 80, 764 അയ്യപ്പന്മാരാണ് സുഖദർശനം നേടി മലയിറങ്ങി. ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീര്‍ഥാടകരാണ് ശബരിമലയില്‍ സുഖദര്‍ശനം നടത്തിയത്.

• ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി ഇന്നും നേരിടാൻ സാധ്യത. നൂറിലധികം ആഭ്യന്തര സർവീസുകൾ റദ്ദാക്കുമെന്നാണ് സൂചന. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു.

• കൊല്ലത്ത് ബോട്ടുകള്‍ക്ക് തീപിടിച്ച് വൻനാശനഷ്ടം. പത്തോളം ബോട്ടുകൾളാണ് കത്തി നശിച്ചത്. കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കൊല്ലം കുരീപ്പുഴ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

• സംസ്ഥാന സർക്കാരിന്റെ ‘ഡിജി കേരളം’പദ്ധതിയ്ക്ക് ദേശീയ അംഗീകാരം, പദ്ധതിയിലൂടെ ഭരണ സംവിധാനങ്ങൾ ഡിജിറ്റൽ വത്ക്കരിക്കുന്നതിലും, പൗരന്മാർക്ക് കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും കഴിഞ്ഞു.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെതിരായ ബലാല്‍സംഗക്കേസിലെ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

• വനിതാ ബി എൽ ഒയെ ഭീഷണിപ്പെടുത്തി എസ് ഐ ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി. കാസർകോട് ഉപ്പളയിലാണ് സംഭവം. പരാതിയെ തുടർന്ന് ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

• ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം. വിനോദസഞ്ചാരികളടക്കം 23 പേർ തീപിടിത്തത്തിൽ മരിച്ചു. വടക്കൻ ഗോവയിലെ അൻപോറയിലുള്ള ക്ലബ്ബിൽ ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

• രാഷ്‌ട്രീയാവേശം അലയടിച്ചുയർന്ന തദ്ദേശാരവം ഫിനിഷിങ്‌ പോയിന്റിലേക്ക്‌. ഏഴു ജില്ലകളിലെ പ്രചാരണത്തിന്‌ ഞായറാഴ്‌ച കലാശക്കൊട്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ്‌ ഞായർ വൈകിട്ട്‌ ആറിന്‌ അവസാനിക്കുക. ചൊവ്വാഴ്‌ച 1.32 കോടി വോട്ടർമാർ വിധിയെഴുതും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 06 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 ആക്കി. കരട് വോട്ടർ പട്ടിക ഡ‍ിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 21ന് ആയിരിക്കും.

• ലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന കോൺഗ്രസ് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

• കൊല്ലത്ത് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു. മൈലക്കാട് പാലത്തിന്റെ അപ്റോച്ച് റോഡിൽ ഗർത്തം രൂപം കൊണ്ടു. സർവ്വീസ് റോഡും ഇടിഞ്ഞ് താഴ്ന്നു. സ്കൂൾ ബസ് ഉൾപ്പെടെ നാലുവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിട്ടിയോട് വിശദീകരണം തേടി.

• യാത്രക്കാരുടെ തിരക്ക്‌ വർധിച്ചതിനെ തുടർന്ന്‌ വിവിധ ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ച്‌ വീതം താൽക്കാലികമായി വർധിപ്പിച്ചു.

• ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതി നേരിട്ട് നിയമനം നടത്തുമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.

• രാജ്യത്ത് ഒരു വര്‍ഷത്തിനകം ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം പൂർണമായി പരിഷ്കരിച്ച രീതി എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുമെന്നും ഇത് ഹൈവേ ഉപയോക്താക്കൾക്ക് സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

• അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിൽ പുകവലിക്കുന്നത് ചിത്രീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. രചയിതാവ് പുകവലി പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബെഞ്ച്, പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യുന്നവർക്ക് മാത്രമായി പുസ്തകം കാണുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

• 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വന്പന്മാർക്കെല്ലാം ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ല.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ഡിസംബർ 2025 | #NewsHeadlines

• ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം രാഷ്ട്രപതി ഭവനിലെ വിരുന്നിലും പുടിൻ പങ്കെടുക്കും.

• രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത്. കുറ്റകൃത്യം തീവ്രസ്വഭാവത്തിലുള്ളതാണെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. പ്രതിക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ ആണ്. ജാമ്യം അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

• ദേശീയ സബ്‌ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ കേരളം ഓവറോൾ ചാമ്പ്യൻമാരായി. നാല്‌ സ്വർണവും മൂന്ന്‌ വെങ്കലവുമടക്കം 28 പോയിന്റോടെയാണ്‌ നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ടീം ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.

• ക്രിസ്‌മസ്‌– പുതുവത്സര– ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌ 12 പ്രതിവാര ട്രെയിനുകൾ. ആവശ്യത്തിന്‌ ട്രെയിനുകളില്ലാത്തതിനാൽ യാത്രാദുരിതം വർധിക്കുവാൻ സാധ്യതയെന്ന് കണക്കുകൂട്ടൽ.

• ദ്വിത്വ ചുഴലിക്കാറ്റിനെത്തുടർന്ന്‌ ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 481 ആയി. 345 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന്‌ ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്‌. ഇന്ത്യയിൽനിന്നുള്ള സൈനികർ രക്ഷാപ്രവർത്തനരംഗത്തുണ്ട്‌. ചികിത്സ നൽകാനായി ഇന്ത്യയിൽനിന്നുള്ള ഡോക്‌ടർമാരും ശ്രീലങ്കയിലുണ്ട്‌.

• യുഎസ് 2009 മുതൽ നാടുകടത്തിയത് 18,822 ഇന്ത്യക്കാരെയെന്ന് വിദേശമന്ത്രി എസ് ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2025 ജനുവരി മുതൽ ഇതുവരെ 3,258 പേരെ ഇന്ത്യയിലേക്ക് നാടുകടത്തി.

• രാജ്യവ്യാപക സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനനുള്ളിൽത്തന്നെ രൂക്ഷമായ ഭിന്നത. ജോലിഭാരം താങ്ങാനാവാതെ ബൂത്ത് ലെവൽ ഓഫിസര്‍മാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം നിലനിൽക്കെയാണ്, ഉന്നതതലത്തിലും വിയോജിപ്പുണ്ടായെന്ന വിവരം പുറത്തുവരുന്നത്.

• സുഡാൻ അഭയാർത്ഥി ക്യാമ്പിന് നേരെ അര്‍ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തിൽ യുദ്ധക്കുറ്റ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. നോർത്ത് ഡാർഫറിലെ സൈനിക കേന്ദ്രത്തിൽ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തിന്റെ രേഖകൾ ആംനസ്റ്റി പുറത്തുവിട്ടു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 ഡിസംബർ 2025 | #NewsHeadlines

• ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വിളിച്ചോതി ഓപ്പറേഷൻ ഡെമോ. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം ശംഖുമുഖത്ത് പടക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും അഭ്യാസപ്രകടനങ്ങൾ അരങ്ങേറിയത്. ഐഎൻഎസ് വിക്രാന്തും മിഗ് 29 വിമാനങ്ങളും അഭ്യാസപ്രകടനങ്ങൾക്ക് കരുത്തേകി.

• ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. റൺമഴ പെയ്ത പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം, നാലു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് ഭേദിച്ച നാഴികക്കല്ലുകളോടെ ഒരു വർഷം പൂര്‍ത്തീകരിച്ചു. ദേശീയ റെക്കോർഡുകൾക്കൊപ്പം ആഗോള അംഗീകാരവും ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞത്തെ തേടിയെത്തിയ അസാധാരണ വർഷമാണ് കടന്നുപോയത്.

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് ഭേദിച്ച നാഴികക്കല്ലുകളോടെ ഒരു വർഷം പൂര്‍ത്തീകരിച്ചു. ദേശീയ റെക്കോർഡുകൾക്കൊപ്പം ആഗോള അംഗീകാരവും ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞത്തെ തേടിയെത്തിയ അസാധാരണ വർഷമാണ് കടന്നുപോയത്.

• ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

• ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. ഇതിന് ശേഷം ആയിരിക്കും വിധി പറയുക. കൂടുതൽ വാദം കേൾക്കുന്നതിനായിട്ടാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

• ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ വേണമെന്ന ഇഡി ആവശ്യം വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

• സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ഡിസംബർ 2025 | #NewsHeadlines

• ശംഖുമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

• കേരളത്തിൽ എസ് ഐ ആർ തുടരാമെന്ന് സുപ്രീം കോടതി. 88 ശതമാനം ഡിജിറ്റലൈസേഷൻ പൂർത്തിയായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമയ പരിധി നീട്ടണമെങ്കില്‍ സംസ്ഥാനത്തിന് അപേക്ഷ നല്‍കാമെന്ന്‌കോടതി പറഞ്ഞു.

• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

• എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്താൻ നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താവിന് നീക്കാൻ കഴിയാത്തവിധം ഉൾപ്പെടുത്താൻ മൊബൈൽ നിർമാണ കമ്പനികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്.

• തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച്‌ സർക്കാർ. വോട്ടെടുപ്പ് നടക്കുന്ന 9നും 11നും അതത് ജില്ലകളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.

• വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങി ബുധനാഴ്‌ച ഒരുവർഷമാകുമ്പോൾ അത്ഭുതകരമായ നേട്ടങ്ങളാണ് തുറമുഖം കൈവരിച്ചതെന്ന് മന്ത്രി വി എൻ വാസൻ. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്‌നറും കൈകാര്യം ചെയ്ത്‌ നേട്ടങ്ങളോടെ മുന്നേറുകയാണ്‌ തുറമുഖം.

• രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ സാമ്പത്തിക കുറ്റവാളികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കുമായി തിരിച്ചടയ്ക്കാനുള്ളത് ഏകദേശം 58,000 കോടി രൂപ എന്ന് റിപ്പോർട്ട്.

• ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 753 ആയി ഉയർന്നതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 504 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യുഎഇയിൽ നടന്ന കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

• കിഫ്ബി മസാല ബോണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  നൽകിയ ഷോകോസ് നോട്ടീസുകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കിഫ്ബി CEO ഡോ. കെ. എം. എബ്രഹാം.

• അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുലിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷൻ വാദങ്ങൾ എല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.

• ശബരിമലയിൽ റെക്കോർഡ് വരുമാനം. ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 33.33 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പന വരുമാനം 47 കോടി രൂപയായി.

• സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ് വി എൻ‌ ഐ ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയാണ് അദ്വൈത്. ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് വിദ്യാർഥികൾ പറയുന്നു.

• മുൻനിര സുരക്ഷാ സേവനങ്ങളിലേക്ക് 20 ട്രാൻസ്ജെൻഡർ ജീവനക്കാരെ ഉൾപ്പെടുത്തി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. സാമൂഹിക ശാക്തീകരണത്തിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള വലിയ ചുവടുവെയ്പ്പായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

• വിവിധ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സമഗ്രമായ സേവനങ്ങൾ ഉറപ്പാക്കുന്ന ‘മിത്ര 181’ ഹെൽപ്പ് ലൈൻ സംവിധാനം വിപുലീകരിച്ചതായി വനിതാ വികസന കോർപ്പറേഷൻ അറിയിച്ചു. കൂടുതൽ സ്ത്രീകൾക്ക് സഹായകരമാകുന്ന രീതിയിലാണ് സേവനം മെച്ചപ്പെടുത്തിയത്. 181 എന്ന ടോൾ ഫ്രീ നമ്പറിലൂടെ സ്ത്രീകൾക്ക് എല്ലാ മേഖലകളിലെയും വിവരങ്ങൾ അറിയാനും അത്യാവശ്യ ഘട്ടങ്ങളിൽ സേവനങ്ങൾ നേടാനുമുള്ള സംവിധാനമാണ് മിത്ര.

• ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേർ ഇന്തോനേഷ്യയിലും 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്ന് പേർ മലേഷ്യയിലും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത് ഇന്തോനേഷ്യയിലാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ഡിസംബർ 2025 | #NewsHeadlines

• പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഡിസംബർ 19 വരെയാണ്‌ സമ്മേളനം. ആകെ 15 സിറ്റിങ്‌ മാത്രമാണുള്ളത്‌. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനമാണിത്‌.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

• യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കായി പൊലീസ്‌ അന്വേഷണം ഊർജിതം. യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫാണ്‌.

• കനത്ത മഴയെത്തുടർന്ന് ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 കടന്നു. ആകെ 442 പേർ മരിച്ചതായാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

• നാഷണൽ ഹെറാൾഡ്‌ അഴിമതിയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിക്കുമെതിരായി പുതിയൊരു കേസ്‌ കൂടി. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി ന്റെ നിർദേശപ്രകാരം ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്‌ ക്രിമിനൽ ഗൂഢാലോചയ്‌ക്ക്‌ സോണിയനാഷണൽ ഹെറാൾഡ്‌ അഴിമയും രാഹുലുമടക്കം ആറുപേർക്കെതിരെ കേസെടുത്തത്‌.

• അവസാന ഓവര്‍ വരെ നീണ്ട ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 17 റണ്‍സിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

• മുനമ്പത്ത് അധിവസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് മന്ത്രി കെ രാജന്‍. മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് 414 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു മന്ത്രി രാജൻ.

• ഡിറ്റ്‌വാ ചുഴലിക്കാറ്റിന് പിന്നാലെ ശ്രീലങ്കയിൽ വൻ നാശനഷ്ടം. 200 ലേറെ പേർ ഇതുവരെ മരിച്ചു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20,000തോളം വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 നവംബർ 2025 | #NewsHeadlines

• കൊയിലാണ്ടി എംഎൽഎയും സിപിഐഎം വനിതാ നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

• കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ച നേതാവും രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വവുമായിരുന്നു കാനത്തിൽ ജമീലയെന്ന് മുഖ്യമന്ത്രി സ്മരിച്ചു.

• കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരന് സി എസ് ഐ ആറിൻ്റെ എമെരിറ്റസ് സയിൻ്റിസ്റ്റ് ഫെല്ലോഷിപ്പ് ലഭിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ മൂന്ന് വർഷത്തെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ്. ഡോ. ശങ്കരൻ്റെ കീഴിൽ ഒരു വിദ്യാർഥിക്ക് ഗവേഷണം നടത്താനുള്ള ഫെല്ലോഷിപ്പും ലഭിക്കും.

• മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് ടാക്സി വാഹനങ്ങള്‍ക്കു പുറമെ സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാമെന്ന്  ഹൈക്കോടതി. കേരള പൊലീസിന്‍റെ പോർട്ടലായ ‘തുണ’ യിൽ അപേക്ഷിക്കുമ്പോൾ  ടാക്സി വാഹനങ്ങളെ മാത്രമാക്കി പരിമിതപ്പെടുത്തിയ ആഭ്യന്തര വകുപ്പിന്‍റെ സർക്കുലർ  സ്റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവ്.

• മനോരമ കൊലക്കേസ് പ്രതി ബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനാണ് നഷ്ടപരിഹാരം തുക നൽകേണ്ടത്, 2022 ലാണ് പ്രതി കൊലപാതകം നടത്തിയത്.

• ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വരവില്‍ വര്‍ധനവ്: ദര്‍ശനം നടത്തിയവരുടെ എണ്ണം 11 ലക്ഷം കടന്നു.

• കാസർഗോഡ് അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. മൈസൂർ സാലിഗ്രാമം സ്വദേശി ഹരീഷ് ആണ് മരിച്ചത്. കാസർഗോഡ് കാറ്റാംകവല മറ്റപ്പള്ളി വളവിലാണ് അപകടമുണ്ടായത്. റോഡരികിലുള്ള താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.

• റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹിമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 നവംബർ 2025 | #NewsHeadlines

• വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ യോഗംവിളിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ. എസ്‌ഐആർ നടപടികൾ ആരംഭിച്ചശേഷമുള്ള ആറാമത്തെ യോഗമാണിത്‌.

• സംസ്ഥാനത്ത് ഇന്നും മ‍ഴയ്ക്ക് സാധ്യത. ഇന്ന് 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

• ശ്രീലങ്കയിൽ നാശം വിതച്ച് ദിത്‌വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 80 ലധികം പേർ മരിച്ചു. ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു' ആരംഭിച്ചു. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയ്ഗിരിയും വഴി ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു.

• കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

• അതിജീവിതയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. താൻ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യം സമ്മതിച്ചത്. അതിജീവിത ഫേസ്ബുക്കിലൂടെയാണ് തന്നെ ബന്ധപ്പെട്ടതെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

• കർണാടകയിലെ ഭരണപരമായ തർക്കങ്ങൾക്കിടെ ഇന്ന് നിർണ്ണായകമായ ചർച്ച നടക്കും. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിനായാണ് സിദ്ധരാമയ്യ ഡി കെ ശിവകുമാറിനെ തന്റെ വസതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

• വിവേചനപരമായ ഒഴിവാക്കലുകള്‍ ആവര്‍ത്തിച്ച് എന്‍സിഇആര്‍ടി. നേരത്തെ മുഗള്‍ ചരിത്രം, ഗാന്ധി വധം, ഗോധ്രാ കാലപം എന്നിവ ഒഴിവാക്കി വിവാദം സൃഷ്ടിച്ച എന്‍സിഇആര്‍ടി ഇത്തവണ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ദക്ഷിണേന്ത്യന്‍ ചരിത്രം വെട്ടി.

• എയർബസ് എ320 ഫാമിലി വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിലെ കാലതാമസം കാരണം രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനക്കമ്പനികളുടെ ഏകദേശം 200 മുതൽ 250 വരെ വിമാനങ്ങളുടെ പ്രവർത്തനത്തെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

• മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് കത്തയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയിത്തുടങ്ങിയതായും മന്ത്രി അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 നവംബർ 2025 | #NewsHeadlines

• ലേബർ കോഡ് പരിഷ്കരണത്തിൽ ട്രേഡ് യൂണിയൻ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി വി ശിവൻകുട്ടി. തൊഴിലാളി പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഏകപക്ഷീയമായി ലേബർ കോഡ് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനമായതായി മന്ത്രി പറഞ്ഞു.

• മുനമ്പം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ഇടപെടലില്‍ സംതൃപ്തിയറിയിച്ച് മുനമ്പം ജനത. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പടെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ ധരിപ്പിച്ചതിനെത്തുടര്‍ന്നാണ് കരമടയ്ക്കാമെന്ന അനുകൂല ഉത്തരവുണ്ടായതെന്നും മുനമ്പം നിവാസികള്‍ ചൂണ്ടിക്കാട്ടി.

• രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് യുവതി പരാതി നൽകിയത്. പരാതി പൊലീസിന് കൈമാറും.

• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതിനെ തുടർന്നാണ് മഴയ്ക്ക് സാധ്യത.

• എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്തു. എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്.

• ഹോങ്കോംഗിലെ തായ്പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി.കെട്ടിടത്തിൻറെ പല ഭാഗങ്ങളിലും ഇപ്പോഴും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

• ഇന്ത്യ‑ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സര പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

• ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു എസ് ജി എസ്) അറിയിച്ചു. സിമെലു ദ്വീപിൽ 25 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെന്നും യു എസ് ജി എസ് അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 നവംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.

• രാജ്യം ഇന്ന് ഭരണഘടനാ ദിനം സമുചിതമായി ആചരിക്കും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നേതൃത്വം നല്‍കും. 1949, നവംബര്‍ 26ന് ഭരണഘടനാ അസംബ്ലി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് 2015 മുതല്‍ ഭരണഘടനാ ദിനം, സംവിധാന്‍ ദിവസ് ആയി ആചരിക്കുന്നത്.

• തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, സ്ഥാനാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. 75,632 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. ഇതോടെ, പ്രചാരണ രംഗത്ത് അല്പം കൂടി ആവേശം കൂട്ടിയിരിക്കുകയാണ് മുന്നണികൾ.

• വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.

• ഒരുദിവസം ശരാശരി 137 സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്.

• നടിയെ ആക്രമിച്ച കേസിന്റെ വിധി ഡിസംബര്‍ എട്ടിന് പ്രസ്താവിക്കും. കേസ് വിചാരണക്കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഡിസംബർ എട്ടിന് വിധി വരുമെന്ന് അറിയിച്ചത്.കേസിൽ ഇന്നലെ പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്‍റെ വിധി വരുന്നത്. 2025 ഏപ്രിൽ അന്തിമ വാദം പൂർത്തിയായിരുന്നു.

• തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 14 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരും 28 അസിസ്റ്റന്റ് ഓഫിസർമാരുമാണുള്ളത്. 1,249 റിട്ടേണിങ് ഓഫിസർമാർ, 1,321 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, 1,034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.

• തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസുകളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറങ്ങളിലാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 നവംബർ 2025 | #NewsHeadlines

• കേരളത്തിന് വീണ്ടും ചരിത്രനേട്ടം. പേവിഷബാധ പ്രതിരോധശേഷി പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. പുതിയ സാങ്കേതികവിദ്യ പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിന്റെ മറ്റൊരു ചരിത്രനേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

• കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.

• കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസിൽ സ്പാ ജീവനക്കാരി രമ്യ അറസ്റ്റിൽ. ഒളിവിലായിരുന്ന രമ്യയെ കൊച്ചിയിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതിയായ എസ് ഐ കെ കെ ബൈജു ഇപ്പോഴും ഒളിവിലാണ്.

• ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമെന്ന് ഡി ജി പി രവാഡ ചന്ദ്രശേഖർ. സന്നിധാനത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് രാത്രി 9.30 ഓടെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

• കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

• രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു.

• കാനഡയിൽ പ‍ൗരത്വനിയമം പരിഷ്‌കരിക്കാൻ നടപടി തുടങ്ങി. പുതിയതായി അവതരിപ്പിക്കുന്ന ബിൽ സി–3 പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന്‌ കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു.

• കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ കനത്ത പുകപടലം ഇന്ത്യയിലും പടർന്നു. തുടർന്ന് വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 നവംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്.

• കാസർഗോഡ് പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിൻ്റെ കവുങ്ങിൻ തോട്ടത്തിലെ കുളത്തിലാണ് പുലി വീണത്. വൈകുന്നേരം 5 മണിയോടെയാണ് പുലി കുളത്തിൽ വീണ വിവരം അറിഞ്ഞത്.

• കാസർഗോഡ് സംഗീത പരിപാടിക്കിടെ വൻ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.

• ശബരിമലയിലെ തിരക്ക് പൂർണമായും നിയന്ത്രണ വിധേയമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. ഇന്ന് ഞായറാഴ്ചയാണെങ്കിലും പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

• ലബനനൻ സായുധസംഘം ഹിസ്ബുളളയുടെ മുതിർന്ന നേതാവിനെ ഇസ്രയേൽ വധിച്ചു. ഞായറാഴ്ച ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് ഹെയ്‌ക്കം അലി തബതബയിയാണ് കൊല്ലപ്പെട്ടത്.

• അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ആണവോർജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നിടുന്ന പുതിയ ആണവോർജ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ആണവ ദുരന്തമുണ്ടായാൽ ബാധ്യത കന്പനികളിൽ നിന്ന്‌ എടുത്തുമാറ്റുന്ന ‘ആണവോർജ ബിൽ 2025’ ഡിസംബർ ഒന്നിന്‌ തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിലാണ്‌ അവതരിപ്പിക്കുക.

• വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമിലെ "അടുത്ത ബന്ധുക്കൾ' എന്ന കോളത്തിൽ മാതാവ്‌, പിതാവ്‌, അവരുടെ മാതാപിതാക്കൾ എന്നിവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്ന്‌ പുതിയ നിർദേശം. ഫോം വിതരണം ചെയ്‌ത്‌ 19–ാം ദിവസമായ ശനിയാഴ്‌ചയാണ്‌ കോളത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ കാര്യത്തിൽ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ വ്യക്തത വരുത്തിയത്‌.

• രാജ്യത്തെ നഗരങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര നഗരകാര്യ മന്ത്രാലയം ആരംഭിച്ച സ്മാർട്ട് സിറ്റി മിഷൻ പത്ത് വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യത്തിന് അടുത്തുപോലും എത്തിയില്ല. 2015 ജൂണിൽ വലിയ പ്രതീക്ഷകളോടെ ആരംഭിച്ച പദ്ധതി, നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉപരിപ്ലവമായ മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0