കൽപ്പറ്റ: വയനാട്, നീലഗിരി, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളിൽ അടക്കം വനത്തോട് ചേർന്ന് താമസിക്കുന്നവര്‍ക്കും വനവുമായി ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും മുന്നറിയിപ്പുമായി വനംവകുപ്പ്.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ഈ മൂന്ന് മാസങ്ങളിൽ കടുവകളുടെ പ്രജനന കാലമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . വനപ്രദേശങ്ങളിലോ വനത്തോട് ചേർന്നോ ഇടപഴകുന്നവർക്ക് കേരള വനംവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്.
*അതിരാവിലെയും രാത്രിയിലും കാടിനുള്ളിലൂടെയോ ഓരം ചേർന്നോ ഉള്ള വഴികളിലെ ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക.
*വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി നടക്കാനായി ശ്രദ്ധിക്കുക. വന്യജീവികള്‍ വഴികളിലുണ്ടെങ്കിൽ മാറിപോകുന്നതിന് ഇത് സഹായിക്കും.
*ഗോത്ര ജനവിഭാഗങ്ങൾ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുമ്പോൾ വൈകുന്നേരത്തിന് മുമ്പായി തിരികെയെത്താൻ ശ്രദ്ധിക്കണം. ഒറ്റക്ക് കാട് കയറാതെ മൂന്നോ നാലോ പേരുള്ള സംഘങ്ങളായി പോകണം.
*ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വനത്തിനുള്ളിലൂടെയും ഓരം ചേർന്നുമുള്ള യാത്രകൾ ഒഴിവാക്കുക.
*വനഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ വിടാതിരിക്കുക. വനത്തിനടുത്ത് കൃഷിഭൂമികളിൽ കാലികളെ കെട്ടിയിടുമ്പോഴും ജാഗ്രത പാലിക്കണം.
*സ്വകാര്യ ഭൂമിയിലെ പ്രത്യേകിച്ച് വനപ്രദേശങ്ങളോട് ചേർന്നുള്ള ഭൂമി കാടുകയറി കിടക്കാൻ അനുവദിക്കരുത്.
*കാട് മൂടിയ സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഈ വിവരം പഞ്ചായത്തിനെയോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കുക.
*രാത്രിയിൽ കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടുക. തൊഴുത്തിൽ ലൈറ്റ് ഇടാൻ മറക്കാതിരിക്കുക. ഇതിന് പുറമെ വന്യമൃശല്യത്തിന് സാധ്യതയുണ്ടാകുന്ന പക്ഷം തൊഴുത്തിനടുത്ത് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ച ശേഷം തീയിടുക.
കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കുക. ഇത്തരം സന്ദർശനങ്ങളിൽ നിങ്ങളുടെ ഏറ്റവും അടുത്ത പ്രദേശത്തുള്ള വനംവകുപ്പ് ഓഫീസിലേക്ക് വിളിക്കുക. വയനാട് ജില്ലയിൽ വിളിക്കേണ്ട നമ്പറുകൾ ഇനി പറയുന്നവയാണ്.
വയനാട് വന്യജീവി സങ്കേതം -9188407547
സൗത്ത് വയനാട് ഡിവിഷൻ -9188407545
നോർത്ത് വയനാട് ഡിവിഷൻ -9188407544
Tiger breeding season, Forest Department issues high alert advisory






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.