Election News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Election News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

"ഫണ്ടെവിടെ വീടെവിടെ കോൺഗ്രസ്സേ.." വൈറലായി ഇലക്ഷൻ ഗാനം, പിന്നിൽ കല കുവൈറ്റ് പ്രവാസി കലാകാരന്മാർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. #Fund_Evide_Veed_Evide

വയനാട് : മുണ്ടക്കൈ ദുരന്തബാധിതർക്കായി പിരിച്ച ഫണ്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും ചർച്ചയാകുന്നതിനിടെ, അതിനെ ആസ്പദമാക്കി തയ്യാറാക്കിയ പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. എൽഡിഎഫ് പ്രചാരണ പരിപാടികളിലും ഈ ഗാനം ഇടംനേടിയിട്ടുണ്ട്.
“മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺഗ്രസിതല്ലേ,
വയനാട്ടിലെ വീടിനായി എന്ന് പറഞ്ഞ് പറ്റിച്ചെടുത്തൊരു പൈസയാണല്ലേ..
ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ..
നിങ്ങൾ പിരിച്ചതല്ലേ,
ഞങ്ങൾ മറന്നെന്ന് വിചാരിക്കല്ലേ..”
എന്നിങ്ങനെ പോകുന്ന വരികളിലൂടെ കോൺഗ്രസിനെതിരായ വിമർശനമാണ് ഗാനത്തിൽ ഉയർത്തുന്നത്.
കുവൈത്തിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ കല കുവൈത്തിന്റെ അബ്ബാസിയ മേഖല പ്രവർത്തകരാണ് ഗാനത്തിന് പിന്നിൽ. അബ്ബാസിയ കെ യൂണിറ്റ് അംഗമായ സെബിൻ ആന്റണിയാണ് പാരഡി ഗാനത്തിന്റെ രചന നിർവഹിച്ചത്. സംഘടനയിലെ അംഗങ്ങൾ ചേർന്നാണ് ഗാനം അവതരിപ്പിച്ചത്. സൗഹൃദ കൂടിച്ചേരലിനിടെ ആലപിച്ച ഗാനം പിന്നീട് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇത് ശ്രദ്ധ നേടിയത്.
ഇൻസ്റ്റാഗ്രാം റീലുകൾ ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും, എൽഡിഎഫിന്റെ റോഡ് ഷോകളിലും ഗാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംസ്ഥാനത്തെ വിവിധ പ്രചാരണ വേദികളിൽ ഈ പാട്ട് ട്രെൻഡായി മാറിയിരിക്കുകയാണ്.
അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ 100 വീടുകളും, രാഹുൽ ഗാന്ധിയുടെ പേരിൽ 100 വീടുകളും, യൂത്ത് കോൺഗ്രസിന്റെ 30 വീടുകളും ഉൾപ്പെടെ ആകെ 230 വീടുകൾ നിർമിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, ഇതുവരെ ഒരു വീടും പൂർത്തീകരിച്ചിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. പിന്നീട് മേപ്പാടി കുന്നൻപറ്റ പ്രദേശത്ത് സ്ഥലമെടുത്ത് തറക്കല്ലിടൽ ചടങ്ങ് സംഘടിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
230 വീടുകളുടെ പദ്ധതിയിൽ 50 വീടുകൾക്കാണ് തറക്കല്ലിട്ടതെന്ന് പറയപ്പെടുന്നു. എന്നാൽ നിർമാണം ആരംഭിച്ചിട്ടില്ലെന്നും, സ്ഥലത്ത് പുരോഗതി ദൃശ്യമല്ലെന്നും വിമർശനങ്ങൾ ഉയരുന്നു. ചടങ്ങിനിടെ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ യഥാർത്ഥ നിർമ്മാണവുമായി ബന്ധപ്പെട്ടതല്ലെന്ന ആരോപണവും നിലനിൽക്കുന്നു.

വോട്ടിന് പണം; ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ വെട്ടിൽ, വീഡിയോ തെളിവുകളും. #ShobhaSurendran

പാലക്കാട് : തിരുവക്കുറിശ്ശിയില്‍ വോട്ട് വാങ്ങാന്‍ പണം വിതരണം ചെയ്തെന്നാരോപണം; ശോഭാ സുരേന്ദ്രനെതിരെ വിവാദ വീഡിയോ
പാലക്കാട് ജില്ലയിലെ തിരുവക്കുറിശ്ശിയില്‍ വോട്ടിനായി പണം വിതരണം ചെയ്തുവെന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി വിവാദം ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട്, പണം നല്‍കിയതായി ആരോപിക്കുന്ന സ്ഥലത്ത് ശോഭാ സുരേന്ദ്രന്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരാള്‍ കയറുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ചിലര്‍ വാഹനത്തോടടുത്ത് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. “ഒന്ന് രണ്ടിടങ്ങളില്‍ പണം നല്‍കുന്നത് കണ്ടുവെന്ന” ചോദ്യം ഉയര്‍ന്നപ്പോള്‍, “അത് ഈ പെണ്‍കുട്ടിയുടെ ബന്ധുവാണ്” എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി എന്നാണ് വീഡിയോയില്‍ കേള്‍ക്കുന്നത്.
ഇതിനിടെ “കൂടുതല്‍ വിലസേണ്ട” എന്ന മുന്നറിയിപ്പും ശോഭ നല്‍കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ പകര്‍ത്തുന്നയാളോട് ചിത്രം എടുക്കരുതെന്ന് ആവശ്യപ്പെട്ടതും, തന്‍റെ അനുവാദമില്ലാതെ ചിത്രീകരിച്ചതിനെതിരെ ചോദ്യം ചെയ്തതും ദൃശ്യങ്ങളില്‍ കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് ബിജെപി പ്രവര്‍ത്തകരും ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി അറിയുന്നു.
അതേസമയം, “ഇത് ഞങ്ങളുടെ വാര്‍ഡാണ്” എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍, “നിങ്ങളുടെ വാര്‍ഡായാല്‍ എന്താണ്” എന്ന രീതിയില്‍ ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കുന്നതും, ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ “തങ്ങള്‍ തെളിവ് ശേഖരിക്കുകയാണ്” എന്ന് പറഞ്ഞപ്പോള്‍, അതിനെതിരെ ശോഭ ശക്തമായി പ്രതികരിക്കുന്നതും, വാക്കേറ്റം രൂക്ഷമാകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇതിനിടെ, തിരുവക്കുറിശ്ശി പ്രദേശത്ത് വോട്ടിനായി പണം വിതരണം ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന്, പണം ലഭിച്ചുവെന്നാരോപിക്കപ്പെട്ട ഒരു വയോധികയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തി.
ആദ്യമായി പണം ലഭിച്ചതായി പറഞ്ഞുവെന്ന വിവരമുണ്ടെങ്കിലും, പിന്നീട് കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് “അത് പെന്‍ഷന്‍ തുകയാണ്” എന്നാണ് വയോധിക വിശദീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവരെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയതായും പറയുന്നു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇലക്ഷൻ കമ്മീഷൻ. #Election2025

തിരുവനന്തപുരം : 
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 75,643 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ആദ്യ ഘട്ടത്തിലേക്ക് 36,630 പേർ സ്ഥാനാർത്ഥികളാണ്. രണ്ടാം ഘട്ടത്തിൽ 39,013 പേർ മത്സരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 1.32 കോടി ആളുകൾ വോട്ടർമാരാണ്. പോളിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും സ്കൂൾ കെട്ടിടങ്ങളാണ്. കണ്ണൂരിലെ 14-ാം വാർഡിലെയും കാസർകോട് രണ്ടാം വാർഡിലെയും സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വോട്ടെടുപ്പ് ഉണ്ടാകില്ല. മട്ടന്നൂർ മണ്ഡലം ഒഴികെയുള്ള 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വോട്ടെടുപ്പ്.

എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പോളിംഗ് സാമഗ്രികളുടെയും ഇവിഎമ്മുകളുടെയും വിതരണം നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും. രാവിലെ 9 മണിക്കുള്ളിൽ എത്തിച്ചേരാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ഷന് മുൻപേ ജയം, സംസ്ഥാനത്ത് വിവിധ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. #Election2025


കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ. ഗ്രേസി ബോണി ഫോസിൻ്റെ പത്രിക തള്ളി. സി.പി.എമ്മിലെ കെ.പ്രേമാ സുരേന്ദ്രൻ എതിരില്ലാതെ തിരഞെടുക്കപ്പെട്ടു. 


അതോടൊപ്പം കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡിൽ കൂടി എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കോവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സൂഷ്മപരിശോധനയിൽ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത്.  കണ്ണൂർ മലപ്പട്ടം പഞ്ചായത്ത് 12-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി എംവി ഷിഗിന എതിരില്ലാതെ തെരഞ്ഞെടുത്തു.


കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി സി. വി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുത്തു. കണ്ണൂർ കണ്ണപുരം പഞ്ചായത്തത്‍ മൂന്നാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സജിന കെ വി എതിരില്ലാതെ വിജയിച്ചു.

തൃശൂർ വ്യാജ വോട്ടർ പട്ടിക: പട്ടികയിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും #voter_list

 

തൃശൂർ: വോട്ട് ക്രമക്കേടിൽ വ്യാജ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തവരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. പൊൻകുന്നം ക്യാപിറ്റൽ സി4 ലെ വോട്ടർ എസ് അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്ന് അയൽക്കാരന്റെ വെളിപ്പെടുത്തൽ. നിയമസഭാ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ വോട്ട് തിരുവനന്തപുരത്താണ്. തദ്ദേശ സ്വയംഭരണ വോട്ടർ പട്ടികയിൽ, തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്താണ് അജയകുമാറിന്റെ വോട്ട്. വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചുള്ള പരിശോധനയിലൂടെയാണ് എസ് അജയകുമാറിനെ തിരിച്ചറിഞ്ഞത്.
 തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നേതാവും കുടുംബവും നടത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. 2024 ൽ തൃശൂർ, ആലത്തൂർ പാർലമെന്റ് മണ്ഡലങ്ങളിൽ ഇരട്ട വോട്ട് രേഖപ്പെടുത്തിയത് ആർഎസ്എസ് നേതാവ് ഷാജി വരവൂരാണ്. ഷാജിയുടെ ഭാര്യ സ്മിതയ്ക്കും അമ്മ കമലാക്ഷിക്കും രണ്ട് മണ്ഡലങ്ങളിലും വോട്ടുകളുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂർ മേഖലാ സെക്രട്ടറി കൂടിയായ ഷാജി നടത്തിയ ക്രമക്കേടുകളുടെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

ആലത്തൂർ മണ്ഡലത്തിലെ എട്ടാം വാർഡായ വരവൂരിലാണ് ഷാജിക്കും കുടുംബത്തിനും വോട്ടുള്ളത്. പൂങ്കുന്നത്തെ ഇൻലാൻഡ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. ഒരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ച് ഫ്ലാറ്റ് നമ്പർ ശരിയായി രേഖപ്പെടുത്താതെ വോട്ടർ പട്ടികയിൽ ഇടം നേടിയ നിരവധി പേരുണ്ട്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശനിയും ഞായറും പ്രവര്‍ത്തി ദിനം #LSGD

 


തിരുവനന്തപുരം: 2025 ലെ പൊതുതിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികളുടെ സുഗമമായ നടത്തിപ്പിനായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഗസ്റ്റ് 9,10 തീയ്യതികളില്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കി.

വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ദിനംപ്രതി അപേക്ഷകളും പരാതികളും കൂടിവരുന്ന സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.

ഉത്തരവിന്റെ പകര്‍പ്പ് ചുവടെ,



തദ്ദേശ തെരഞ്ഞെടുപ്പ് 2025: വോട്ടർ പട്ടികയിൽ പേര് ചേർക്കാം #voterlist

 


തദ്ദേശ-സ്വയംഭരണ തെരഞ്ഞെടുപ്പ് 2025, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം;


👉2025ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ
▪️പേര് :
▪️വീട്ടുപേര്:
▪️പിതാവിൻ്റെ പേര് :
▪️പോസ്റ്റ് ഓഫീസ് :
▪️വീട്ട്നമ്പർ :
▪️ജനന തിയതി :
▪️മൊബൈൽ നമ്പർ :
▪️വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ :
▪️ഒരു ഫോട്ടോ; (ബാക്ക്ഗ്രൗണ്ട്  വൈറ്റായി ഫോണിൽ എടുത്തതും മതിയാവും)

👆 ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം

 
👇 ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ
▪️SSLC ബുക്കിൻ്റെ കോപ്പി
▪️ ആധാർ കാർഡ് കോപ്പി
▪️റേഷൻ കാർഡിന്റെ കോപ്പി
(ഒറിജിനൽ കയ്യിൽ കരുതണം)

👉 വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള
സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം
( സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)
👉വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ  മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം
(റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)


🫵🏻 കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം.  (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)
നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)


👉 ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ക്ക് അവസരം ഇനി ദിവസങ്ങള്‍ മാത്രം. പേര് ചേര്‍ക്കാനും തിരുത്താനും വോട്ടര്‍ പട്ടിക കാണാനും ഈ ലിങ്കുകള്‍ നിങ്ങളെ സഹായിക്കും : #VotersAddKerala

 


തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ആഗസ്‌ത്‌ ഏഴുവരെ പേരു ചേർക്കാനും തിരുത്താനും അവസരം. 2025 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. കരട്‌ വോട്ടർപ്പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ്‌ തീയതിയിൽ നേരിട്ട് ഹാജരാകണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം.


അപേക്ഷയുടെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെ നിർദ്ദിഷ്ട ഫോറത്തിലും അപേക്ഷിക്കാം. പഞ്ചായത്തിലും നഗരസഭയിലും സെക്രട്ടറിയും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.

വാടകയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ ആറുമാസത്തിൽ കൂടുതലുള്ള വാടകക്കരാർ, ഒരു വർഷത്തിൽ ഏറെയുള്ള എൽപിജി കണക്‌ഷൻ എന്നിവ രേഖയായി ഉപയോഗിക്കാം.

 

കരട് വോട്ടർപട്ടിക

കരട് വോട്ടർപട്ടിക കാണുവാനായി https://www.sec.kerala.gov.in/public/voters/list എന്ന ലിങ്ക് സന്ദർശിക്കാം.

വോട്ടര്‍ സെര്‍ച്ച്  

വോട്ടര്‍ സെര്‍ച്ച് ചെയ്യാനായി https://sec.kerala.gov.in/rfs/search/index എന്ന ലിങ്കിൽ വോട്ടർ ഐഡി നമ്പർ നൽകി സെർച്ച് ചെയ്യാം.

ഓൺലൈനിലൂടെ എങ്ങനെ ചെയ്യാം ?

www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ Sign In പേജിലെ Citizen Registration വഴി പേരും മൊബൈൽ നമ്പരും പാസ്‌വേഡും നൽകി പ്രൊഫൈൽ ഉണ്ടാക്കാം. ഒടിപി ഓഥന്റിക്കേഷൻ നടന്ന മൊബൈൽ നമ്പരാണ്‌ ലോഗിൻ ചെയ്യാനുള്ള യൂസർനെയിം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈലിൽ ഫോം 4, ഫോം 5, ഫോം 6, ഫോം 7 എന്നിവയിൽ അപേക്ഷിക്കാം.

ഫോം 4: 

ആദ്യമായി പേര് ചേർക്കുന്നതിനും കേരളത്തിൽ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം നൽകി മറ്റൊരു തദ്ദേശസ്ഥാപനത്തിലേക്ക്‌ മാറ്റുന്നതിനുമാണിത്‌.

ഫോം 5:

വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിലുള്ള/ നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം സമർപ്പിക്കാൻ.

ഫോം 6:

നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ തിരുത്തുന്നതിന്.

ഫോം 7:

തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ വാർഡിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കോ മാറുന്നതിന്‌.

പ്രവാസികൾക്ക്‌ Pravasi Additions എന്ന ഭാഗത്ത്‌ ക്ലിക്ക്‌ ചെയ്‌ത്‌ പാസ്‌പോർട്ട്‌ വിവരങ്ങൾ നൽകി അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യും,പോരാട്ടം തുടരും : എം സ്വരാജ് #Nilambur


 

 

 മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരാജയത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രതികരണം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാൻ എൽഡിഎഫ് ആഗ്രഹിച്ചു. വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിച്ചു. ജനങ്ങൾ അത് പരിഗണിച്ചോ എന്ന് എനിക്ക് സംശയമുണ്ട്. അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്ന് എം സ്വരാജ് പ്രതികരിച്ചു. മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ സ്വരാജ് അഭിനന്ദിക്കുകയും നല്ല രീതിയിൽ പ്രവർത്തിക്കുന്നത് തുടരാൻ ആശംസിക്കുകയും ചെയ്തു.

'ഫലങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കും. വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് ഞാൻ കരുതുന്നില്ല. പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ട് പോകും. ഒരു തിരിച്ചടി ഉണ്ടായി. പ്രതീക്ഷിച്ചതുപോലെ അത് ഉയർന്നില്ല എന്നത് ഒരു വസ്തുതയാണ്. ഞാൻ വിവാദങ്ങളിൽ മുഴുകിയില്ല. ഒരു വർഗീയവാദിയുടെയും വോട്ട് ഞാൻ തേടിയില്ല,' ഇതായിരുന്നു എം സ്വരാജിന്റെ പ്രതികരണം. സ്വന്തം പഞ്ചായത്തിൽ പിന്നാക്കം പോയതിനും എം സ്വരാജ് മറുപടി നൽകി. അത്തരം ആരോപണങ്ങളിൽ അർത്ഥമില്ല. 

നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്തിന് പതിനൊന്നായിരം വോട്ടിന്റെ വിജയം, അന്‍വര്‍ മൂന്നാം സ്ഥാനത്തേക്ക്. #Aryadan_Shawkath

 


നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇടതു സ്ഥാനാർത്ഥിയായി വിജയിച്ച പി.വി. അൻവർ രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ, പതിനൊന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലമായി യുഡിഎഫിനായി കൈവശം വച്ചിരുന്ന മണ്ഡലം തിരിച്ചുപിടിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ   എം. സ്വരാജിനെ 11005 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്ഷൗക്കത്ത് വെന്നിക്കൊടി പാറിച്ചത്.      

മൂന്ന് മുന്നണികൾക്കും എതിരെ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പതിനയ്യായിരത്തോളം വോട്ടുകൾ നേടി തന്റെ ശക്തി പ്രകടിപ്പിച്ചു. ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ പരീക്ഷിച്ച ബിജെപി നാലാം സ്ഥാനത്തെത്തി.

നിലമ്പൂരിൽ 'സ്വരാജ്' ; നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. #MSwaraj

നിലമ്പൂർ :  നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി.  സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സമാപിച്ചതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

 അൻവറിൻ്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.  ‘നിലമ്പൂരിൽ എൽഡിഎഫ് രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്.  എം സ്വരാജിനെ മുൻനിർത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.  ഏറ്റവും വാശിയേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക.  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കും.  നിലമ്പൂരിൽ യുഡിഎഫിനൊപ്പമാണ് മത്സരം.  അൻവറിൻ്റെ വിഷയം ഞങ്ങൾക്ക് ഒരു പ്രശ്നമല്ല.  പുറത്ത് കാണുന്ന തർക്കമല്ല, അതിനപ്പുറമുള്ള തർക്കങ്ങളാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19 ന്. 

ഫലം ജൂൺ 23 ന് അറിയാം. പി വി അൻവർ എം എൽ എ രാജിവെച്ച പശ്ചാത്തലത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.   ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.  തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ആര് വാഴും ആര് വീഴും ? നിമിഷങ്ങള്‍ കൊണ്ട് മാറി മറിയുന്ന ട്രെന്‍ഡ്, നെഞ്ചിടിപ്പോടെ മുന്നണികള്‍.. #Electioin2024

 


ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലങ്ങളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യ പത്ത് മിനിറ്റിനുള്ളിൽ എൻഡിഎയുടെ ലീഡ് 304 സീറ്റിലെത്തി. ഇന്ത്യ സഖ്യം 171 സീറ്റുകളിൽ മുന്നിലാണ്. എന്നാൽ കേരളത്തിൽ യുഡിഎഫ് 13 എൽഡിഎഫ് 5 എൻഡിഎ 0 ലീഡ് ചെയ്യുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിയാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി സുനിൽകുമാർ ലീഡ് ചെയ്യുന്നു. കണ്ണൂരിൽ വോട്ടെണ്ണൽ അൽപം വൈകിയാണ് ആരംഭിച്ചത്. കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരന് പ്രാരംഭ സൂചനകൾ പ്രതികൂലമാണ്. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ബഹുദൂരം മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. കൊല്ലത്ത് എൻകെ പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടിൽ ഇന്ത്യൻ സഖ്യം മുന്നിലാണ്. പഞ്ചാബിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിഹാറിലും യുപിയിലും എൻഡിഎ സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. കർണാടകയിൽ എൻഡിഎയാണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്യുന്നത്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിലാണ്. പശ്ചിമ ബംഗാളിൽ ഒരു സീറ്റിൽ സിപിഎം ലീഡ് ചെയ്യുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര, ഒഡീഷ നിയമസഭാ ഫലങ്ങളും 25 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്നറിയാം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ഫലം തത്സമയം ലഭ്യമാണ്. https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ എൻകോർ സോഫ്‌റ്റ്‌വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം തത്സമയം ലഭ്യമാകും.

വോട്ട് ചെയ്ത് സിനിമാ ലോകവും, സമ്മതിദാനാവകാശം രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ.. താരങ്ങളുടെ വോട്ട് വിശേഷങ്ങൾ ഇതാണ്.. #Election2024

തിരഞ്ഞെടുപ്പിനോട് അനുഭാവം പ്രകടമാക്കി സിനിമാ ലോകവും, 
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മലയാള സിനിമാ താരങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ അതാത് മണ്ഡലങ്ങളിലെത്തി. പുതു തലമുറയിലെ നടീനടൻമാർ ഉൾപ്പടെ വോട്ട് ചെയ്യുവാനെതിയത് പൊതുജനങ്ങൾക്കും ആവേശമായി. മമ്മൂട്ടി, ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്ന രാജൻ, അഹാന കൃഷ്ണ, ആസിഫ് അലി, അഷ്‌കർ അലി തുടങ്ങിയവരാണ് വോട്ട് ചെയ്യാൻ എത്തിയത്.
 ആലപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് ചെയ്യാനെത്തിയത്. ശ്രീനിവാസൻ ഉദയംപേരൂർ കണ്ടനാട് സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.  നടന്മാരായ ആസിഫ് അലിയും അഷ്‌കർ അലിയും തൊടുപുഴ കമ്പംകല്ല് എൽപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. 
രാജ്യത്ത് മെച്ചപ്പെട്ട രാഷ്ട്രീയ സാഹചര്യം ഉണ്ടാകുമെന്നും ജനങ്ങൾക്ക് നല്ലതും ജനാധിപത്യത്തിന് ഗുണകരവുമായ വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് അലി പ്രതികരിച്ചു. രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടിയാണ് താൻ വോട്ട് ചെയ്തതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.  ഏറെ നാളുകൾക്ക് ശേഷമാണ് താൻ ആലപ്പുഴയിലെത്തി വോട്ട് രേഖപ്പെടുത്തിയതെന്ന് കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു. അന്ന രാജൻ ശ്രീലങ്കയിൽ നിന്നാണ് വോട്ട് ചെയ്യാനെത്തിയത്.

വിവിപാറ്റ് സ്ലിപ്പ് മുഴുവൻ എണ്ണേണ്ട ! നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. #VVPAT

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി.  ബാലറ്റ് വോട്ടിങ്ങിലേക്ക് തിരിച്ചുപോകില്ലെന്ന് കോടതി പറഞ്ഞു.  വ്യവസ്ഥിതിയോടുള്ള അന്ധമായ അവിശ്വാസവും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.  തെരഞ്ഞെടുപ്പിനെ നവീകരിക്കാനുള്ള കമ്മീഷൻ്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.  വിവിപാറ്റ് പൂർണ്ണമായി എണ്ണുന്നത് ഉചിതമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്, നമുക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യുക.. #LoksabhaElection2024

സംസ്ഥാനത്ത് ഇന്ന് വോട്ടെടുപ്പ്, ഒന്നരമാസം നീണ്ട പ്രചാരണത്തിന്റെ ഫലം ഇന്ന് പോളിംഗ് ബൂത്തുകളിൽ പ്രകടമാകും. വോട്ടെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മോക്ക് പോളിംഗ് പോലുള്ള കാര്യങ്ങൾ അവസാന ഘട്ടത്തിലേക്ക്. സ്ഥാനാർത്ഥികളുടെ ഇലക്ഷൻ ഏജന്റുമാർ ബൂത്തിലെത്തി കഴിഞ്ഞു.

രാജ്യം വളരെ അസന്നിഗ്ധമായ ഘട്ടത്തിലാണ് വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. നീണ്ട പത്തു വർഷം നീണ്ട നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനമോ അതോ തുടർച്ചയോ എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും പ്രത്യേകതയും. ലോകത്തിലെ ഏറ്റവും വലിയ പരമാധികാര ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ലോക രാജ്യങ്ങൾക്കിടയിൽ വളരെ പരിതാപകരമായ അവസ്‌ഥയിലാണ്‌ എന്നത് യാഥാർഥ്യമാണ്. 2020 -ൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റവുവാനുള്ള മുൻ രാഷ്ട്രപതികൂടിയായ എ.പി.ജെ അബ്ദുൾകലാമിന്റെ കാഴ്ചപ്പാടുകൾ ഇന്ന് ഇവിടെ എത്തി നില്കുന്നുന്നു എന്നു മാത്രം നോക്കിയാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മനസിലാകുന്നതാണ്.
ശാസ്ത്ര - സാങ്കേതിക മേഖലകളിൽ കുതിച്ചു ചാടേണ്ട നാം 'പൈതൃകം' എന്ന പേരിൽ പിന്നോട്ട് സഞ്ചരിക്കുന്ന കാഴ്ച വേദനാ ജനകമാണ്.
രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും വളരെ താഴ്ന്ന നിലയിൽ ആണ്. സമ്പാദ്യം എന്നത് ചുരുക്കം ചിലരിലേക്ക് ചുരുങ്ങുകയും മറ്റുള്ളവർ ദരിദ്രരായി തുടരുകയും ചെയ്യുന്നതിന് പിന്നിലെ കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്.
ഇന്ധന - പാചക വാതക വില, കേരളത്തെ രാഷ്ട്രീയ പക പോക്കലിന്റെ പേരിൽ ഒറ്റപ്പെടുത്തൽ, തൊഴിൽ ലഭ്യമാക്കുന്നതിലെ പരാജയം, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കൽ, അഴിമതിയുടെ ഔപചാരിക പേരായ ഇലക്ട്രൽ ബോണ്ട്, എതിരാളികളെ മുൻപെങ്ങും കാണാത്ത വിധം ഈഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തൽ, എതിർക്കുന്നവരെ കൊലപ്പെടുത്തൽ, നുണ പ്രചാരണം, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ, മതപരമായ വേർതിരിവ്, വെറുപ്പും വിദ്വേഷവും വളർത്തൽ തുടങ്ങിയ കാര്യങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിക്കും.
ശക്തമായ പ്രതിപക്ഷം പോലും ഇല്ലാതാക്കി ഏകാധിപത്യരീതിയിലേക്ക് രാജ്യം പോകുന്നതിനെതിരെയുള്ള നമ്മുടെ പ്രതികരണമാകട്ടെ വോട്ടിങ്.
എല്ലാവരും കണക്കാണ് എന്നുള്ള അരാഷ്ട്രീയ ചിന്തഗതിയാണ് ഇപ്പോഴും നിങ്ങൾക്ക് എങ്കിൽ ഒന്നുകൂടി സ്വയം ചിന്തിക്കുവാനുള്ള അവസാന നിമിഷമാണ് ഇത്.
എല്ലാവരും വോട്ടിങ് വിനിയോഗിക്കുകയും, അത് നമ്മിടെ രാജ്യത്തിന്റെ നിലനിൽപ്പിനായി ഉപകരപ്രദമാകുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഉപാധി ആയി കാണുകയും ചെയ്യേണ്ടതാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിനായി നമുക്കും വോട്ട് ചെയ്യാം.

കൊട്ടികലാശം ! ഇലക്ഷന്‍ ശബ്ദ പ്രചാരണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം, മുന്നണികളുടെ പ്രചാരണാവലോകനം ഒറ്റനോട്ടത്തില്‍.. #LoksabhaElection

 


സംസ്ഥാനത്ത് ഇലക്ഷന്‍ പ്രചരണം കൊട്ടികലാശത്തിലേക്ക്, ഒരു മാസത്തോളം നീണ്ട പ്രചാരണ പരിപാടികള്‍ക്കാണ് ഇന്ന് വൈകുന്നേരം ആറുമണിയോടെ സമാപനമാകുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്‍റെതാണ്.

മുന്നണികള്‍ പ്രധാന കേന്ദ്രങ്ങളില്‍ അവരുടെ പരമാവധി ശക്തി കാണിക്കുവാനായി കൊട്ടികലാശം വിനിയോഗിക്കും. പൊതുജനങ്ങള്‍ക്കു മുന്‍പില്‍ ശബ്ദ പ്രചാരണം ഇന്ന് കൊടിയിറങ്ങുമ്പോള്‍ വേനല്‍ ചൂടിനൊപ്പം ആവേശ ചൂടിനും ശമാനമുണ്ടായില്ല.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണ പോരായ്മകളും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയുമാണ് ഇടതുപക്ഷം പ്രചാരണായുധമാക്കി മാറ്റുന്നത്. രണ്ടു കോടി തൊഴില്‍ എന്നത് വാഗ്ദാനം മാത്രമായത്, പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധന, മത മൈത്രിയുടെ തകര്‍ച്ച, കേരളത്തോടുള്ള നിഷേധ മനോഭാവം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചത്, പ്രളയ സമയത്ത് കേരളത്തിന്‌ നല്‍കിയ അരിക്കും സൈനികര്‍ക്കും ഉള്ള ചെലവ് തിരിച്ചു വാങ്ങിയത്, സൈനിക ജോലി യുവാക്കള്‍ക്ക് ഇല്ലാതാക്കിയത്, കൊവിഡ് വാക്സിന്‍ കമ്പനിയില്‍ നിന്നും വരെ വാങ്ങിയ ഇലക്ട്രല്‍ ബോണ്ട്‌ അഴിമതി, ഇഡി അന്വേഷണം, അരവിന്ദ് കേജരിവാളിന്‍റെത് ഉള്‍പ്പടെയുള്ള അറസ്റ്റ്, ഗൌരി ലങ്കേഷ് ഉള്‍പ്പടെയുള്ളവരുടെ കൊലപാതകം തുടങ്ങിയ കാര്യങ്ങളാണ് നരേന്ദ്ര മോഡിയുടെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രചാരണ ആയുധങ്ങള്‍.

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനവും ഇത്രയും പ്രശ്നങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുമ്പോഴും  എല്‍ഡിഎഫ് ഗവണ്മെന്റിനെതിരെ മാത്രം പ്രതിഷേധിക്കുന്ന രീതിയും വികസനങ്ങള്‍ക്ക് തുരംഗം വെക്കുന്ന നിലപാടുകളും കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. കോണ്‍ഗ്രസ് എംപി മാരുടെ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനമാണ് മറ്റൊരു പ്രചാരണായുധം. കെപിസിസി അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍റെ നിലപാടുകളും പ്രതിപക്ഷ നേതാവായ വിഡി സതീശനെ പരസ്യമായി തെറി വിളിച്ചതും ഉള്‍പടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ക്യാമ്പുകളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

നരേന്ദ്ര മോഡിയെ മാത്രം മുന്നോട്ടു വച്ചുള്ള പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും പണംനല്കിയുള്ള പ്രചാരണവും പരസ്യവുമാണ് പ്രധാന രീതി. ഇന്ത്യയെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആക്കും എന്നുള്ള മുന്‍  തിരഞ്ഞെടുപ്പിലെ പ്രചരണം മാറ്റി ഇത്തവണ മൂന്നാമാത്തെ സാമ്പത്തിക ശക്തി ആക്കും എന്നുള്ള പ്രചാരണമാണ് നടത്തുന്നത്. ഇന്ധന വില കുറയ്ക്കും എന്നുള്ള പ്രചരണം ഇതിനിടെ തന്നെ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

എല്ലാവര്‍ക്കും 15 ലക്ഷം നല്‍കും എന്നുള്ള ബിജെപിയുടെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ എതിര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ലക്ഷം രൂപ നല്‍കും എന്നാ തരത്തിലുള്ള പ്രചാരണമാണ് നടത്തുന്നത്. അതുകൂടാതെ എല്ലാവര്ക്കും ജോലി നല്‍കുമെന്നും വാഗ്ദാനത്തില്‍ പറയുന്നു. അഴിമതി കാരണം ഭരണം നഷ്ടപ്പെട്ട കോണ്ഗ്രസ് അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നും തിരിച്ചു കയറിയിട്ടില്ല എന്നതിനാല്‍ ഇത്തവണ ശക്തി കാണിക്കേണ്ട അത്യാവശ്യ ഘട്ടമായി മാറിയിരിക്കുകയാണ്.


പ്രധാന മന്ത്രിയുടെ പ്രചാരണ സുരക്ഷക്കായി കെട്ടിയ കയർ കുരുങ്ങി സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. #Accident

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഇലക്ഷൻ പ്രചാരണത്തിന്റെ  ഭാഗമായി കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണി മരിച്ചത്. 

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. ഇലക്ഷൻ പ്രചാരണത്തിനായി നരേന്ദ്ര മോഡി എത്തുന്നതിനോട് അനുബന്ധിച്ചതാണ് കയർ കെട്ടി തടഞ്ഞത്. റോഡിൽ തലയിടിച്ച് വീണ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ ...#Election



 രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒമ്പതരയ്ക്ക് വയനാട് ജില്ലയിലെ നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധിക്കായി ആറ് പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ബത്തേരി, മാനന്തവാടി, വേളമുണ്ട, വിഖാംതറ എന്നിവിടങ്ങളിലാണ് റോഡ് ഷോ. പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും, വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.

അതിനിടെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരിൽ നിന്ന് രാത്രി 10 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി രാത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങി. ആലത്തൂർ നിയോജക മണ്ഡലത്തിലെ കുന്നംകുളത്ത് രാവിലെ ഒമ്പതിന് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും നടക്കും. ഇവിടെനിന്ന് നരേന്ദ്രമോദി ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്ക് പോകും.

ലോകസഭാ തെരഞ്ഞെടുപ്പ് ; തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകൾ ...#Election


 ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ചെക്ക്‌പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച ഫ്ലൈയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ എന്നിവ ഉൾപ്പെടെ എല്ലാ പ്രധാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കുന്നു.

20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആർഒമാരുടെ കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന കേന്ദ്രങ്ങളിൽ 391 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പണ വേളയിൽ എല്ലാ ഇലക്ടറൽ ഓഫീസർമാരുടെയും ഓഫീസുകളുമായി ബന്ധപ്പെട്ട് 187 ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷിക്കുകയും ചെയ്തു.

അവശ്യ സേവന വിഭാഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും തപാൽ വോട്ടിംഗ് സൗകര്യം നൽകുന്ന തൽസമയ നിരീക്ഷണ സംവിധാനം കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ദിവസം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കും.

സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. സുതാര്യവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് തത്സമയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടെടുപ്പിനായി ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം ? #ElectionIdentity

രാജ്യം വോട്ടെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ വോട്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങളും സ്വാഭാവികമായി ഉണ്ടായേക്കാം. അതിൽ പ്രധാനമാണ് ഏത് രേഖയാണ് തിരഞ്ഞെടുപ്പ് വേളയിൽ തിരിച്ചറിയുവാനായി സമർപ്പിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള സംശയങ്ങൾ. വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്.


ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻ.പി.ആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0