ലഹരിക്കേസ്: അധ്യാപികമാരുടെ അക്കൗണ്ടിൽ 23 ലക്ഷം; പിന്നിൽ വൻ മാഫിയയെന്ന് പൊലീസ്, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും #DrugCase

Post Image
കോഴിക്കോട് : വടകരയിൽ ലഹരിക്കേസിൽ പിടിയിലായ അധ്യാപികമാരായ കീർത്തനയുടെയും കാവ്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ വൻ തുക കണ്ടെത്തിയതായി പൊലീസ്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ചു മാസത്തിനിടെ 9 ലക്ഷം രൂപയും എത്തിയെന്നാണ് കണ്ടെത്തൽ. ലഹരിവിൽപനയിലൂടെ ലഭിച്ച പണമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്.

ലഹരി ഇടപാടുകൾ ഇവർ നേരിട്ടല്ല നടത്തുന്നതെങ്കിലും, പണമിടപാടുകൾ നേരിട്ടാണ് നടത്തിയിരുന്നത്. കീർത്തനയുടെ അക്കൗണ്ടിൽ പണം കൂടിയതോടെയാണ് കാവ്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാൻ തുടങ്ങിയതെന്നും പൊലീസ് പറയുന്നു. ഈ പണം അയച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇരുവർക്കും പിന്നിൽ വലിയ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം.

കേസിൽ പഴുതടച്ച അന്വേഷണത്തിനായി വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നൽകി. നിരവധി പേർക്ക് കേസിൽ പങ്കുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണിത്. വനിതാ പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ നാർക്കോട്ടിക് സെൽ, സൈബർ സെൽ, വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർ എന്നിവരാണ് എസ്.ഐ.ടിയിൽ ഉൾപ്പെടുന്നത്.

നിലവിൽ റിമാൻഡിലുള്ള മൂന്ന് പ്രതികളെയും കോടതിയുടെ അനുമതിയോടെ ഉടൻ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് എസ്.ഐ.ടി ഇവരെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം, പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്താനും അവർക്ക് മയക്കുമരുന്ന് കച്ചവടവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിക്കാനും അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു. വടകര സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.


Hashtags: #MalayoramNews #KeralaCrime #VadakaraDrugCase #TeachersArrested #DrugTrafficking #SpecialInvestigationTeam #MoneyLaundering
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0