നിലമ്പൂർ : നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സമാപിച്ചതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
അൻവറിൻ്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ‘നിലമ്പൂരിൽ എൽഡിഎഫ് രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്. എം സ്വരാജിനെ മുൻനിർത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. ഏറ്റവും വാശിയേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കും. നിലമ്പൂരിൽ യുഡിഎഫിനൊപ്പമാണ് മത്സരം. അൻവറിൻ്റെ വിഷയം ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. പുറത്ത് കാണുന്ന തർക്കമല്ല, അതിനപ്പുറമുള്ള തർക്കങ്ങളാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19 ന്.
ഫലം ജൂൺ 23 ന് അറിയാം. പി വി അൻവർ എം എൽ എ രാജിവെച്ച പശ്ചാത്തലത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.