LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ബ്രസീലിന് തകർപ്പൻ ജയം; ഹെയ്തിയെ വീഴ്ത്തി മഞ്ഞപ്പട ഗ്രൂപ്പ് സിയിൽ ഒന്നാമത്! #BrazilWin

Post Image
ഫിലാഡെൽഫിയ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ഒരിക്കൽ കൂടി മഞ്ഞക്കടലിരമ്പം അലയൊലിയായി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ അഞ്ചുതവണ ലോകചാംപ്യൻമാരായ ബ്രസീൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെ തകർത്തുവിട്ടു. കാനറികൾക്ക് വേണ്ടി മാത്യൂസ് ക്യൂഞ്ഞ രണ്ടു ഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി ബ്രസീൽ ഒന്നാമതെത്തി. മൊറോക്കോയ്ക്കും നാല് പോയിന്‍റ് ഉണ്ടെങ്കിലും ഗോൾവ്യത്യാസത്തിലെ മികവ് ബ്രസീലിനെ ഒന്നാമതെത്തിക്കുകയായിരുന്നു. രണ്ട് മത്സരം തോറ്റതോടെ ഹെയ്തി ഏറെക്കുറെ പുറത്തായി. അവസാന മത്സരങ്ങളിൽ ബ്രസീൽ സ്കോട്ട്ലൻഡിനെയും ഹെയ്തി മൊറോക്കോയെയും നേരിടും.

മത്സരത്തിന്‍റെ തുടക്കം മുതൽ മഞ്ഞപ്പട ആധിപത്യം പുലർത്തിയെങ്കിലും, ചില നല്ല നീക്കങ്ങളുമായി ഹെയ്തി തങ്ങളുടെ സാന്നിധ്യമറിയിച്ചു. വമ്പൻമാർക്കെതിരെയാണ് കളിക്കുന്നതെന്ന അങ്കലാപ്പ് ഇല്ലാതെ ഹെയ്തി താരങ്ങൾ കളംപിടിക്കുന്നത് കാണാമായിരുന്നു. നാലാം മിനിട്ടിൽ ബ്രസീൽ താരത്തെ ഫൗൾ ചെയ്തതിന് ഹെയ്തിയുടെ കാർലെൻസ് ആർക്കസിന് മഞ്ഞ കാർഡ് ലഭിച്ചു. 14ആം മിനിട്ടിൽ റഫീഞ്ഞ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 21ആം മിനിട്ടിൽ ലൂക്കാസ് പാക്വെറ്റയുടെ പാസിൽനിന്ന് വിനീഷ്യസ് ജൂനിയറിന് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.

ഒടുവിൽ 23ആം മിനിട്ടിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന ഗോൾ എത്തി. വിനീഷ്യസ് ജൂനിയർ ഡ്രിബിൾ ചെയ്ത് ബോക്സിലേക്ക് നടത്തിയ നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്. റീബൌണ്ട് ചെയ്തുവന്ന പന്ത് മാത്യൂസ് ക്യൂഞ്ഞ ഒരവസരം പോലും നൽകാതെ വലയിലാക്കുകയായിരുന്നു. ഹെയ്തി ഗോൾ കീപ്പർ ജോണി പ്ലാസിഡ് വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. 36ആം മിനിട്ടിൽ ഒരു ത്രൂപാസ് പിടിച്ചെടുത്ത് മാത്യൂസ് ക്യൂഞ്ഞ ബ്രസീലിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.

തുടർന്ന് ചില പ്രത്യാക്രമണങ്ങൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും അവയ്ക്ക് മൂർച്ഛ പോരായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ മനോഹരമായ മറ്റൊരു ഗോളിലൂടെ മഞ്ഞപ്പടയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഹെയ്തിയുടെ മധ്യനിരയെയും പ്രതിരോധത്തെയും വകഞ്ഞ് മുന്നേറിയ വിനീഷ്യസ് ലക്ഷ്യം തെറ്റാതെ അനായാസം പന്ത് വലയിലാക്കി. ഈ വിജയത്തോടെ ബ്രസീൽ ഗ്രൂപ്പിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.


Hashtags: #ബ്രസീൽ #ലോകകപ്പ് #ഫുട്ബോൾ #വിനീഷ്യസ്ജൂനിയർ #മാത്യൂസ്ക്യൂഞ്ഞ #Brazil #WorldCup #Football

ഫിഫ ലോകകപ്പ്: മൊറോക്കോയ്ക്ക് ആദ്യ ജയം, സ്കോട്ലൻഡിനെ വീഴ്ത്തിയത് മിന്നൽ ഗോളിന്! #MoroccoWin


ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മൊറോക്കോയ്ക്ക് ടൂർണമെന്റിലെ ആദ്യ വിജയം. ബോസ്റ്റണിൽ നടന്ന വാശിയേറിയ മത്സരത്തിൽ കളിയുടെ എഴുപതാം സെക്കൻഡിൽ ഇസ്മാഈൽ സൈബറി നേടിയ ഗോളാണ് അറ്റ്ലസ് സിംഹങ്ങൾക്ക് തുണയായത്. ഈ ജയത്തോടെ മൊറോക്കോ ലോകകപ്പിൽ പ്രതീക്ഷകൾ സജീവമാക്കി.

കളിയുടെ തുടക്കത്തിൽ ഓഫ് സൈഡ് കെണി ഒരുക്കുന്നതിൽ സ്കോട്ടിഷ് പ്രതിരോധത്തിനു പറ്റിയ പിഴവാണ് ടൂർണമെന്റിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളുകളിലൊന്നിലേക്ക് നയിച്ചത്. തങ്ങൾക്ക് പറ്റിയ അമളിയിൽ നിന്ന് കരകയറുന്നതിനു മുൻപേ ബ്രാഹിം ഡിയാസ് നൽകിയ പാസ് സ്വീകരിച്ച ഇസ്മാഈൽ സൈബറി തൊടുത്ത ഷോട്ട് സ്കോട്ടിഷ് വല കുലുക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കെട്ടഴിച്ച മൊറോക്കോ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.

തുടർന്ന് ആദ്യപകുതിയിൽ മൊറോക്കോ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും സ്കോട്ടിഷ് പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ജയം മാത്രം ലക്ഷ്യമിട്ട് തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട സ്കോട്ലൻഡിനെതിരെ മൊറോക്കോ ശെരിക്കും വിയർത്തു. തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി എന്നുറച്ച ഒരു ജോഡി ഫൗളുകളെങ്കിലും റഫറി തള്ളിക്കളഞ്ഞത് സ്കോട്ലൻഡിന് തിരിച്ചടിയായി.

നേരത്തെ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോയ്ക്കും ഹെയ്തിയെ തോൽപ്പിച്ച സ്കോട്ലൻഡിന്റെയും ടൂർണമെന്റിലെ ഭാവി ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ, പ്രത്യേകിച്ച് ബ്രസീലിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാകും.


Hashtags: #FIFACup #WorldCup #Morocco #Scotland #Football #IsmaelSaibari #Goal #SportsNews #MalayoramNews

നിധിൻ രാജ് കേസ്: ഒന്നാം പ്രതി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റിന് വഴിയൊരുങ്ങി #NithinRaj

Post Image
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ മുൻ വകുപ്പ് മേധാവി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ, ഡോ. എം കെ റാമിന്റെ അറസ്റ്റിനുള്ള തടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ 10-നാണ് നിധിൻ രാജിനെ കോളേജ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തുന്നതായി നിധിൻ മരണത്തിന് മുൻപ് കുടുംബത്തെ അറിയിച്ചിരുന്നു. ഡോ എം കെ റാമിനൊപ്പം ഡോ സംഗീത നമ്പ്യാരുമാണ് ഈ കേസിലെ മറ്റ് പ്രതി.

നിധിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹവിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഡോ എം കെ റാം വിദ്യാർത്ഥികളെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം പീഡനങ്ങളാണ് നിധിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്.

സംഭവം വിവാദമായതോടെ കോളേജിൽ വൻ വിദ്യാർത്ഥി പ്രതിഷേധം അലയടിച്ചിരുന്നു. നീതി തേടിയുള്ള വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രതികളായ ഡോ എം കെ റാമിനെയും ഡോ സംഗീത നമ്പ്യാരെയും കോളേജ് മാനേജ്‌മെന്റ് നേരത്തെ പുറത്താക്കിയിരുന്നു. ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി പ്രതിയുടെ അറസ്റ്റ് നടപടികൾക്ക് കൂടുതൽ വേഗത നൽകുമെന്നാണ് പ്രതീക്ഷ.


Hashtags: #നിധിൻരാജ് #അഞ്ചരക്കണ്ടി #ജാമ്യാപേക്ഷ #ഹൈക്കോടതി #NithinRaj #SuicideCase #Ancharakkandy #AnticipatoryBail #KeralaNews #DrMKRam
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0