വിദേശ സർവകലാശാലകളിൽ ഉന്നതപഠനം സ്വപ്നം കാണുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയൊരു അവസരമൊരുങ്ങുകയാണ്. കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഉന്നതി' ഓവർസീസ് സ്കോളർഷിപ്പിന് (2026-27) ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
ഈ വർഷം മാർച്ച് 31 ന് അപേക്ഷകൾ സ്വീകരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വിദേശത്തെ മികച്ച സർവകലാശാലകളിൽ പഠിക്കാനുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.
ലോകത്തെ മികച്ച 500 സർവകലാശാലകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹതയുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 25 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്.
വരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിക്കുന്നത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പൂർണ്ണമായ തുക (25 ലക്ഷം വരെ) ലഭിക്കുമ്പോൾ, അതിനു മുകളിൽ വരുമാനമുള്ളവർക്ക് നിശ്ചിത ശതമാനം സഹായം (15 മുതൽ 20 ലക്ഷം വരെ) ലഭിക്കുന്നതാണ്.
ട്യൂഷൻ ഫീസിന് പുറമെ വിസ നിരക്കുകൾ, ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, താമസച്ചെലവ് എന്നിവയ്ക്കും ഈ തുക ഉപയോഗിക്കാം.
യോഗ്യതകൾ
വിഭാഗം: കേരളത്തിലെ പട്ടികജാതി (SC) അല്ലെങ്കിൽ പട്ടികവർഗ (ST) വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.
വിദ്യാഭ്യാസം: ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ്), പിഎച്ച്ഡി (പിഎച്ച്.ഡി) എന്നീ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് സാധ്യത. ബിരുദ കോഴ്സുകൾക്ക് ഇത് ബാധകമല്ല.
മാർക്ക്: യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം.
പ്രായപരിധി: അപേക്ഷിക്കുന്ന സമയത്ത് 35 വയസ്സിൽ താഴെയായിരിക്കണം പ്രായം.
അപേക്ഷിക്കേണ്ട രീതി
വിദ്യാർത്ഥികൾക്ക് ഒഡെപെക് (ODEPC) വഴിയോ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെ പോർട്ടലുകൾ വഴിയോ അപേക്ഷിക്കാം. നിലവിൽ വിദേശ സർവകലാശാലയിൽ നിന്ന് പ്രവേശനം ഉറപ്പാക്കിയ രേഖകൾ അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്.
സ്കോളർഷിപ്പിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്കായി www.odepc.kerala.gov.in സന്ദർശിക്കാവുന്നതാണ്. കൂടാതെ projects@odepc.in എന്ന ഇമെയിൽ വിലാസം വഴിയും സംശയങ്ങൾ ദൂരീകരിക്കാം. കുട്ടികൾ, ഭിന്നശേഷിക്കാർ, ഒറ്റ രക്ഷിതാവുള്ള കുട്ടികൾ എന്നിവര്‍ക്ക് ഈ പദ്ധതിയിൽ പ്രത്യേക പരിഗണനയും മുന്‍ഗണനയും ലഭിക്കും എന്നത് ശ്രദ്ധേയമാണ്.
Applications invited for 'Unnati' project







വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.