തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപി സീൽ പതിച്ചതുമായി ബന്ധപ്പെട്ട വിവാദ ചിത്രം പ്രചരിപ്പിച്ചതിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേരള പോലീസ് കർശന നടപടി തുടങ്ങി. വിവാദ ചിത്രം പങ്കുവെച്ച 270 എക്സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു. പോലീസിൻ്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്ഫോമിൽ നിന്നുള്ള പോസ്റ്റുകൾ പൂർണ്ണമായി നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, പോലീസിനെ ഉപയോഗിച്ച് സമൂഹമാധ്യമ ഉപയോക്താവിനെ നിശബ്ദരാക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ സീൽ രേഖയിൽ വന്നതിലെ ദുരൂഹത അന്വേഷിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാണിച്ചവർക്കെതിരെ നടപടിയെടുക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
പശ്ചിമ ബംഗാളിൽ തൃണമൂൽ ഈ വിഷയം ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റി. കമ്മീഷൻ ബിജെപിയുടെ ചട്ടക്കൂടില്‍ പ്രവർത്തിക്കുന്നു എന്ന് അവർ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് ടിഎംസി നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത പൂർണ്ണമായും തകർന്നുവെന്നും രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും നേതാക്കൾ പറയുന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രധാന ആയുധമായി ഈ സർക്കുലർ വിവാദം ടിഎംസി ഉപയോഗിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചത് അത് തിരുത്തി മാപ്പ് പറയുന്നതിന് പകരം, പോലീസിനെ ഉപയോഗിച്ച് വിമർശിച്ചവർക്ക് നോട്ടീസ് അയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിൽ ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ സാങ്കേതികരേഖയിൽ ഒരു സീൽ വന്നത് കേവലം പിഴവായി കാണാനാവില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.
Police action against social media accounts






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.