തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ 5791 പേർക്കാണ് രോഗം ബാധിച്ചത്.
ഈ മാസം മാത്രം 1397 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പകരാനുള്ള കാരണം എന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം 100 ലധികം പേർക്കാണ് ചിക്കൻ പോക്സ് ബാധിക്കുന്നത്. ജനുവരി മാസം മാത്രം രോഗം ബാധിച്ചത് 4394 പേർക്ക്. ഫെബ്രുവരി ഒമ്പതാം തീയതി വരെയുള്ള കണക്കുകളില്‍ രോഗബാധിതർ 1397. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. തണുപ്പ് കാലത്ത്നിന്നും ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗ വ്യാപനം കൂടുന്നത്.സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിച്ച് ഈ വർഷം ഒരാളാണ് മരിച്ചത്. പ്രായമായവരിലും അസുഖങ്ങൾ ഉള്ളവരിലും ചിക്കൻപോക്സ് ബാധിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
കുത്തിവെപ്പ് എടുക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം. രോഗവ്യാപനം ഇനിയും വർധിക്കാനാണ് സാധ്യത. രോഗം ബാധിച്ചാൽ ഉടൻ വൈദ്യ സഹായം തേടുകയും ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിക്കുകയും വേണം.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.