നമ്മുടെ ജീവിതവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തിൽ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സർവേകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതര വ്യവസായങ്ങളും ചുവടുറപ്പിക്കാൻ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശംകൊള്ളിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകൾക്ക് എത്തിച്ചേരാൻ കഴിയുന്നവിധത്തിൽ ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളും ചേർന്നുപിടിക്കുന്ന ക്ഷേമപ്രവർത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവർഷ കാലയളവിൽ സമാനതകളില്ലാത്ത രീതിയിലാണ് വളർന്നത്.
ഇതൊക്കെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിഫലിച്ചുകാണുന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇതൊക്കെയാണ്.
കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റ നിരക്ക് 2018നുശേഷം കുറഞ്ഞുവരുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോണററി ഫെലോ എസ്. ഇരുദയ രാജൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. 2003ൽ 18 ലക്ഷം പേർ കേരളത്തിൽ നിന്ന് ഇതര രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കിൽ 2013ൽ അത് 24 ലക്ഷത്തിലേക്ക് എത്തിയിരുന്നു. 2018 ആയപ്പോൾ ഇത് 21 ലക്ഷത്തിലേക്ക് കുറഞ്ഞു. 2018ലെ സർവേ പ്രകാരം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾ 12 ലക്ഷമായിരുന്നെങ്കിൽ 2023ൽ അത് 18 ലക്ഷമായി.
വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പ്രതികൂലമാകുകയും കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്‌തതോടെ ഒരു മാറ്റം പ്രകടമായതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം കൊള്ളാമെന്ന് ആളുകൾക്ക് സ്വയം തോന്നിത്തുടങ്ങിയെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
ആളുകളുടെ സന്തോഷവും സംതൃപ്തിയും നിശ്ചയിക്കുന്ന ഹാപ്പി ഇൻഡക്സിലും കേരളം ഏറെ മുന്നിലാണ്. ഇൻഡ്യാ ടുഡേ 2021ൽ നടത്തിയ സർവ്വേയിലാണ് ഹാപ്പി ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തുന്നത്. ആളോഹരി വരുമാനം, വിദ്യാഭ്യാസനിലവാരം, ആരോഗ്യപരിരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നിയമവാഴ്ച, പരിസ്ഥിതി, വൃത്തി, തൊഴിൽലഭ്യത തുടങ്ങി നിരവധി ഘടകങ്ങൾ ജനങ്ങളുടെ അഭിവൃദ്ധി നിശ്ചയിച്ച് ഹാപ്പി ഇൻഡക്സ് തീരുമാനിക്കുന്നത്. കേന്ദ്രസർക്കാരിനു കീഴിലുള്ള നിതി ആയോഗിൻ്റെ നിരവധി റിപ്പോർട്ടുകളിലും പല മേഖലകളിലും കേരളം ഇന്ന് മുന്നിലാണ്.
ഓരോ ആളുകളും അവരുടെ ജീവിതനിലവാരത്തിലേക്കും അനുഭവങ്ങളിലേക്കും തിരിഞ്ഞുനോക്കിയാൽ സമാനതകളില്ലാത്ത അനുഭവങ്ങളാണ് സാക്ഷ്യപ്പെടുത്താനാകുക. കഴിഞ്ഞ പത്തുവർഷക്കാലത്തെ സർക്കാരുകളുടെ പ്രധാന മേന്മയാണ് എല്ലാവർക്കും വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നിയുള്ള ജനസേവനം.
ദിവസക്കൂലിക്കാരെ സംബന്ധിച്ചിടത്തോളം വരുമാനം നിലയ്ക്കുകയും പട്ടിണിയാകുമോയെന്നു ഭയക്കുകയും ചെയ്ത ഒരു മഹാമാരിക്കാലത്ത് ഓരോരുത്തർക്കും കൈത്താങ്ങാകുംവിധത്തിൽ സർക്കാർ പ്രവർത്തിച്ചു. ആരും പട്ടിണി കിടന്നില്ല. വരുമാനനഷ്ടത്തിനിടയിലും ആകുംവിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും ഓരോ വ്യക്തികൾക്കായി എത്തിക്കുകയായിരുന്നു സർക്കാർ ചെയ്തത്.
പ്രതിമാസം 600 രൂപയിൽ നിന്ന് 2500 രൂപയിലേക്കാണ് പത്തുവർഷം കൊണ്ട് പെൻഷൻ ഉയര്‍ത്തിയതിലൂടെ ക്ഷേമ പെന്‍ഷന്‍ മാത്രം ആശ്രയമായുള്ള ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്കാണ് സര്‍ക്കാര്‍ ആശ്വാസമായത്.രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു ഇത്. പ്രതീക്ഷകൾ കൈവിട്ടുപോയ ജനതയ്ക്ക് ഒരു സർക്കാർ എങ്ങനെയൊക്കെ കൈത്താങ്ങാകുമെന്ന് കേരളം കണ്ടു.
വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ എല്ലാ ആളുകളുടേയും ജീവിതനിലവാരത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും നഗരങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയിലെ വർധനവ് എല്ലായിടത്തും ദൃശ്യമാണ്.
പല മേഖലകളിലും യാത്രാസമയം കുറഞ്ഞു. അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രയിലും ചരക്കുനീക്കത്തിലും ഇത് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. മികച്ച റോഡുകൾ യാത്രാസമയം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്തു. ഒരുദിവസമെങ്കിലും നിരത്തിലേക്ക് ഇറങ്ങുന്നവർക്ക് ഈ വികസനത്തോട് മുഖം തിരിക്കാൻ കഴിയില്ല.
പതിനായിരംപേര് മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ ആളെണ്ണം പറഞ്ഞ് അവഗണിക്കാതെ പുറംലോകവുമായി ബന്ധിപ്പിക്കാൻ 100 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ആദിവാസി ഉന്നതകളാൽ ഒറ്റപ്പെട്ട് കിടന്ന നിരവധി സ്ഥലങ്ങൾ ഇന്ന് പുറംലോകം മികച്ച കണക്ടിവിറ്റി നേടിക്കഴിഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്ത് നിർമ്മിച്ച കുമ്പിച്ചൽ കടവ് പാലംപോലുള്ളവ യാത്രാ സൗകര്യത്തിലുപരി സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾകൂടിയാണ്. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധി പാലങ്ങൾ എങ്ങനെയാണ് പരോക്ഷമായി വഴിതെളിക്കുന്നതെന്നതിൻ്റെ ഉദാഹരണങ്ങളാണ്.
ചികിൽസക്കായി സ്വകാര്യ ആശുപത്രികൾ മാത്രമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായതിൻ്റെ പ്രധാന തെളിവ് സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണമാണ്. മരുന്നുകൾ മുതൽ ആരോഗ്യപരിരക്ഷാ ഉപകരണങ്ങൾ വരെ സൗജന്യമായി ലഭിക്കുന്നതും ലാബ് പരിശോധനകൾ ഉൾപ്പടെ ചെലവില്ലാതെ നടത്താമെന്നതും എല്ലാത്തരം ആളുകളേയും സർക്കാർ ആശുപത്രികളിലേക്ക് എത്തിച്ചു.
രോഗികളുടെ എണ്ണം വർധിച്ചതിനനുസരിച്ച് സൗകര്യങ്ങൾ പിന്നെയും വർദ്ധിപ്പിക്കാതെ തരമില്ലെന്നായി. കിഫ്ബി ഫണ്ടാണ് അടിസ്ഥാന വികസനത്തിൽ വലിയ മാറ്റം കൊണ്ടുവന്നത്. താലൂക്ക്, ജില്ലാതല ആശുപത്രികൾക്കൊക്കെ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളുമുണ്ടായി. ഒരുതവണയെങ്കിലും സർക്കാർ ആശുപത്രികളെ സമീപിക്കുന്നവർക്ക് രോഗികളുടെ തിരക്കല്ലാതെ മറ്റൊരു ബുദ്ധിമുട്ടും ഇന്ന് കേരളത്തിൽ നേരിടേണ്ടിവരില്ലെന്നതാണ് യാഥാർത്ഥ്യം.
2016ൽ അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി ഇത്തവണത്തെ കന്നി വോട്ടറാണ്. അന്നും അതിനു മുൻപും അപ്പർ പ്രൈമറി, ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിച്ചിരുന്നവരൊക്കെ ഇന്ന് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള കുട്ടികളാണ്. അക്കാലത്ത് ഓണപ്പരീക്ഷവരെ കാത്തിരിക്കണമായിരുന്നു പാഠപുസ്തകങ്ങൾ ലഭിക്കാന്‍ എന്നത് അവരാരും മറന്നിട്ടുണ്ടാവില്ല.
വാർഷികപരീക്ഷയുടെ കാലമാകുമ്പോൾ അവരെയെല്ലാം അലട്ടിയിരുന്നത് കറണ്ട് കട്ട് എന്ന ഭീഷണിയായിരുന്നു. വിളക്കിലൊഴിക്കാന്‍ മണ്ണെണ്ണപോലും ആവശ്യത്തിനു കിട്ടാതിരുന്ന കാലത്തുനിന്നാണ് സ്കൂളടയ്ക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ കയ്യിലെത്തുകയും പവര്‍ കട്ടെന്നത് കേട്ടുകേള്‍വി മാത്രമാകുകയും ചെയ്ത കാലത്തേക്ക് കേരളം മാറിയത്.
ഓരോ വ്യക്തികളുടെയും ദൈനംദിന ജീവിതത്തിൽ തന്നെ മാറ്റം പ്രകടമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആ മാറ്റം പതിവായി പ്രതിഫലിക്കുന്നതിനാൽ ചിലപ്പോഴൊക്കെ ശ്രദ്ധയ്ക്കപ്പുറമായെന്നും വരാം. പക്ഷേ, റോഡിലേക്കിറങ്ങുമ്പോൾ ബോധപൂർവമല്ലാതെ തീരുമാനിക്കുന്നതുമൊക്കെ അവരുടെ ജീവിതനിലവാരത്തിൽ സർക്കാർ സംവിധാനങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലമാണ്.
ആരു ഭരിച്ചാലും റോഡും പാലവുമൊക്കെ സ്വാഭാവിക വികസനത്തിൻ്റെ ഭാഗമായി വന്നുകൊള്ളുമെന്ന ധാരണയെ തിരുത്തുകകൂടിയായിരുന്നു കഴിഞ്ഞ രണ്ടു സർക്കാരുകള്‍ ചെയ്തത്. കിഫ്ബി പോലൊരു സംവിധാനമില്ലായിരുന്നെങ്കിൽ ബിഎംബിസി നിലവാരത്തിലുള്ള മികച്ച പാതകളും ആശുപത്രികളുടേയും സ്കൂളുകളുടേയും അടിസ്ഥാന സൗകര്യ വികസനവും ആരേയും അത്ഭുതപ്പെടുത്തുന്ന, ജില്ലതോറുമുള്ള സിന്തറ്റിക് സ്റ്റേഡിയങ്ങളും ഒന്നും കേരളത്തിലുണ്ടാകുമായിരുന്നില്ല.
എന്തിന്, ദേശീയപാതപോലും ഇന്നത്തേതുപോലെ വികസിക്കുമായിരുന്നില്ല. റോഡും പാലവും വെറുതേ പണിയുന്നതിലല്ല ദീർഘവീക്ഷണത്തോടെ എല്ലാ വിഭാഗം ആളുകളും ചേർന്ന് ഭാവിയിലേക്ക് വികസനം കരുപ്പിടിപ്പിക്കുന്നതിലാണ് കാര്യക്ഷമതയുള്ള ഭരണസംവിധാനത്തിൻ്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് മുന്നോട്ടുപോകാനുള്ള അനുമതികൂടിയാണ് സർക്കാർ തേടുന്നത്.
ഓരോരുത്തരും അവരുടെ ജീവിതം പറയുന്നതെന്തെന്നും കഴിഞ്ഞ പത്തുവർഷക്കാലം അത് എന്തൊക്കെ മാറ്റങ്ങളാണ് കൺമുന്നിലും ജീവിതത്തിലും സൃഷ്ടിച്ചതെന്നും കൃത്യമായി മനസ്സിലാക്കുക ജനങ്ങൾ പോളിംഗ് ബൂത്തിലേക്കു പോയാൽനിഷേധാത്മക പ്രചാരണങ്ങളും പ്രതികൂല ചിന്തകളും കേരളത്തിൽ നിഷ്പ്രഭമാകുമെന്ന് ഉറപ്പാണ്. ജനങ്ങൾ നൽകുന്ന ആ ഉറപ്പിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്.
The Left is facing the elections on the assurances of the people based on public service through action rather than promises.








വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.