Apple എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Apple എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആപ്പിൾ സ്ഥാപകൻ സ്റ്റിവ് ജോബ്സിന്റെ ഓർമ്മകൾക്ക് പതിനാല് വയസ്. #Steve_Jobs


ലോക സാങ്കേതിക ഭൂപടത്തെ തിരുത്തിയെഴുതിയ, ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് പോൾ ജോബ്‌സ് വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാല് വർഷം തികയുന്നു. ഒരു ബിസിനസുകാരൻ എന്നതിലുപരി, ഭാവിയെക്കുറിച്ചുള്ള അതിശയകരമായ ദീർഘവീക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ചിന്തകൾക്ക് തീ കൊളുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.

ഒരു സാധാരണ ഗാരേജിൽ നിന്ന് ആരംഭിച്ച്, സാങ്കേതിക ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായ ആപ്പിളിലേക്ക് നടന്നുകയറിയ ജോബ്‌സിന്റെ ജീവിതം, സ്വപ്‌നങ്ങൾ പിന്തുടർന്നാൽ എവിടെയെത്താമെന്നതിന്റെ നേർസാക്ഷ്യമാണ്.

സ്വപ്നങ്ങൾക്ക് തിരികൊളുത്തിയ ദിനം

ജോബ്‌സിന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള മുഹൂർത്തമായി കണക്കാക്കുന്നത് 2007 ജനുവരി 9 ആണ്. സാൻ ഫ്രാൻസിസ്കോയിലെ വേദിയിൽ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, 'വെറുമൊരു ഫോൺ' എന്നതിലുപരി, ഡിജിറ്റൽ ജീവിതശൈലിയെ തന്നെ മാറ്റിമറിച്ച ഐഫോൺ (iPhone) എന്ന വിപ്ലവമാണ് അദ്ദേഹം അവതരിപ്പിച്ചത്. മൗസ് ക്ലിക്കുകളും ബട്ടണുകളും ഒഴിവാക്കി, ടച്ച് സ്ക്രീനിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തിയ ആ പ്രഖ്യാപനം, ജോബ്‌സിനെ 'ടെക്നോക്രാറ്റ്' എന്ന പദവിയിലേക്ക് ഉയർത്തി.


സൗഹൃദത്തിൽ വിരിഞ്ഞ സാമ്രാജ്യം

സ്റ്റീവ് ജോബ്‌സിന്റെ വിജയത്തിന്റെ അടിത്തറ 1975-ൽ സ്റ്റീവ് വോസ്നിയാക്കുമായി ആരംഭിച്ച സൗഹൃദമാണ്. ഈ സൗഹൃദമാണ് ഒരു വർഷത്തിന് ശേഷം, 1976-ൽ ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ പിറവിക്ക് കാരണമായത്. മാതാപിതാക്കളുടെ പഴയ ഗാരേജിൽ നിന്നാണ് ഈ ആഗോള സാമ്രാജ്യത്തിന്റെ തുടക്കം. ഒരു ഉൽപ്പന്നം മെച്ചപ്പെടുത്തുന്നതിൽ മാത്രമല്ല, അത് ഉപഭോക്താവിന്റെ കൈകളിലേക്ക് എങ്ങനെ എത്തണം എന്ന് തിരിച്ചറിഞ്ഞ മാർക്കറ്റിംഗ് തന്ത്രജ്ഞനായിരുന്നു ജോബ്‌സ്. ആപ്പിൾ II പോലുള്ള ഉൽപ്പന്നങ്ങളിലൂടെ വ്യക്തിഗത കമ്പ്യൂട്ടറുകൾ (PC) സാധാരണക്കാർക്ക് സുപരിചിതമായി.

പരാജയങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ

നെക്സ്റ്റ്, പിക്സാർ; തിരിച്ചുവരവിനുള്ള പാഠശാല

വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ജോബ്‌സിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. 1985-ൽ, അദ്ദേഹം സ്ഥാപിച്ച കമ്പനിയിലെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അദ്ദേഹത്തെ പുറത്താക്കി. ഈ പരാജയം ജോബ്‌സിനെ തളർത്തിയില്ല. പകരം, അവിടെനിന്നും അദ്ദേഹം ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു.

ആപ്പിളിന് പുറത്തായിരുന്ന കാലയളവിലാണ് അദ്ദേഹം നെക്സ്റ്റ് (NeXT) എന്ന കമ്പ്യൂട്ടർ കമ്പനിക്കും, ആനിമേഷൻ ലോകത്ത് വിപ്ലവം സൃഷ്ടിച്ച പിക്സാർ (Pixar) സ്റ്റുഡിയോയ്ക്കും രൂപം നൽകുന്നത്. 'ടോയ് സ്റ്റോറി' പോലുള്ള സിനിമകൾ പിക്സാറിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി.

ആപ്പിളിലേക്കുള്ള ഇതിഹാസ തിരിച്ചു വരവ്

1997-ൽ, സാമ്പത്തിക പ്രതിസന്ധിയിലായ ആപ്പിൾ, നെക്സ്റ്റിനെ ഏറ്റെടുത്തു. അതോടെ സ്റ്റീവ് ജോബ്‌സ് വീണ്ടും ആപ്പിളിലേക്ക് മടങ്ങി വന്നു. ആപ്പിളിന് പുതിയ ഊർജ്ജം നൽകി, ഐപോഡ് (iPod), ഐട്യൂൺസ് (iTunes), ഐമാക് (iMac) തുടങ്ങിയ ഉത്പന്നങ്ങളിലൂടെ ലോകത്തെ ഡിജിറ്റൽ ഉപഭോഗ സംസ്കാരത്തെത്തന്നെ അദ്ദേഹം മാറ്റിമറിച്ചു. "Think Different" എന്ന മുദ്രാവാക്യം ആപ്പിളിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

"Stay Hungry, Stay Foolish"

2005-ലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന പ്രസംഗത്തിൽ ജോബ്‌സ് പറഞ്ഞ ഈ വാക്കുകൾ ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് ഇന്നും ഒരു പ്രചോദനമാണ്. "വിശന്നിരിക്കുക, വിഡ്ഢിയായിരിക്കുക" എന്നതിലൂടെ, അറിവിനോടുള്ള ദാഹവും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ധൈര്യവുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. അബദ്ധങ്ങൾ സംഭവിക്കാം പക്ഷെ ശ്രമിക്കാതിരിക്കരുത് എന്ന സന്ദേശമായിരുന്നു അദ്ദേഹം ഇതിലൂടെ നൽകിയത്.

പാന്‍ക്രിയാസ് കാൻസറിനോട് ഏറെക്കാലം പോരാടിയ ശേഷം 2011 ഒക്ടോബർ 5നാണ് അദ്ദേഹം വിടവാങ്ങിയത്.

ആപ്പിൾ ഇമാജിന്റെ കേരളത്തിലെ ഏറ്റവും വലിയ സ്റ്റോർ കൊച്ചി ലുലു മാളിൽ...#apple

 


ഇമാജിന്‍ ബൈ ആംപിള്‍, കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലു മാളില്‍ തുറന്നു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഷോപ്പിങ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഷോറൂം സ്ഥിതി ചെയ്യുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുക്കിയ ഈ വിശാലമായ സ്റ്റോര്‍ ഷോപ്പിംഗ് ഇടത്തിന് അപ്പുറം ആപ്പിളിന്റെ മികച്ച ഒരു അനുഭവ കേന്ദ്രം കൂടിയാണ്.

കേരളത്തില്‍ ഇതുവരെ ആപ്പിള്‍ റിസെല്ലിങ് സ്റ്റോറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരം സ്റ്റോറുകളില്‍ ലഭിക്കാത്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതാണ് പ്രീമിയം പാര്‍ട്ണര്‍ സ്റ്റോറുകളുടെ പ്രത്യേകത. കൊച്ചിയിലേത് ഇമാജിന്റെ മൂന്നാമത്തെ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോറാണ്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോറുകള്‍.

കേരളത്തിലെ പുതു തലമുറയിലെ ആപ്പിള്‍ പ്രേമികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള മുന്‍നിര സ്റ്റോറാണ് കൊച്ചിയിലേത്. അംഗീകൃത ഇന്റഗ്രേറ്റഡ് സര്‍വീസ് സെന്ററിന്റെ സേവനവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ വൈദഗ്ദ്ധ്യവും സേവനവും ഉപഭോക്തൃപിന്തുണയും ഒരുകുടക്കീഴില്‍ അനുഭവിക്കാനാകുമെന്നതാണ് ഷോറൂമിന്റെ മറ്റൊരു പ്രത്യേകത.

ഹാന്‍ഡ്സ്-ഓണ്‍ ഡെമോ, വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍, ആകര്‍ഷകമായ ഇമ്മേഴ്‌സീവ് സോണുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സ്റ്റോര്‍ ആപ്പിള്‍ ആരാധകര്‍ക്ക് പുതിയൊരു ലോകം തുറക്കും. 2004-ല്‍ രാജ്യത്തെ ആദ്യ ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറായി പ്രവര്‍ത്തനം തുടങ്ങിയ ഇമാജിന്‍ ബൈ ആംപിളിന് ഇപ്പോള്‍ രാജ്യത്തുടനീളം 45-ല്‍ അധികം ആപ്പിള്‍ റീസെല്ലിങ് സ്റ്റോറുകളുണ്ട്. കേരളത്തില്‍ മാത്രം 12 റീസെല്ലിങ് സ്‌റ്റോറുകളാണുള്ളത്.

‘ഒരു ഉത്പന്നത്തിന് അപ്പുറം ആപ്പിളിന്റെ നവീന അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതിലാണ് ഇമാജിന്‍ ബൈ ആംപിള്‍ ശ്രദ്ധ ചെലുത്തുന്നത്. ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നതിലൂടെ കേരളത്തിലെ പ്രീമിയം റീട്ടെയിലിന് പുതിയ നിലവാരം ഉറപ്പുവരുത്തുവാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്’- ആംപിള്‍ ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസര്‍ പാര്‍ത്ഥ സാരഥി ഭട്ടാചാര്യ പറഞ്ഞു.

ആരംഭം മുതല്‍ ഉദ്ഘാടനം വരെയുള്ള സുപ്രധാന ഘട്ടങ്ങളില്‍ അതിന്റെ എല്ലാ ആവേശവും കാത്തുസൂക്ഷിക്കുവാനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുവാനും തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആംപിള്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ നേഹ ജിന്‍ഡാല്‍ പറഞ്ഞു.

ആപ്പിളിനും മെറ്റയ്ക്കും വന്‍തുക ചുമത്തി യുറോപ്യന്‍ യൂണിയന്‍.#technology

 

                                                                   source:internet   

 ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും ബില്യൺ കണക്കിന് യൂറോ പിഴ ചുമത്തി. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ വിലകുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടഞ്ഞതിന് യൂറോപ്യൻ കമ്മീഷൻ ആപ്പിളിന് 500 മില്യൺ യൂറോ (4840 കോടി രൂപ) പിഴ ചുമത്തി.

പരസ്യങ്ങൾ ഒഴിവാക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയതിന് മെറ്റയ്ക്ക് 200 മില്യൺ യൂറോ (1936.52 കോടി രൂപ) പിഴ ചുമത്തി. രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും മാതൃ കമ്പനിയാണ് മെറ്റ.

കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (ഡിഎംഎ) കമ്പനികൾ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ നടത്തിയ ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പിഴ ചുമത്തിയത്.

ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ആപ്പിളിന് ഒരു ഉത്തരവും ലഭിച്ചു. പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ദിവസേന പിഴ ചുമത്താൻ കമ്മീഷന് അധികാരമുണ്ട്. കഴിഞ്ഞ വർഷം അവസാനം മെറ്റ നടപ്പിലാക്കിയ മാറ്റങ്ങളും കമ്മീഷൻ പരിശോധിക്കുന്നു.

'പുതിയ യു​ഗത്തിന്റെ പിറവി'; AI ഫീച്ചറുകളെ ആപ്പിൾ ഇന്റലിജൻസ്‌ ആക്കിയ ടിം കുക്കിന്റെ ബുദ്ധിക്ക് പിന്നിൽ‌ ലക്ഷ്യങ്ങളേറെ... #TECH

 


ഐഫോൺ 16 സിരീസ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. എല്ലാം എഐ മയത്തോടെയാണ് ഐഫോൺ 16 സിരീസ് വിപണിയിലെക്കെത്തിക്കുന്നത്. എന്നാൽ ഐഫോൺ 16 പുറത്തിറക്കുന്നതിന് മുന്നേ ഒരു പുതിയ യുഗത്തിന്റെ പിറവിയെന്നായിരുന്നു സിഇഒ ടിം കുക്ക്‌ വിശേഷിപ്പിച്ചത്. ആപ്പിളിൻറെ സ്വന്തം എഐയായ ‘ആപ്പിൾ ഇൻറലിജൻസ്’ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ആപ്പിളിന്റെ ഉല്പന്നങ്ങളിൽ‌ വരുന്ന എല്ലാ എഐ ഫീച്ചറുകളെയും ‘ആപ്പിൾ ഇന്റലിജൻസ്’ എന്ന പേരിട്ടാണ് കമ്പനി വിളിക്കുന്നത്.

എഐ എന്ന പ്രയോഗം ആപ്പിൾ ബോധപൂർവം ഒഴിവാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണോ ആപ്പിൾ ഇൻറലിജൻസ് എന്ന സ്വന്തം എഐ പുറത്തിറക്കിയിരിക്കുന്നതെന്ന സംശയങ്ങൾ ഇപ്പോഴും ടെക് ലോകത്തെ ചർച്ച വിഷയമാണ്. ആപ്പിൾ പാടെ എഐ എന്ന വാക്ക് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ടെക് ലോകത്തിന്റെ കണ്ടെത്തൽ. ഉപഭോക്താവിന്റെ താൽപര്യങ്ങളുമായി ഉപകരണത്തെ കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ടിം കുക്കും സംഘവും ആപ്പിൾ ഇന്റലിജൻസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണിന്റെ അടുത്ത തലമുറ ഡിസൈൻ തന്നെ ആപ്പിൾ ഇൻ‌റലിജൻസിലേക്ക് മാറി കഴിഞ്ഞു.

ആപ്പിളിന്റെ സ്വന്തം പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട്(പിസിസി) ആണ് ആപ്പിൾ ഇന്റലിജൻസിനായി ഉപയോ​ഗിച്ചിരിക്കുന്നത്. ആപ്പിൾ ഇന്റലിജൻസ് ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഐയെ കൂടുതൽ വ്യക്തിപരമായ ഇന്റലിജൻസ് ആക്കി മാറ്റുകയാണ് ആപ്പിൾ ഇൻറലിജൻസിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. തേർഡ് പാർട്ടി ആപ്പുകൾക്കും ആപ്പിൾ ഇന്റലിജൻസിനെ പ്രയോജനപ്പെടുത്താനാകും. ഇതിന് ആപ്പിളിന്റെ പ്രത്യേക ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്‌സുകൾ ഉപയോ​ഗപ്പെടുത്തേണ്ടി വരും.

അതേസമയം ഭാവിയിൽ എഐ ഇന്റലിജൻസിന് ഉപഭോക്താക്കൾ പണം നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ആദ്യത്തെ മൂന്ന് വർഷക്കാലം മാത്രമായിരിക്കും ആപ്പിൾ ഇൻറലിജൻസ് സൗജന്യമായി ലഭിക്കുക. പ്രീമിയം സബ്‌സ്ക്രിപ്ഷൻ രീതിയിലേക്ക് ആപ്പിൾ ഇൻറലിജൻസ് മാറാനാണ് സാധ്യത. പെയ്‌ഡ് സർവീസുകളായി മാറുമ്പോൾ സബ്സ്ക്രിപ്ഷൻ ചെയ്യുന്നവർക്ക് പ്രത്യേക എഐ ഫീച്ചറുകൾ ലഭ്യമാകാനും സാധ്യതുണ്ട്.

ഐഫോൺ 16 ആപ്പിൾ ഇന്റലിജൻസ് ഉൾപ്പെടുത്തിയാണ് എത്തിയിരിക്കുന്നത്. ആപ്പിൾ സ്വന്തമായി നിർമ്മിച്ചിരിക്കുന്ന പ്രോസസറാണ് ഐഫോൺ 16പ്രോ നിയന്ത്രിക്കുക. എ18പ്രോ പ്രൊസസറാണ് ഫോണിൽ സജ്ജികരിച്ചിരിക്കുന്നത്. ഇതിൽ ന്യൂറൽ എഞ്ചിനും 6 കോർ ഗ്രാഫിക്‌സ് പ്രൊസസറും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സ്മാർട്ട് ഫോണുകളേക്കാൾ കരുത്തേറിയ സിപിയു ആണ് ഐഫോൺ 16പ്രോയിൽ കാണാൻ കഴിയുക. അടിമുടി എഐയിലാണ് ഐഫോൺ 16പ്രോ അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിൾ ഉപഭോക്താക്കൾ നിരാശരാകേണ്ട; ചാറ്റ് ജിപിടി മാത്രമല്ല ഗൂഗിൾ ജെമിനിയും ഐഒസ് 18 ൽ വന്നേക്കും... #Tech_News

 


ആപ്പിള്‍ ഉപകരണങ്ങളില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി മാത്രമാണ് ലഭിക്കുക എന്ന് കരുതിയെങ്കില്‍ തെറ്റി. താമസിയാതെ ഗൂഗിള്‍ ജെമിനിയിമായുള്ള സഹകരണവും ആപ്പിള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ലേഖകനായ മാര്‍ക്ക് ഗുര്‍മനാണ് തന്റെ പുതിയ ന്യൂസ് ലെറ്ററില്‍ ഈ വിവരം പങ്കുവെച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്കായി ആപ്പിള്‍ ഓപ്പണ്‍ എഐയെ പോലെ ഗൂഗിളുമായും സഹകരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആപ്പിള്‍ കീനോട്ട് കഴിഞ്ഞതിന് പിന്നാലെ, ഗൂഗിളുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ സോഫ്റ്റ് വെയര്‍ മേധാവി ക്രെയ്ഗ് ഫെഡെറിഗി സൂചന നല്‍കിയിരുന്നു.

ഗൂഗിളുമായുള്ള സഹകരണം കമ്പനി ഈ വർഷം എപ്പോഴെങ്കിലും പ്രഖ്യാപിക്കുമെന്നാണ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. ലാമ ചാറ്റ് ബോട്ടില്‍ സംതൃപ്തരല്ലാത്തതിനാല്‍ ആപ്പിള്‍ മെറ്റയുമായുള്ള സഹകരണം വേണ്ടെന്ന് വച്ചെന്നും ഗുര്‍മന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് നേരിട്ട് വരുമാനം കണ്ടെത്താനുള്ള പദ്ധതിയിലാണ് ആപ്പിളെന്ന് ഗുര്‍മന്‍ പറയുന്നു. ആപ്പിള്‍ ഇന്റലിജന്‍സില്‍ താമസിയാതെ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിതമായ സൗകര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും ഗുര്‍മന്‍ പറയുന്നു. സ്വന്തം ജനറേറ്റീവ് എഐ സംവിധാനം ഒരുക്കാനുള്ള സമയം ഈ തേഡ് പാര്‍ട്ടി എഐ സേവനങ്ങള്‍ ആപ്പിളിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ഇനി മുതല്‍ ശസ്ത്രക്രിയകൾക്ക് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ്... #surgery

 


ചെന്നൈയിലെ ഡോക്ടർമാർ ശസ്ത്രക്രിയകൾക്കായി ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നു. ആമാശയ ക്യാൻസർ, ഫിസ്റ്റുല, ഹെർണിയ തുടങ്ങിയ രോഗങ്ങൾ ഭേദമാക്കാൻ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോഗിക്കുന്നു. ചെന്നൈയിലെ ജെഇഎം ഹോസ്പിറ്റലിൽ ശസ്ത്രക്രിയകൾക്കായി ആപ്പിളിൻ്റെ ഉപകരണം ഉപയോഗിച്ചിരുന്നു.

വിഷൻ പ്രോ പോലുള്ള ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം താക്കോൽദ്വാര ശസ്ത്രക്രിയകൾ എളുപ്പമാക്കിയെന്ന് ജെം ഹോസ്പിറ്റൽസിൻ്റെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും സിഒഒയുമായ ഡോ.ആർ.പാർത്ഥസാരഥി പറയുന്നു. രോഗികളുടെ ആന്തരികാവയവങ്ങൾ വലുതായി കാണാനും വിഷൻ പ്രോ സഹായിക്കുന്നു, ഡോക്ടർ പറഞ്ഞു.

“മോണിറ്ററിൽ കാണുന്നത് ഒരു കാലതാമസവുമില്ലാതെ ആപ്പിൾ വിഷൻ പ്രോയിലും കാണാം. ലാപ്രോസ്കോപ്പിക് സർജറി മോണിറ്ററിൽ എനിക്ക് കാണാനാകുന്നതെന്തും ഈ ഉപകരണത്തിൽ കാണാൻ കഴിയും. എനിക്ക് ഒരു സിടി സ്കാൻ കാണണമെങ്കിൽ, എനിക്ക് അത് ഉപകരണത്തിൽ ഒരേസമയം കാണാൻ കഴിയും. ഡോ പാർത്ഥസാരഥി പറയുന്നു.

“സാധാരണയായി, ഓപ്പറേഷൻ തിയേറ്ററിൽ ഞങ്ങൾക്ക് 55 ഇഞ്ച് 4K റെസല്യൂഷൻ സർജിക്കൽ മോണിറ്റർ ഉണ്ട്. രണ്ട് ശസ്ത്രക്രിയാ വിദഗ്ധരും രണ്ട് സപ്പോർട്ട് സ്റ്റാഫും ആ ഒറ്റ മോണിറ്റർ നിരീക്ഷിക്കണം. , അതിനർത്ഥം എല്ലാവരും മോണിറ്ററിലേക്ക് തിരിഞ്ഞ് തത്സമയ വീഡിയോ കാണണം, എന്നാൽ ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച്, ശസ്ത്രക്രിയ നടത്തുമ്പോൾ, എനിക്ക് ഒന്നിലധികം ടാബുകൾ തുറക്കാനും രോഗിയുടെ സിടി സ്കാനും എംആർഐ സ്കാനും മറ്റ് ഡാറ്റയും ഒരേസമയം കാണാനും കഴിയുമെന്ന് , ”ഡോ പാർത്ഥസാരഥി പറഞ്ഞു.

ഹുവാവേയുടെ രണ്ടാം വരവിൽ കാലിടറി വീണ് ആപ്പിൾ... #TechNews

ഇടവേളയ്ക്ക് ശേഷം വിപണിയിൽ തിരിച്ചെത്തിയ ആപ്പിൾ ഐഫോണുകൾക്ക് ചൈനയിലെ പ്രാദേശിക ബ്രാൻഡുകളുടെ തിരക്കിൽ കാലിടറി. ആപ്പിളിൻ്റെ ഏറ്റവും വലിയ വെല്ലുവിളി സാങ്കേതിക കമ്പനിയായ ഹുവാവേയിൽ നിന്നാണ്. യുഎസിൽ നിന്നുള്ള കടുത്ത നിരോധനം വിപണിയെ നേരിട്ട് പിന്നോട്ടടിച്ചതിന് ശേഷം കമ്പനിയുടെ തിരിച്ചുവരവ് ആശ്ചര്യകരമാണ്. അമേരിക്ക തടഞ്ഞതെല്ലാം വികസിപ്പിച്ചാണ് കമ്പനി വിപണിയിലേക്ക് കുതിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോൺ അമേരിക്കയെപ്പോലും അമ്പരപ്പിച്ചു. എല്ലാ നിയന്ത്രണങ്ങളും മറികടന്ന് അവർ എങ്ങനെയാണ് ഒരു പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത് എന്നതാണ് ഇതിന് കാരണം.
സാങ്കേതികവും ഭൂമിശാസ്ത്രപരവുമായ തടസ്സങ്ങളെ മറികടന്നുള്ള ഈ മുന്നേറ്റം ചൈനയിലെ ആപ്പിളിൻ്റെ ആധിപത്യത്തിന് പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണമായി. ആപ്പിൾ ഐഫോണുകൾക്കെതിരെ തുറന്ന മത്സരമാണ് ഹുവായ് പുറത്തിറക്കിയ പുതിയ സ്മാർട്ട്ഫോണുകൾ. ചൈനയിൽ ആപ്പിളിൻ്റെ നിലനിൽപ്പ് പോലും ഇതുമൂലം അപകടത്തിലാണ്.
കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 15 സീരീസ് ചൈനയിൽ മോശം വിൽപ്പന പ്രകടനമാണ് കാഴ്ചവെച്ചത്. Huawei പോലുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരമാണ് ഇതിന് കാരണമായി പറയുന്നത്. ഐഫോൺ 14 നെ അപേക്ഷിച്ച് ഐഫോൺ 15 ൻ്റെ വിൽപ്പന നാലര ശതമാനം കുറഞ്ഞു. ഫോൺ പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ 17 ദിവസത്തെ കണക്കുകൾ വിശകലനം ചെയ്ത ശേഷം കൗണ്ടർപോയിൻ്റ് റിസർച്ച് ആണ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് വിപണിയിൽ ഹുവായ് ആപ്പിളിനെ പൂർണ്ണമായും നിർവീര്യമാക്കിയതായും ഐഫോൺ 15 ൻ്റെ വിൽപ്പന രണ്ടക്ക ശതമാനം ഇടിഞ്ഞതായും ജെഫറീസ് അനലിസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0