Local എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Local എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കനത്ത മഴ ; ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (27.06.2024) അവധി. #SchoolOff

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ജൂൺ 27) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കരാറുകാരൻ്റെ അനാസ്ഥ, മംഗരയുടെ സ്വപ്നങ്ങൾ പുഴയിൽ ഒലിച്ചുപോയി.. ഒരു ജനതയുടെ പാലം എന്ന ആഗ്രഹം ഇനി സ്വപ്നം മാത്രമോ ? #Mangara_Bridge


ആലക്കോട് : ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര പുഴക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ കോൺക്രീറ്റ് ഗട്ടറുകൾ കനത്ത മഴയിലും മഴവെള്ള പാച്ചിലിലും ഒലിച്ച് പോയി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് ഇതോടെ തകർന്നു പോയത്.

VIDEO | കനത്തമഴയിൽ മംഗര പാലത്തിന്റെ ഭാഗങ്ങൾ ഒലിച്ചു പോകുന്നു..

ഒന്നര വർഷം മുമ്പ് ആരംഭിച്ച പാലം പണിക്കിടെ പല തരത്തിലുള്ള വീഴ്ചകളും സംഭവിച്ചിരുന്നു. നാട്ടുകാരുടെ കൃത്യമായ ഇടപെടലുകൾ കൊണ്ട് അവ പരിഹരിക്കുന്നതിനിടയിൽ കോൺട്രാക്റ്റർ മനപ്പൂർവ്വം പണി താമസ്സിപ്പിക്കുക പോലും ചെയ്തിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് മാത്രമല്ല വേനൽ കാലത്ത് പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സമയത്ത് ഇഴഞ്ഞു നീങ്ങിയ പണി മൂലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന നാശ നഷ്ടങ്ങൾക്ക് കാരണമായത് എന്നും നാട്ടുകാർ പറയുന്നു.

പാലത്തിൻ്റെ പില്ലറുകളിലേക്ക് ബീം എടുത്തുവെക്കുന്ന ജോലിയാണ് ഇനി ബാക്കി ഉണ്ടായിരുന്നത്. ഈ ആവശ്യത്തിലേക്കായി ഉള്ള രണ്ടു ക്രെയിനുകളിൽ ഒന്നും ഇപ്പൊൾ മംഗരയിൽ എത്തിച്ചിരുന്നു. ഇതിനായി പുഴ വക്കിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന ബീമുകളാണ് ഇപ്പൊൾ ഒലിച്ച് പോയിരിക്കുന്നത്. ബീമുകൾ പരസ്പരം കൂട്ടിയിടിച്ചതിനാൽ ബല ക്ഷയം സംഭവിച്ചേക്കാം എന്നതിനാൽ ഇനി ഇവ പാലം പണിക്കായി ഉപയോഗിക്കുവാൻ സാധിക്കുകയില്ല. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം ലക്ഷക്കണക്കിന് രൂപയുടെ വസ്തുതകളാണ് ഇപ്പൊൾ നശിച്ചിരിക്കുന്നത്.

രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. നിരവധി വിദ്യാർത്ഥികൾ ഉൾപ്പടെ ഇരു ഭാഗങ്ങളിലേക്കും പോകേണ്ടുന്നവർ ഇപ്പൊൾ അഞ്ച് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതും, കണ്ണൂർ വിമാന താവളത്തിലേക്ക് ഉൾപ്പടെയുള്ള യാത്ര ചുരുങ്ങുകയും ചെയ്യുന്നത് ഉൾപ്പടെ നിരവധി സൗകര്യങ്ങൾ പാലം യാഥാർത്ഥ്യമാകുന്നതോടെ ലഭിക്കുമായിരുന്നതാണ് ഇപ്പൊൾ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.

ഓട്ടുറുമ ശല്യത്തിന് പ്രതിവിധി തളിപ്പറമ്പ പന്നിയൂരിൽ നിന്നും, കർഷകന്റെ കണ്ടുപിടുത്തം ഹിറ്റ്.. #Mupli_Beetle_Pesticide

നാട്ടിൻപുറങ്ങളിൽ വൈകുന്നേരമായാൽ ഇപ്പോൾ ഓട്ടുറുമാ ശല്യമാണ്. പല പൊടിക്കൈകൾ സ്വീകരിച്ചിട്ടും ഈ കുഞ്ഞൻ പ്രാണികളുടെ ശല്യത്തിന് കുറവൊന്നും വന്നിട്ടുണ്ടാകില്ല. ഓട്ടുറുമകളെ തളയ്ക്കാൻ മാർഗ്ഗം ഒന്നും ഇല്ലെന്ന് കരുതി നിരാശരായിരിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കണ്ണൂർ തളിപ്പറമ്പ പന്നിയൂരിൽ നിന്നുമാണ് ഒരു സാധാരണ കർഷകന്റെ അസാധാരണ കണ്ടുപിടുത്തം. ഓട്ടുറുമക്കെതിരെയുള്ള ജൈവ കീടനാശിനി കണ്ടെത്തിയിരിക്കുന്നത് കെ.കെ.ജലീൽ എന്ന സാധാരണ കർഷകനാണ്. ഈ കീടനാശിനി ഓട്ടുറുമയുടെ മേൽ  പ്രയോഗിച്ചാൽ മൂന്ന് മുതൽ 10 സെക്കൻഡുകൾക്കുള്ളിൽ അവയെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.   ഈ ജൈവകീടനാശിനി മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഒരു തരത്തിലും ഹാനികരമല്ലെന്ന് കെ.കെ.ജലീൽ വ്യക്തമാക്കി.


 മലയോര മേഖലകളിലും ഇപ്പോൾ നഗരങ്ങളിലും ഓട്ടുറുമകൾ ഉൾപ്പടെയുള്ള കീടങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇവയെ  കൊല്ലുന്നത് മാരകമായ വിഷം തളിച്ചാണ്.   ഇത് മനുഷ്യർക്കും മറ്റ് മൃഗങ്ങൾക്കും അപകടകരമാണ്. എത്ര ഉപയോഗിച്ചാലും ഇവയെ പൂർണ്ണമായി നശിപ്പിക്കുവാനും സാധിക്കില്ല.  ഇതിന് ബദലായി മനുഷ്യർക്കും മൃഗങ്ങൾക്കും ഹാനികരമല്ലാത്ത ഒരു ജൈവ കീടനാശിനിയാണ് ഈ കർഷകൻ കണ്ടുപിടിച്ചിരിക്കുന്നത്.



 2008-ൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം ഇന്ത്യയിൽ നടത്തിയ പ്രഥമ കാർഷിക ശാസ്ത്ര കോൺഗ്രസിൽ അഞ്ച് വ്യത്യസ്ത കണ്ടുപിടുത്തങ്ങൾക്ക് കാർഷിക സർവകലാശാലയുടെ അംഗീകാരം നേടിയ കർഷകനാണ് കെ.കെ.ജലീൽ. 

മഞ്ഞളാണ് ഈ കീടനാശിനിയുടെ പ്രധാന ചേരുവയെന്ന് ജലീൽ പറഞ്ഞു.   തൻ്റെ കണ്ടുപിടുത്തത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി അദ്ദേഹം കീടനാശിനിയും സാങ്കേതിക വിവരങ്ങളും പന്നിയൂർ  കൃഷി വിജ്ഞാന കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.   


ഇടുക്കിയിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ ജലീലും കുടുംബവും വർഷങ്ങളായി തളിപ്പറമ്പ് പന്നിയൂരിലാണ് താമസം.

ജലീൽ കഴിഞ്ഞ 16 വർഷത്തിനിടെ കാർഷിക മേഖലയിൽ അമ്പതിലധികം വ്യത്യസ്ത കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. ഇത് കർഷകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയ്ക്ക് 26 വയസ്സ് ; കുടുംബശ്രീ ജന്മദിനം ആഘോഷിച്ച്‌ തളിപ്പറമ്പ നഗരസഭ.. #Kudumbasree

തളിപ്പറമ്പ : അടുക്കളയുടെ നാല്‌ ചുമരിനുള്ളിൽ നിന്നും സമൂഹത്തിന്റെ ഗതി നിർണ്ണയത്തിന്റെ ഭാഗമായി മാറുവാൻ സ്ത്രീകളെ പ്രാപ്തരാക്കിയ കുടുംബശ്രീയുടെ 26ആം വാർഷികത്തിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭ  സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വാർഷിക ആഘോഷം സാമൂചിതമായി 16.05.2024 ന് വ്യാഴാഴ്ച തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ നടന്നു. ബഹു. നഗരസഭ ചെയർപേഴ്‌സൻ മുർഷിദ കോങ്ങായി ഉൽഘടനം നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കൽ പദ്‌മനാഭൻ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി ഷബിത എം കെ, റജില പി, മുഹമ്മദ് നിസാർ പി പി കൂടാതെ നഗരസഭ കൗൺസിലർ മാരായ ഒ സുഭാഗ്യം, കോടിയിൽ സലീം,വത്സരാജൻ, സുരേഷ്, നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ. പി, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, സി ഡി എസ് ചെയര്പേഴ്‌സൻ രാജി നന്ദകുമാർ, ശുഭ എം എന്നിവർ സംസാരിച്ചു. തുടർന്ന് ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രസ്‌തുത പരിപാടിയിൽ കുടുംബശ്രീ വനിതകൾ, ഓക്‌സില്ലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വിദ്യാർഥികളിൽ ആവേശം നിറച്ച് വായനാ ചങ്ങാത്തവും പഠനോത്സവവും, മഴൂർ ഇങ്ങനെയാണ് വ്യത്യസ്ഥമാകുന്നത്... #Mazhoor

തളിപ്പറമ്പ : ജി എച്ച് എസ് കാലിക്കടവും ഇ എം എസ് സ്മാരക വായനശാല ആൻ്റ് ഗ്രനാലയം യുവജന കലാവേദി മഴൂരും സംയുക്തമായി വായനാ ചങ്ങാത്തവും പഠനോത്സവവും സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ വി വി ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരിയും പ്രഭാഷകയുമായ ജിഷ സി ചാലിൽ കുട്ടികളുമായി സംവദിച്ചു. സി ആർ സി കോഡിനേറ്റർ രശ്മി എ വി വായനശാല സെക്രട്ടറി ഐ വി ഉണ്ണി സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. പി. ടി. എ പ്രസിഡണ്ട് പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ സ്വാഗതവും കെ വി ലസിത നന്ദിയും പറഞ്ഞു. വായനശാല മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നിർവഹിച്ചു. കഴിഞ്ഞ വിഷു ദിനത്തിൽ പുസ്തക കണിയും കൈനീട്ടവും ഒരുക്കി വാർത്തകളിൽ യുവജന കലാവേദി വാർത്തകളിൽ ഇടം നേടിയിരുന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

ആവേശമായി മെയ് ദിന റാലികൾ, ഐക്യത്തിന്റെ ശക്തി ലോകത്തിന്റെ മുന്നിൽ തുറന്നുകാട്ടി തൊഴിലാളികൾ. #May_Day_Alakode


ഇന്ന് മെയ്ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയയിൽ ആണ്.

1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി റാലികളും അനുബന്ധ പരിപാടികളും നടത്തുന്നു. കേരളത്തിലും തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കുന്നു.

കണ്ണൂരിൽ പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി റാലിയും പൊതുയോഗങ്ങളും നടന്നു. 

ആലക്കോട് മേഖലയിൽ രയരോം ടൗൺ കേന്ദ്രമാക്കി തൊഴിലാളി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പള്ളിപ്പടിയിൽ നിന്ന് ആരംഭിച്ച റാലിയിൽ വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ അണിനിരന്നു. CITU കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിനെതിരെയുള്ള  ചൂഷണത്തിനെതിരെ ഒന്നിക്കുവാൻ ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ആലക്കോട് ഏരിയ സെക്രട്ടറി ടി പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ AITUC കണ്വീനർ സജി അധ്യക്ഷനായി.

പുസ്തക കണിയും കൈനീട്ടവും, വ്യത്യസ്തമായി മഴൂരിലെ വിഷു ആഘോഷം.. #Mazhoor

മഴൂർ യുവജന കലാവേദി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്‍റെ ആഭിമുഖ്യത്തിൽ വിഷു ദിനത്തിൽ "പുസ്തക കണിയും വിഷു കൈനീട്ടവും" വ്യത്യസ്ഥ അനുഭവമായി. വായനയിലൂടെ അറിവ് വര്‍ധിപ്പിക്കുകയും, അറിവിലൂടെ ഉയര്‍ച്ച നേടുകയും ചെയ്യുക എന്ന കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായാണ് പുസ്തക കണി എന്ന ആശയം ഉടലെടുത്തത് എന്ന് സംഘാടകര്‍ പറഞ്ഞു.

കണിയോടൊപ്പം സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈനീട്ടവും നല്‍കി. ചടങ്ങിൽ ഐ.വി.ഉണ്ണി സ്വാഗതം പറഞ്ഞു. ഇ.സുധാകരൻ അധ്യക്ഷത വഹിച്ചു. എം.എം.ജനാർദനൻ മാസ്റ്റർ കൈനീട്ടം നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.പ്രിയേഷ് നന്ദി പ്രകാശനം നടത്തി.

തളിപ്പറമ്പിൽ കോൺവെന്റിന് നേരെ അക്രമം ; ശക്തമായ പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് (എം) #FCCConventTaliparamba

തളിപ്പറമ്പ് :  ആള്ളാംകുളത്തെ എഫ്.സി.സി കോൺവെൻ്റിനും ഹോസ്റ്റലിനും നേരെ നടന്ന അക്രമം അപലനീയമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ എന്നിവർ പറഞ്ഞു.
അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സഭാസ്ഥാപനങ്ങൾക്ക്‌ നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും മത സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും സർക്കാരും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണം.

അന്വേഷണം ഊര്‍ജ്ജമാക്കുകയും എത്രയും വേഗം ഈ കിരാത നടപടികള്‍ നടത്തിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നും, നാട്ടില്‍ സമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാതെയും സാഹോദര്യവും സൗഹൃദവും പുലര്‍ത്താനും എല്ലാവരും ശ്രമിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) നേതാക്കൾ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0