കോഴിക്കോട് :കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് അപകടം. ആളപായമില്ല, കഴിഞ്ഞ ദിവസം സ്ലാബ് തകർന്ന് വീണ കെട്ടിടത്തിന് തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിൻ്റെ സ്ലാബാണ് ഇന്ന് തകർന്നു വീണത്. സ്ലാബ് വീഴുമ്പോൾ ആളുകൾ താഴെ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
അപകടം നടക്കുന്നതിന് നിമിഷങ്ങൾ മുൻപ് വരെ തൊഴിലാളികൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു. അവർ മാറിയ ഉടനെയാണ് സ്ലാബ് ഒന്നാകെ താഴേക്ക് പതിച്ചത്.ഇതര തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടമാണിത്. വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുമാണ്.
അതേസമയം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുളള ഗോഡൗൺ കെട്ടിടത്തിലെ സ്ലാബുകൾ തകർത്ത് വീണ് 4 കയറ്റിറക്ക് തൊഴിലാളികൾ മരിച്ചത് . കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്നു ജബ്ബാർ, ബഷീർ, അഷ്റഫ്, വിനോദ് തുടങ്ങിയ തൊഴിലാളികളാണ് കോൺക്രീറ്റ് പാളികൾ ശരീരത്തിൽ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ സണ്‍ഷെയ്ഡ് സ്ലാബുകൾ തകർന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് മേലെ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോൺക്രീറ്റ് സ്ലാബുകൾ അടർന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര് രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേരുടെ മേലാണ് കൂറ്റൻ ബിമും സ്ലാബുകളും പതിച്ചത്.
Another slab collapses in Valiyangadi, Kozhikode, causing accident






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.