വയനാട് : മുണ്ടക്കൈ ദുരന്തബാധിതർക്കായി പിരിച്ച ഫണ്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും ചർച്ചയാകുന്നതിനിടെ, അതിനെ ആസ്പദമാക്കി തയ്യാറാക്കിയ പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. എൽഡിഎഫ് പ്രചാരണ പരിപാടികളിലും ഈ ഗാനം ഇടംനേടിയിട്ടുണ്ട്.
“മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺഗ്രസിതല്ലേ,
വയനാട്ടിലെ വീടിനായി എന്ന് പറഞ്ഞ് പറ്റിച്ചെടുത്തൊരു പൈസയാണല്ലേ..
ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ..
നിങ്ങൾ പിരിച്ചതല്ലേ,
ഞങ്ങൾ മറന്നെന്ന് വിചാരിക്കല്ലേ..”
എന്നിങ്ങനെ പോകുന്ന വരികളിലൂടെ കോൺഗ്രസിനെതിരായ വിമർശനമാണ് ഗാനത്തിൽ ഉയർത്തുന്നത്.
കുവൈത്തിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ കല കുവൈത്തിന്റെ അബ്ബാസിയ മേഖല പ്രവർത്തകരാണ് ഗാനത്തിന് പിന്നിൽ. അബ്ബാസിയ കെ യൂണിറ്റ് അംഗമായ സെബിൻ ആന്റണിയാണ് പാരഡി ഗാനത്തിന്റെ രചന നിർവഹിച്ചത്. സംഘടനയിലെ അംഗങ്ങൾ ചേർന്നാണ് ഗാനം അവതരിപ്പിച്ചത്. സൗഹൃദ കൂടിച്ചേരലിനിടെ ആലപിച്ച ഗാനം പിന്നീട് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇത് ശ്രദ്ധ നേടിയത്.
ഇൻസ്റ്റാഗ്രാം റീലുകൾ ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും, എൽഡിഎഫിന്റെ റോഡ് ഷോകളിലും ഗാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംസ്ഥാനത്തെ വിവിധ പ്രചാരണ വേദികളിൽ ഈ പാട്ട് ട്രെൻഡായി മാറിയിരിക്കുകയാണ്.
അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ 100 വീടുകളും, രാഹുൽ ഗാന്ധിയുടെ പേരിൽ 100 വീടുകളും, യൂത്ത് കോൺഗ്രസിന്റെ 30 വീടുകളും ഉൾപ്പെടെ ആകെ 230 വീടുകൾ നിർമിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, ഇതുവരെ ഒരു വീടും പൂർത്തീകരിച്ചിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. പിന്നീട് മേപ്പാടി കുന്നൻപറ്റ പ്രദേശത്ത് സ്ഥലമെടുത്ത് തറക്കല്ലിടൽ ചടങ്ങ് സംഘടിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
230 വീടുകളുടെ പദ്ധതിയിൽ 50 വീടുകൾക്കാണ് തറക്കല്ലിട്ടതെന്ന് പറയപ്പെടുന്നു. എന്നാൽ നിർമാണം ആരംഭിച്ചിട്ടില്ലെന്നും, സ്ഥലത്ത് പുരോഗതി ദൃശ്യമല്ലെന്നും വിമർശനങ്ങൾ ഉയരുന്നു. ചടങ്ങിനിടെ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ യഥാർത്ഥ നിർമ്മാണവുമായി ബന്ധപ്പെട്ടതല്ലെന്ന ആരോപണവും നിലനിൽക്കുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.