ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഏകദേശം 45ഓളം പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചത്. 2025 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിക്ക് മാറ്റം വരുത്താൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
നിലവിലുള്ള അധ്യാപകർക്ക് ഒരു ചെറിയ ആശ്വാസം നൽകിക്കൊണ്ട് പരീക്ഷ പാസാകാനുള്ള കാലാവധി കോടതി ഉയർത്തിയിട്ടുണ്ട്. നേരത്തെ രണ്ട് വർഷമായിരുന്നത് മൂന്ന് വർഷമായിട്ടാണ് ദീർഘിപ്പിച്ചത്. സർവീസിൽ വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതൽ ബാക്കിയുള്ള എല്ലാ അധ്യാപകരും ഈ യോഗ്യതാ പരീക്ഷ മൂന്ന് വർഷത്തിനുള്ളിൽ വിജയിക്കണം.
നിശ്ചിത സമയത്തിനകം പരീക്ഷ പാസാകാത്തവർക്ക് സർവീസിൽ തുടരാനാകില്ലെന്നും കോടതി കർശനമായി മുന്നറിയിപ്പ് നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള സവിശേഷ അധികാരങ്ങൾ ഉപയോഗിച്ചാണ് സുപ്രീം കോടതി ഈ നിർബന്ധിത വ്യവസ്ഥ നടപ്പിലാക്കുന്നത്.
വർഷങ്ങളായി ജോലി ചെയ്യുന്ന പരിചയസമ്പന്നരായ അധ്യാപകരുടെ ഭാവിയെക്കുറിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുതെന്ന് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അധ്യാപകർക്ക് മതിയായ യോഗ്യതകൾ ഉണ്ടായിരിക്കണം എന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. നിലവിലുള്ള പതിനായിരക്കണക്കിന് അധ്യാപകരെ നേരിട്ട് ബാധിക്കുന്നതാണ് ഈ വിധി.




വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.