ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴയോടൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും. ലൈസൻസ് തിരികെ ലഭിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസ്സിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. മദ്യപിച്ച്/അലക്ഷ്യമായി ഓടിച്ച് ആളപായമുണ്ടാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 5 ദിവസത്തെ ക്ലാസ് നിർബന്ധമാക്കുകയും ചെയ്യും. അമിതവേഗതയ്ക്ക് 3 മാസത്തെ സസ്പെൻഷനും 3 ദിവസത്തെ ക്ലാസ്സുമുണ്ട്. ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ തടസ്സപ്പെടുത്തുന്നവർക്ക് 6 മാസത്തെ സസ്പെൻഷനും 1 ദിവസത്തെ ക്ലാസ്സും നിർബന്ധമാണ്.
സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവർക്കും 6 മാസത്തെ സസ്പെൻഷനും 3 ദിവസത്തെ ക്ലാസും നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസ് പുനഃസ്ഥാപിക്കാൻ കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ആർ.ടി. ഓഫീസുകളിൽ നിർബന്ധമായും ഹാജരാക്കണം.
എന്നാൽ, സംസ്ഥാനത്ത് നിലവിൽ മൂന്ന് പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് ഉള്ളത് എന്നതിനാൽ, ആയിരക്കണക്കിന് വരുന്ന നിയമലംഘകർക്ക് കൃത്യസമയത്ത് ക്ലാസുകൾ നൽകി ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുന്നത് മോട്ടോർ വാഹന വകുപ്പിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.