ഓട്ടുറുമ ശല്യത്തിന് പ്രതിവിധി തളിപ്പറമ്പ പന്നിയൂരിൽ നിന്നും, കർഷകന്റെ കണ്ടുപിടുത്തം ഹിറ്റ്.. #Mupli_Beetle_Pesticide

നാട്ടിൻപുറങ്ങളിൽ വൈകുന്നേരമായാൽ ഇപ്പോൾ ഓട്ടുറുമാ ശല്യമാണ്. പല പൊടിക്കൈകൾ സ്വീകരിച്ചിട്ടും ഈ കുഞ്ഞൻ പ്രാണികളുടെ ശല്യത്തിന് കുറവൊന്നും വന്നിട്ടുണ്ടാകില്ല. ഓട്ടുറുമകളെ തളയ്ക്കാൻ മാർഗ്ഗം ഒന്നും ഇല്ലെന്ന് കരുതി നിരാശരായിരിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കണ്ണൂർ തളിപ്പറമ്പ പന്നിയൂരിൽ നിന്നുമാണ് ഒരു സാധാരണ കർഷകന്റെ അസാധാരണ കണ്ടുപിടുത്തം. ഓട്ടുറുമക്കെതിരെയുള്ള ജൈവ കീടനാശിനി കണ്ടെത്തിയിരിക്കുന്നത് കെ.കെ.ജലീൽ എന്ന സാധാരണ കർഷകനാണ്. ഈ കീടനാശിനി ഓട്ടുറുമയുടെ മേൽ  പ്രയോഗിച്ചാൽ മൂന്ന് മുതൽ 10 സെക്കൻഡുകൾക്കുള്ളിൽ അവയെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.   ഈ ജൈവകീടനാശിനി മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഒരു തരത്തിലും ഹാനികരമല്ലെന്ന് കെ.കെ.ജലീൽ വ്യക്തമാക്കി.


 മലയോര മേഖലകളിലും ഇപ്പോൾ നഗരങ്ങളിലും ഓട്ടുറുമകൾ ഉൾപ്പടെയുള്ള കീടങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇവയെ  കൊല്ലുന്നത് മാരകമായ വിഷം തളിച്ചാണ്.   ഇത് മനുഷ്യർക്കും മറ്റ് മൃഗങ്ങൾക്കും അപകടകരമാണ്. എത്ര ഉപയോഗിച്ചാലും ഇവയെ പൂർണ്ണമായി നശിപ്പിക്കുവാനും സാധിക്കില്ല.  ഇതിന് ബദലായി മനുഷ്യർക്കും മൃഗങ്ങൾക്കും ഹാനികരമല്ലാത്ത ഒരു ജൈവ കീടനാശിനിയാണ് ഈ കർഷകൻ കണ്ടുപിടിച്ചിരിക്കുന്നത്.



 2008-ൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം ഇന്ത്യയിൽ നടത്തിയ പ്രഥമ കാർഷിക ശാസ്ത്ര കോൺഗ്രസിൽ അഞ്ച് വ്യത്യസ്ത കണ്ടുപിടുത്തങ്ങൾക്ക് കാർഷിക സർവകലാശാലയുടെ അംഗീകാരം നേടിയ കർഷകനാണ് കെ.കെ.ജലീൽ. 

മഞ്ഞളാണ് ഈ കീടനാശിനിയുടെ പ്രധാന ചേരുവയെന്ന് ജലീൽ പറഞ്ഞു.   തൻ്റെ കണ്ടുപിടുത്തത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി അദ്ദേഹം കീടനാശിനിയും സാങ്കേതിക വിവരങ്ങളും പന്നിയൂർ  കൃഷി വിജ്ഞാന കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.   


ഇടുക്കിയിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ ജലീലും കുടുംബവും വർഷങ്ങളായി തളിപ്പറമ്പ് പന്നിയൂരിലാണ് താമസം.

ജലീൽ കഴിഞ്ഞ 16 വർഷത്തിനിടെ കാർഷിക മേഖലയിൽ അമ്പതിലധികം വ്യത്യസ്ത കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. ഇത് കർഷകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

MALAYORAM NEWS is licensed under CC BY 4.0