ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതും പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങളുമാണ് വിലവർദ്ധനവിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഇത് നികത്താനാണ് വില പരിഷ്കരണമെന്നും പൊതുമേഖലാ എണ്ണക്കമ്പനികൾ വിശദീകരിക്കുന്നു.
പുതിയ വിലവർദ്ധനവോടെ ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമായി. കേരളത്തിൽ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ്. മുംബൈയിൽ യഥാക്രമം 111.21 രൂപയും 97.83 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 113.51 രൂപയും ഡീസലിന് 99.82 രൂപയുമായി.
മെയ് 15-ന് ഇന്ധന വില പരിഷ്കരണം പുനരാരംഭിച്ചതിന് ശേഷം പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 7.5 രൂപയുടെ മൊത്തം വർദ്ധനവ് രേഖപ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ തുടർച്ചയായ വിലവർദ്ധനവ് സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കും.
ഡീസൽ വില വർദ്ധിക്കുന്നത് ചരക്ക് ഗതാഗത ചെലവ് കൂട്ടുകയും അതുവഴി അവശ്യസാധനങ്ങളുടെ വില കൂടാൻ ഇടയാക്കുകയും ചെയ്യും. ഇത് രാജ്യത്തെ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.