തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിനും ബെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ബൈക്ക് യാത്രക്കാരായ വെമ്പായത്തിനൊപ്പം സ്വദേശി ആദിത്യൻ(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറകയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്. അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഒരു യാത്രക്കാരനെ അപ്പോൾത്തന്നെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കാറോടിച്ചിരുന്നയാളെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കാറിൽ യാത്രചെയ്തിരുന്ന യാസിറും റിഷിനും മലപ്പുറം കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെ അധ്യാപകരാണ്. തിരുവനന്തപുരത്തുനിന്ന് അഞ്ചുലക്ഷം രൂപയ്ക്ക് യൂസ്ഡ് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലിയും വിദ്യാർത്ഥികളാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബി.എ. ഇക്കണോമിക്സ് വിദ്യാർത്ഥിനിയാണ് ജൂലി.
ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടറും വെഞ്ഞാറമൂട് അഗ്നിരക്ഷാ യൂണിറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വെഞ്ഞാറമൂട് മേൽപ്പാലം പണി നടക്കുന്നതിനാൽ കെഎസ്ആർടിസി ബസില്ലാത്ത വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിടുന്നത്.
Two dead after Taurus lorry carrying rocks overturns on car and truck in Venjaramood





വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.