പയ്യന്നൂർ: ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പയ്യന്നൂർ പോലീസ് പിടികൂടി. വിപണിയിൽ അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ട് കിലോയിലധികം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മയ്യിൽ കൊളച്ചേരി സ്വദേശി അജ്മൽ അഷറഫ് (28), നാറാത്ത് സ്വദേശി മുസമ്മിൽ (31) പിടിയിലായവർ.
പയ്യന്നൂർ എസ്.ഐ.മാരായ എൻ.കെ. ഗിരീഷ്, മഹേഷ് എന്നിവരും റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐ.പി.എസിൻ്റെ ഡാൻസാഫ് (DANSAF) സ്ക്വാഡും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ആയിരുന്നു സംഭവം. ഒഡീഷയിൽ നിന്നും മുംബൈ വഴിയാണ് ലഹരിമരുന്ന് പയ്യന്നൂരിലെത്തിച്ചത്.
പ്രതികൾ മുൻപും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നതായി ഡാൻസാഫ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഇവർ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവർ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് സൂചിപ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അറിയിച്ചു.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.