വായനയോട് കൂട്ടുകൂടാം, നന്നായി വളരാം ; തളിപ്പറമ്പ നോർത്ത് ബിആർസിയുടെ നേതൃത്വത്തിൽ കരുവഞ്ചാലിൽ വായനാച്ചങ്ങാത്തം സംഘടിപ്പിച്ചു. #Vayanachangattham
പുഴയിൽ നീന്തുന്നതിനിടെ വയോധികൻ മുങ്ങിമരിച്ചു, സംഭവം ആലക്കോട് മണക്കടവിൽ.. #FlashNews
മലയോര മേഖലയ്ക്ക് പുത്തൻ ഉണർവ്വേകി മംഗര പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. #Mangara_Bridge
കണ്ണൂർ: മലയോര മേഖലയുടെ വികസനക്കുതിപ്പിൽ നിർണ്ണായക നാഴികക്കല്ലാകാൻ പോകുന്ന മംഗര പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 2026 മാർച്ച് 9 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമാകുന്നത്.
കാസർഗോഡ് - കണ്ണൂർ ജില്ലകളിലെ മലയോര നിവാസികൾക്ക് ഈ പാലം ഒരു വലിയ യാത്രാവിപ്ലവമാണ് സമ്മാനിക്കുന്നത്. നിലവിൽ ഗതാഗത സൗകര്യങ്ങൾ പരിമിതമായ ഉൾപ്രദേശങ്ങളിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അതിവേഗം എത്തിച്ചേരാൻ മംഗര പാലം സഹായിക്കും. പ്രവാസികൾക്കും വിദേശ യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന ഈ പാത, മലയോര മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ സാധ്യതകൾക്ക് പുതിയ വാതിലുകൾ തുറന്നിടുകയാണ്.
യാത്രാദൂരം ലാഭിക്കാം എന്നതാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വയനാട്, മൈസൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ മംഗര പാലം വഴി സാധിക്കും. ചരക്കുനീക്കം വേഗത്തിലാകുന്നതോടെ കാർഷിക മേഖലയ്ക്കും ഇത് വലിയ കരുത്താകും. അന്തർസംസ്ഥാന യാത്രകൾക്കും വിനോദസഞ്ചാര പാക്കേജുകൾക്കും ഈ പുതിയ റൂട്ട് വലിയ മുതൽക്കൂട്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ആധുനികമായ നിർമ്മാണ രീതികളും മനോഹരമായ കാഴ്ചകളും മംഗര പാലത്തെ ശ്രദ്ധേയമാക്കുന്നു. പ്രാദേശികമായ വികസനത്തിനൊപ്പം തന്നെ രണ്ട് ജില്ലകളെയും അയൽ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയായി ഈ പാലം മാറും. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അമിതവേഗത്തിൽ വന്ന കാറിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റ സംഭവം, യുവതി അറസ്റ്റിൽ. #Car_Accident
ആലക്കോട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നണികൾ, യുവ പ്രഫഷണലിനെ രംഗത്തിറക്കി ഇടതുപക്ഷം. #Alakode_Election
ആലക്കോട് : മലബാറിന്റെ കുടിയേറ്റ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള ആലക്കോട് പഞ്ചായത്തിലെ പ്രധാന വാർഡുകളിലൊന്നായ ആലക്കോട് ടൗണിലെ സ്ഥാനാർത്ഥി നിർണയം മുന്നണികളില്‍ പൂര്‍ത്തിയായി. അഡ്വ. അനുപ്രിയ കൃഷ്‌ണയാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി. തളിപ്പറമ്പ് ബാറിലെ അഭിഭാഷകയായ അനുപ്രിയ കൊട്ടയാട് കവല നരിയൻപാറ സ്വദേശിനിയാണ്. ആലക്കോട്ടെ കലാ-സാംസ്കാരിക നാടക പ്രവർത്തക കൂടിയാണ്.
കോൺഗ്രസ് ആലക്കോട് ബ്ലോക്ക് സെക്രട്ടറി അപ്പുക്കുട്ടൻ സ്വാമിമഠമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ദീർഘകാലമായി ആലക്കോടിന്റെ രാഷ്ട്രീയ-സാ മൂഹ്യ മേഖലകളിൽ സജീവ സാന്നിധ്യമായ അപ്പുക്കുട്ടനെ ടൗൺ വാർഡിലെ സ്ഥാനാർത്ഥിയാക്കുന്നതിന് ഇന്നലെ ആലക്കോട് ചേർന്ന കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. ബി. ജെ.പി നേതാവ് സി.ജി. ഗോപനാണ് എൻ. ഡി.എ സ്ഥാനാർത്ഥി. മൂന്ന് മുന്നണികളു ടെയും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞതോടെ ടൗൺ വാർഡിൽ മത്സരം മുറുകിയിരിക്കുകയാണ്.
മറ്റ് രണ്ടു സ്ഥാനാര്‍ഥികളേക്കാള്‍ യുവത്വമാണ് എല്‍ഡി എഫ് സ്ഥാനാര്‍ഥിയായ അഡ്വ. അനുപ്രിയ കൃഷ്ണയെ വ്യത്യസ്ഥയാക്കുന്നത്. പ്രൊഫഷണല്‍ യോഗ്യതയോടൊപ്പം ആലക്കോടിന്റെ കലാ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യം കൂടിയാണ് അഡ്വ. അനുപ്രിയ. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായുള്ള പഞ്ചായത്തായ ആലക്കോട് അഡ്വ. അനുപ്രിയ വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തന്നെ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് അണികളും ഉറപ്പിച്ചു കഴിഞ്ഞു.
നിലവിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡാണ് ആലക്കോട് ടൗൺ, പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയായി വരുന്നതിനനുസരിച്ച് പ്രചാരണവും ചൂടുപിടിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായ വാര്‍ഡുകളില്‍ ഒന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
നടുവിൽ താവുകുന്നിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. #Accident
ആലക്കോട്; വീടിൻ്റെ വാതിൽ തകർത്ത് സ്വർണം കവർന്നു #Flash_News
ആലക്കോട്: വീടിൻ്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് രണ്ട് ഗ്രാം സ്വർണം കവർന്നു. ആലക്കോട് കുട്ടാപറമ്പിലെ ഹെവൻ ഹൗസിൽ ശ്യാം കെ. മോഹൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ജൂലായ് ഒന്നിനും എട്ടിനും ഇടയിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. 8 ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അകത്തെ കിടപ്പുമുറിയുടെ വാതിലുകളും അലമാരകളും മോഷ്ടാക്കൾ അടിച്ചു തകർത്ത നിലയിലാണ്. ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കള്ളതോക്കുമായി ആലക്കോട് സ്വദേശി അറസ്റ്റിൽ #Flash_News
കാഞ്ഞങ്ങാട് : കള്ളതോക്ക് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് കള്ളതോക്കും നിർമ്മാണം പാതിയിലായ മറ്റൊരു തോക്കും പിടിച്ചു. ഒരാൾ അറസ്റ്റിലായി. കണ്ണൂർ ആലക്കോട് കാർത്തികപുരം സ്വദേശി എം.കെ. അജിത് കുമാർ (55)ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന കള്ളാർ കോട്ടക്കുന്ന് കൈക്കളം കല്ലിലെ വീട്ടിലെ തോക്ക് നിർമ്മാണ സ്ഥലത്ത് നിന്നുമാണ് തോക്കുകളുമായി അറസ്റ്റ് ചെയ്ത്.
പ്രതിക്ക് സഹായം ചെയ്ത് വന്ന രാജപുരം പുഞ്ചക്കരയിലെ സന്തോഷ്, പരപ്പയിലെ ഷാജി എന്നിവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. ഇവർ ഒളിവിലെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുൻപാണ് പ്രതി ഇവിടെ താമസിക്കാനെത്തി ആവശ്യക്കാർക്ക് തോക്ക് നിർമ്മിച്ച് തുടങ്ങിയത്. തോക്ക് നിർമ്മാണത്തിന് ആവശ്യമായ വിവിധ ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. നാടൻ ഒറ്റ കുഴൽ തോക്കാണ് പിടികൂടിയത്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ ; അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ച് രയരോം ഗവ. സ്ക്കൂൾ. #YogaDay
വരൂ കഴിക്കൂ, ഇത് വെറൈറ്റിയാണ്.. കണ്ണൂര്‍ കൂവേരിയില്‍ നിന്നും വൈറലായ ഒരു 'ഡ്രാഗണ്‍ ഫ്രൂട്ട് വിജയഗാഥ'.. #Dragon_Fruit_Koovery
| രാജൻ ഡ്രാഗൺ ഫ്രൂട്ട് വില്പനക്കിടയിൽ |
കൂവേരി തേറണ്ടിയിലെ പി. രാജനും കുടുംബവും ആണ് ഈ വ്യത്യസ്ഥ കൃഷിയില്‍ നൂറുമേനി നേടിയിരിക്കുന്നത്.
പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിനാലും, കൃത്യമായ മൂപ്പ് എത്തിയതിന് ശേഷം മാത്രം വിളവെടുക്കുന്നതിനാലും മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതിനേക്കാള്‍ മികച്ച ഗുണവും സ്വാദും ഈ 'നാടന്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍' ഗ്യാരണ്ടിയാണ്. അതുകൊണ്ട് തന്നെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പോലും കൂവേരിയില്‍ എത്തി ഡ്രാഗണ്‍ ഫ്രൂട്ട് വാങ്ങുന്നവര്‍ ഏറെയാണ്.
കള്ളിമുള്‍ചെടി വര്‍ഗ്ഗത്തില്‍ പെടുന്ന ഇവ പിതായ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
ജിംനേഷ്യങ്ങളില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നവര്‍ ഇവ ഉപയോഗിച്ച് സ്മൂത്തികളും ഷേക്കുകളും ഉണ്ടാക്കി കഴിക്കുന്നത് മികച്ച ഫലം നല്‍കുന്നുണ്ട്. മാത്രമല്ല വ്യത്യസ്ത രുചിയും നിറവും ഉള്ളതിനാല്‍ ഇവ കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. മാത്രമല്ല ഇവ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതിനാൽ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാവുന്ന മികച്ച ആഹാരമാണ്. അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും ഇത് ഉത്തമമാണ്. കലോറി കുറവും നാരുകളുമുള്ളതിനാൽ തന്നെ അമിതഭാരം കുറയ്ക്കാൻ ഉത്തമമാണ് മാത്രമല്ല പോളിഫിനോളുകൾ അടങ്ങിയ ഈ പഴം ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഏറെ ഗുണകരമാണ്. ഇതിൽ ബീറ്റാ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും മികച്ചതാണ് ഇത്. ഇതിലെ ചെറിയ കറുത്ത വിത്തുകൾ ഒമേഗ ത്രീ, ഒമേഗ 9 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കാർഡിയോ വാസ്‌കുലാർ രോഗങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്.
മുന്‍കാലങ്ങളില്‍ എക്സ്പോര്‍ട്ട് ക്വാളിറ്റി ഉള്ളവ തിരഞ്ഞെടുത്തതിനു ശേഷം മൂപ്പ് എത്താത്തതും രുചി ഇല്ലാത്തതുമായ ഇറക്കുമതി ചെയ്ത ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയവര്‍ക്ക് ഇവയുടെ യഥാര്‍ത്ഥ രുചിയും ഗുണവും ലഭിക്കാത്തതിനാല്‍ പിന്നീട് വാങ്ങതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്ന് രാജന്‍ പറയുന്നു. എന്നാല്‍ കൃത്യ സമയത്തുള്ള വിളവെടുപ്പും ശാസ്ത്രീയവും ജൈവ രീതിയില്‍ ഉള്ളതുമായ കൃഷി രീതി പിന്തുടരുന്നതിനാലാണ് യഥാര്‍ത്ഥ രുചിയും ഗുണവും ഉള്ള ഡ്രാഗണ്‍ഫ്രൂട്ടുകള്‍ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കാനാകുന്നത് എന്ന് രാജന്‍ പറയുന്നു.
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമാണ് രാജനെ കൃഷിയില്‍ പിന്തുണക്കുന്നതും പരിചരണത്തിലും വിപണനത്തിലും സഹായിക്കുന്നതും.. കനത്ത മഴ ആയതിനാല്‍ ഇപ്പോള്‍ വിപണനത്തിന് മാന്ദ്യം നേരിടുന്നതായി ഇദ്ദേഹം പറയുന്നു. അതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വഴിയരികില്‍ നേരിട്ടാണ് കച്ചവടം. ആവശ്യമുള്ളവർക്ക് കഴിച്ച് നോക്കി ബോധ്യപ്പെട്ടത്തിന് ശേഷം മാത്രം വാങ്ങാനുള്ള അവസരവും ഉണ്ട്.
തളിപ്പറമ്പ - ആലക്കോട് റോഡില്‍ നാടുകാണിയില്‍ നിര്‍ദ്ധിഷ്ട സഫാരി പാര്‍ക്കിന് സമീപത്താണ് ഇപ്പോള്‍ വില്‍പ്പനക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ കര്‍ഷകന്റെ കഠിന പ്രയത്നത്താല്‍ മികച്ച രുചിയും ഗുണവുമുള്ള "കൂവേരി ഡ്രാഗണ്‍ ഫ്രൂട്ടുകള്‍" ലഭിക്കുമ്പോള്‍ അവ വാങ്ങി രാജനെയും കുടുംബത്തെയും സഹായിക്കുന്നതോടൊപ്പം ആരോഗ്യവും സംതൃപ്തിയും ഉറപ്പിക്കാം.
ഡ്രാഗണ്‍ ഫ്രൂട്ട് മാത്രമല്ല ഇവയുടെ വിവിധ തരത്തില്‍ വളര്‍ച്ചയെത്തിയ തൈകളും രാജന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടോ തൈകളോ വാങ്ങാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക :
പി. രാജന്‍, തേറണ്ടി, കൂവേരി, കണ്ണൂര്‍ ജില്ല. ഫോണ്‍ : +91 9400549397
മലയോര മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് അൻപതാണ്ട് ; ചികിത്സാ ഇളവുകളുമായി ആലക്കോട് സഹകരണാശുപത്രി.. #Alakode_Hospital
അലക്കോട് : കണ്ണൂരിന്റെ മലയോര മേഖലയുടെ ആരോഗ്യസംരക്ഷണത്തിൽ 1975 മുതൽ ജനങ്ങൾക്കൊപ്പം പ്രതിജ്ഞാബദ്ധമായി മുന്നേറുന്ന കണ്ണൂർ ആലക്കോട്ടെ പി രാമവർമ്മ രാജ മെമ്മോറിയൽ സഹകരണ ആശുപത്രി, സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, ആശുപത്രി ജനങ്ങൾക്കായി നിരവധി ചികിത്സാ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
ജൂൺ മാസം മുഴുവനും നടക്കുന്ന ഈ പ്രത്യേക പദ്ധതി പ്രകാരം:
🔹 വിവിധ ചികിൽസാ വിഭാഗങ്ങളിൽ ചികിത്സകൾക്ക് ഇളവുകൾ
🔹 ₹2200 മൂല്യമുള്ള EXECUTIVE HEALTH CHECKUP ₹800 രൂപയ്ക്ക് മാത്രം
🔹 BPL കുടുംബങ്ങളിലെ രോഗികൾക്ക് ഫീസ് ഇനത്തിൽ 50% വരെ ഇളവ്.
🔹 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ.
എന്നിവയുൾപ്പടെ സാധാരണക്കാർക്കും അതുപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനുള്ള ഈ ചുവടുവെപ്പ്, സമൂഹത്തിന്റെ മെഡlllllpp ശക്തിപ്പെടുത്തും എന്നത് ഉറപ്പാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :നോമ്പെടുത്ത് സ്വാശ്രയ സംഘാംഗങ്ങൾ.. വ്യത്യസ്ഥമാണ് എളംമ്പേരത്തെ സമൂഹ നോമ്പ് തുറ.. #Elamberam
"മുസ്‌ലിം വിശ്വാസികളുടെ നോമ്പിന്റെ വിശുദ്ധി ചോരാതെ നോമ്പെടുത്തു തന്നെ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു സമൂഹത്തിന് മാതൃകയായി കണ്ണൂർ തളിപ്പറമ്പ എളംമ്പേരത്തെ ലക്ഷ്യ സ്വാശ്രയ സംഘം."
തളിപ്പറമ്പ : എളംമ്പേരം ലക്ഷ്യ സ്വാശ്രയ സ്വയം സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്വാശ്രയ സംഘാംഗങ്ങൾ നോമ്പ് എടുത്തതിന് ശേഷമാണ് നോമ്പ് തുറ സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ ശ്രീജ അധ്യക്ഷയായ ചടങ്ങിൽ പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്തു.
സർവ്വ മതങ്ങളും നന്മയ്ക്ക് വേണ്ടിയാണ് ഉദ്ഭവിച്ചത്, എന്നാൽ അതിന്റെ പ്രാവർത്തനത്തിലെ പ്രശ്നങ്ങളാണ് ലോകത്തെ കാലുഷിതമാക്കുന്നത് എന്ന് ഉദ്ഘടന പ്രസംഗത്തിൽ ഷെരീഫ് ഈസ പറഞ്ഞു.
പി രമേശൻ സ്വാഗതവും സി കണ്ണൻ ആശംസയും സംഘം സെക്രട്ടറി ബിജേഷ് നന്ദിയും പറഞ്ഞു.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.