തിരുവനന്തപുരം: ചൂരൽമല ദുരന്തബാധിതരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജൻ. കുടിശ്ശികയിനത്തിൽ വരുന്ന 18.75 കോടി സർക്കാർ ഏറ്റെടുക്കുക. ഉൾപ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പരാതികൾ സമിതിയെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
'അവരുടെ വായ്പ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. ഉൾപ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളെല്ലാം ആ സമിതിയെ അറിയിക്കാം.'
'കേരള ബാങ്ക് എഴുതിത്തള്ളിയതിന് പുറമേയുള്ള വായ്പകൾ സർക്കാർ ഏറ്റെടുക്കുക. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം സർക്കാർ തിരിച്ചുനൽകും. 555 ഗുണഭോക്താക്കളുടെ 1620 ലോണുകൾ കടം എഴുതി തള്ളും. ആറ് മേഖലകളിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടം എഴുതിത്തള്ളാൻ കേന്ദ്രത്തിന് കഴിയുമായിരുന്നിട്ടും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിൻ്റെ തീരുമാനം.' കേന്ദ്ര നടപടി കേരളത്തോടുള്ള പകപോക്കലാണെന്നും മനുഷ്യത്വമില്ലാത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാരിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
റിസർവ് ബാങ്കിൻ്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കു വായ്പകൾ പൂർണ്ണമായി എഴുതിതള്ളാൻ വ്യവസ്ഥയില്ല, 2015 ലെ ബാങ്കേഴ്സ് കോൺഫറൻസിൽ ഉണ്ടാക്കിയ ധാരണപ്രകാരം ബാങ്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നൽകുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.