ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 ഡിസംബർ 2025 | #NewsHeadlines

• ഒരുമാസം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴുജില്ലകൾ വ്യാഴാഴ്‌ച വിധിയെഴുതും. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പൂർത്തിയാകും.

• വോട്ട് കൊള്ളയാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ മോദിയും അമിത് ഷായും വരുതിയിലാക്കിയെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ എസ്‌ഐആര്‍ ചര്‍ച്ചക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

• ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഹാർദിക്‌ പാണ്ഡ്യയുടെ പ്രകടനമികവിൽ 101 റൺസിനാണ് ഇന്ത്യയുടെ ജയം.

• ഫെഫ്കയിൽ നിന്ന് രാജി വെച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് രാജിയെന്നാണ് വിവരം. മറ്റൊരു സംഘടനയിലും ഭാഗമാകില്ലെന്ന് രാജിക്ക് പിന്നാലെ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

• തെരെഞ്ഞെടുപ്പ് ദിനത്തിൽ ചട്ട വിരുദ്ധമായി പ്രീ പോൾ സർവേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു ആർ ശ്രീലേഖയ്ക്കെതിരെ നടപടിയുമായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവം ഗൗരവതരമെന്ന് കമ്മീഷൻ വ്യക്തമാക്കി.

• നടൻ ദിലീപ്‌ ഒന്നാംപ്രതിയായ, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ഫോൺ വിവരങ്ങൾ അടക്കം നിർണായക തെളിവുകൾ. നടിയെ ആക്രമിച്ച കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സന്ദീപിന്റെ അപേക്ഷ പരി​ഗണിക്കുന്നത്.

• പഞ്ചാബ് നാഷണൽ ബാങ്കിൽ ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ബെൽജിയം സുപ്രീംകോടതി തള്ളി. ഇന്ത്യയുടെ അപേക്ഷ ശരിവച്ച ബെൽജിയൻ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് ചോക്സി ബെൽജിയം സുപ്രീംകോടതിയെ സമീപിച്ചത്.

• പൊതുമേഖലാ ബാങ്കിന് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിയുടെ മകൻ ജയ് അൻമോല്‍ അംബാനിക്കെതിരെ സിബിഐ കേസെടുത്തു. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരിക്കെയാണ് ഇവർ വായ്പയിൽ ക്രമക്കേട് കാട്ടിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0