പിഎം ശ്രീ: പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം'; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം #PMSHRI

Post Image
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ, പിന്മാറുകയോ ധാരണാപത്രം ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. പി.വി. അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി ഇക്കാര്യം അറിയിച്ചത്. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്കൂളുകളുടെ പട്ടിക ഇതുവരെ നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയിൽ തുടരേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് മുൻപ് പ്രഖ്യാപിച്ച നേതാക്കന്മാരാണ് ഇപ്പോൾ നിലപാട് മാറ്റിയത്. പദ്ധതിയുമായി മുന്നോട്ട് പോകാനും കേന്ദ്രാനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിന്നോട്ട് പോകാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്.

കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലാതെ സംസ്ഥാന സിലബസിൽ തന്നെ പിഎം ശ്രീ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ആദ്യഘട്ടത്തിൽ 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ഈ സ്കൂളുകളിൽ മറ്റ് സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്. പദ്ധതിക്കായി ഏകദേശം ഇരുന്നൂറോളം സ്കൂളുകൾ തിരഞ്ഞെടുക്കാനാണ് സർക്കാർ പ്രാഥമികമായി ആലോചിച്ചിരുന്നതെങ്കിലും, പിന്നീട് ഇത് 265 ആയി ഉയർത്തുകയായിരുന്നു.

സംസ്ഥാന സിലബസിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്ന ശക്തമായ പൊതുവികാരമാണ് യുഡിഎഫിൽ നിലനിൽക്കുന്നത്. ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു നേരത്തെ ഉയർന്ന വാദം. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ മറുപടിയോടെ, കേന്ദ്രഫണ്ട് ഉറപ്പാക്കിക്കൊണ്ട് സ്വന്തം സിലബസ് നിലനിർത്തി പദ്ധതി നടപ്പാക്കുക എന്ന വെല്ലുവിളിയാണ് യുഡിഎഫ് സർക്കാരിന് മുന്നിലുള്ളത്.


Hashtags: #PMSHRI #KeralaEducation #UDFKerala #CentralScheme #StatePolitics #MalayalamNews #KeralaGovt
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0