LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കണ്ണൂരിൽ പൂട്ട് തകർത്ത് അകത്തുകയറി 36 പ്രാവുകളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി #Kannur

 


കണ്ണൂർ :കണ്ണൂർ അഴീക്കോട് മീൻകുന്നിൽ വളർത്തുപ്രാവുകളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. മീൻകുന്ന് സ്വദേശി സുനിലിൻ്റെ വീട്ടിലെ 36 ഓളം പ്രാവുകളെയാണ് അതിക്രൂരമായി കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം നടന്നത്. പൂട്ട് തകർത്ത നിലയിലായിരുന്നു.

സുനിലിൻ്റെ മകൻ സി അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വല്, അനുവിന്ദ് എന്നിവർ ചേർന്നാണ് പ്രാവുകളെ വളർത്തുന്നത്. ഫാൻസി പ്രാവുകൾ, മത്സര പ്രാവുകൾ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതിൽ 36 എണ്ണത്തെയാണ് കൊന്ന നിലയിൽ കണ്ടെത്തിയത്.

എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലിൽ ഉപേക്ഷിക്കുകയായിരുന്നു. സുനിലിൻ്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും അടുത്തുള്ള വയലിലുമായി കണ്ടെത്തിയത്. ഉടൻ മകനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

എട്ട് വർഷം മുമ്പാണ് അനുരാഗും സുഹൃത്തുക്കളും പ്രാവുകളെ വളർത്താൻ തുടങ്ങിയത്. ആവശ്യക്കാർക്ക് വിൽക്കുന്നതിന് പുറമെ നാട്ടിലെ പ്രാവുകളുടെ മത്സരത്തിൽ പങ്കെടുപ്പിക്കാറും ഉണ്ടായിരുന്നു.

 ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്‍പ്പനയെ സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. അതിന്റെ തുടര്‍ച്ചയായാണ് പ്രാവുകളെ കൊന്നതെന്നാണ് നിലവിലെ സംശയം. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

 Domestic pigeons killed by slitting their throats in Azheekkode, Kannur

ക്ഷേത്ര ഉത്സവത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ #Kozhikode


കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയിൽ പൊലീസുകാരനെ ആക്രമിച്ച രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെ കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ഇരുവരും കൊയിലാണ്ടി എസ്ഐ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്. പോലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയതാണ് അറസ്റ്റിലായിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ സി.പി.എം പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സിനെ ചൊല്ലി സംഘർഷം ഉണ്ടായി. ഇതിലെ വാചകം ശരിയല്ലെന്ന് ആരോപിച്ച് ഫ്‌ളക്‌സ് എടുത്തു മാറ്റണമെന്ന് ആർ എസ് എസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പോലീസ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് പ്രശ്‌നം ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ ആർ എസ് എസ് പ്രവർത്തകരായ ഇവര്‍ പോലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും. 

 Attack on policemen during Kozhikode temple festival Two RSS workers arrested

'സ്പാർക്കിലെ ഡാറ്റ ചോർന്നിട്ടില്ല'; സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു #Thiruvananthapuram


തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സേവന-വേതന വിവരങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്ക്' സോഫ്റ്റ്‌വെയറിൽ നിന്നുള്ള വിവരങ്ങൾ ചോർത്തി സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണം തള്ളി സംസ്ഥാന സർക്കാർ. വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

മതിയായ തെളിവുകൾ ഇല്ലാതെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിവരചോർച്ചയ്ക്ക് സാങ്കേതിക തെളിവുകളോ രേഖകളുടെ പിൻബലമോ ഇല്ല. ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം അയച്ചത് ഭരണഘടനാപരമാണ്. ബജറ്റിലെ ഉറപ്പ് നടപ്പാക്കിയെന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സർക്കാർ വ്യക്തമാക്കി.

അയച്ച സന്ദേശങ്ങൾക്ക് രാഷ്ട്രീയ സ്വഭാവമില്ല. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയെന്ന ആക്ഷേപം ഹർജിക്കാരുടെ അനുമാനം മാത്രമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേരിലല്ല സന്ദേശം അയച്ചത്. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലാത്ത സമയത്താണ് സന്ദേശം അയച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തി സ്വകാര്യത ലംഘിച്ചിട്ടില്ല. നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ചെന്ന വാദം വസ്തുതാ വിരുദ്ധമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാർക്ക് സന്ദേശമയച്ചത് ഭരണനിർവഹണത്തിൻ്റെ ഭാഗമാണ്. സർക്കാർ ജീവനക്കാർക്ക് നൽകുന്ന സേവനങ്ങളുടെ പ്രയോജനം അറിയിക്കുകയാണ്. ഹർജിക്കാരുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചിട്ടില്ല. സർക്കാരിൻ്റെ മാനവ വിഭവശേഷി വിവരങ്ങൾ ഉൾപ്പെടുന്ന സംരംഭമാണ് സ്പാർക്ക്. ജീവനക്കാർക്ക് ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി 2024 ജൂലൈ 10ന് നിയമസഭയെ അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ തീരുമാനമാണ് വാട്സ് ആപ്പ് സന്ദേശം വഴി അയച്ചത്. വാട്സ് ആപ് സന്ദേശത്തിലൂടെ തീരുമാനം അറിയിച്ചത് ജീവനക്കാരെ പ്രചോദിപ്പിക്കാനാണ്. സർക്കാരിൻ്റെ ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ചെയ്തത്. ഇത് സർക്കാരും ജീവനക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമാണ്. സർക്കാർ ജീവനക്കാർക്ക് സന്ദേശം അയച്ചത് സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണെന്നും സർക്കാർ വ്യക്തമാക്കി. 

 Spark data not leaked; State government explains in High Court

'ലബൂബു ഔട്ട്; ഇനി മിറുമി യുഗം,ഫാഷൻ ലോകം കീഴടക്കാൻ ജപ്പാനിൽ നിന്നൊരു കുട്ടി റോബോട്ട്' #Mirumi


ഫാഷൻ ലോകത്ത് ഇപ്പോൾ സംസാരവിഷയം വെറുമൊരു പാവയല്ല, മറിച്ച് വികാരങ്ങളോട് പ്രതികരിക്കുന്ന ഒരു കുഞ്ഞൻ റോബോട്ടിനെക്കുറിച്ചാണ്.

കഴിഞ്ഞ വർഷം സെലിബ്രിറ്റികളുടെ ബാഗുകളിൽ നിറഞ്ഞുനിന്ന 'ലബൂബു' എന്ന തരംഗത്തിന് ശേഷം, 2026-ലെ ഏറ്റവും പുതിയ ഫാഷൻ സ്റ്റേറ്റ്‌മെൻ്റായി ജപ്പാനിൽ നിന്നുള്ള 'മിറുമി' എത്തിക്കഴിഞ്ഞു.

വെറുമൊരു അലങ്കാര വസ്‌തു എന്നതിലുപരി, ഉടമസ്ഥൻ്റെ സ്പർശനത്തോടും സാന്നിധ്യത്തോടും വൈകാരികമായി പ്രതികരിക്കാൻ കഴിയുന്ന ഈ 'ചാം റോബോട്ട്' ഫാഷനും ടെക്നോളജിയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചു കളയുകയാണ്.

ടോക്കിയോ ആസ്ഥാനമായുള്ള യുകായ് എൻജിനീയറിങ് വികസിപ്പിച്ചെടുത്ത മിറുമി, മൃദുവായ രോമങ്ങളുള്ള ഒരു കൊച്ചു കരടിക്കുട്ടിയെപ്പോലെയാണ് ഇരിക്കുന്നത്.

 നാം അരികിലേക്ക് ചെല്ലുമ്പോൾ തല ചരിക്കാനും, സ്പർശിക്കുമ്പോൾ നാണത്തോടെ മുഖം മാറ്റാനും കഴിവുള്ള ഈ കുട്ടി റോബോട്ട് ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാം, ടിക് ടോക് ഇൻഫ്ലുവൻസറുകൾക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

ലബൂബു ഒരു സ്റ്റൈൽ ഐക്കണായിരുന്നെങ്കിൽ, മിറുമി ഒരു 'ഇമോഷണൽ ടെക്' ട്രെൻഡാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പിങ്ക്, ഗ്രേ തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകുന്ന മിറുമിക്ക് ഏകദേശം 11,00 ഇന്ത്യൻ രൂപയോളമാണ് (18,360 ജാപ്പനീസ് യെൻ) വില.

ജനുവരി മുതൽ പ്രീ-ഓർഡറുകൾ ആരംഭിച്ച ഈ പാവക്കുട്ടി, 2026 ഏപ്രിൽ മാസത്തോടെ ആഗോള വിപണിയിൽ സജീവമാകും. ബാഗുകളിൽ തൂക്കിയിടാവുന്ന വെറുമൊരു ആക്സസറി എന്നതിലുപരി, ഒരു കൊച്ചു കൂട്ടുകാരനെപ്പോലെ കൂടെ കൊണ്ടുനടക്കാമെന്നതാണ് മിറുമിയെ ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ട്രെൻഡാക്കി മാറ്റുന്നത്. 

 Kid robot to conquer the fashion world

കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം #Kozhikode

 


കോഴിക്കോട്: കുറ്റ്യാടി തളിക്കരയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ പ്രദേശത്തെ ഒരു വീട്ടുവളപ്പിലെ തെങ്ങ് മിന്നലേറ്റ് പൂർണമായും കത്തിനശിച്ചു. തളീക്കര അങ്ങാടിക്കുന്നത് മണ്ടോൾകണ്ടി നാസറിൻ്റെ വീട്ടിലെ തെങ്ങാണ് കത്തി നശിച്ചത്. മിന്നലേറ്റ് ഉടൻ തന്നെ തെങ്ങിൻ തീപിടിക്കുകയായിരുന്നു. നാട്ടുകാരും വീട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇടിമിന്നലിൻ്റെ പ്രകമ്പനത്തിൽ സമീപത്തെ ഇസ്മായിലിൻ്റെ വീട്ടിലെ ഇൻവെർട്ടറും മറ്റ് വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. വലിയ ശബ്ദത്തോടെയായിരുന്നു മിന്നൽ പതിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസമയത്ത് ആളുകൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ സാമ്പത്തിക നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

മേഖലയിലെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കെ.എസ്.ഐ.ബി അധികൃതർ പരിശോധിച്ചുവരികയാണ്. മഴക്കാലത്ത് ഇടിമിന്നൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, വീടുകളിൽ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകി.

 Lightning strikes in Kozhikode, causing widespread damage

കൊല്‍ക്കത്തയില്‍ ഭൂചലനം;കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി ആളുകള്‍ #Kolkata


കൊൽക്കത്ത:കൊൽക്കത്തയിലും നഗരത്തിൻ്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നെന്നാണ് പ്രാഥമികവിവരം. അതേസമയം, ഭൂചലനത്തിൻ്റെ തീവ്രതയോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല.

നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഭൂമികുലുക്കം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായെന്നും ഓഫീസ് കെട്ടിടങ്ങളിൽനിന്നും മറ്റും ആളുകളെ ഉടൻതന്നെ ഒഴിപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്. 

 Earthquake in Kolkata People flee from buildings

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0