തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നടത്തിയ പ്രസ്താവന ഇപ്പോള്
ചൂടുള്ള ചര്ച്ചകള്ക്ക് കാരണമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ
കുട്ടികളുണ്ടാകാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഹിന്ദു റിലീജിയസ് ആൻഡ്
എൻഡോവ്മെൻ്റ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി
പങ്കെടുത്തിരുന്നു. നവദമ്പതികൾക്ക് 16 കുട്ടികള് എങ്കിലും വേണം എന്നുള്ള
പ്രസ്താവനയാണ് ചര്ച്ചയായത്. ഉയരുന്ന പ്രായവും കുറയുന്ന യുവതലമുറയുടെ
എണ്ണവും ദീര്ഘകാലാടിസ്ഥാനത്തില് നാടിനും രാജ്യത്തിനും ലോകത്തിനു തന്നെയും
പ്രശ്നങ്ങള് സൃഷ്ടിക്കും എന്നാണു തമിഴ്നാട് മുഖ്യമാത്രി കൂടിയായ
സ്റ്റാലിന് പറഞ്ഞുവച്ചത്.
“പരാശക്തി
എന്ന സിനിമയിൽ കലൈഞ്ജർ പണ്ടേ ഒരു ഡയലോഗ് എഴുതിയിരുന്നു. ഞങ്ങൾ
ക്ഷേത്രങ്ങൾക്ക് എതിരല്ലെന്നും ക്ഷേത്രങ്ങളിൽ ഭീകരരുടെ ക്യാമ്പുകൾ
ഉണ്ടാക്കുന്നതിനെതിരെയാണെന്നും അദ്ദേഹം ഇതിൽ പറഞ്ഞിരുന്നു. നമ്മുടെ ജനസംഖ്യ
കുറയുന്നു, അത് നമ്മുടെ ലോക്സഭാ സീറ്റുകളെയും ബാധിക്കും. അതുകൊണ്ട്
നമുക്ക് 16 കുട്ടികൾ വീതം ഉണ്ടാകട്ടെ.”
നേരത്തെ, നവദമ്പതികൾക്ക് 16
തരം സ്വത്ത് സമ്പാദിക്കാൻ മുതിർന്നവർ അനുഗ്രഹിച്ചിരുന്നുവെന്ന് സ്റ്റാലിൻ
പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിന് പകരം 16 കുട്ടികൾ ജനിക്കണം. 16 മക്കളെ
ജനിപ്പിച്ച് ഐശ്വര്യത്തോടെ ജീവിക്കണം എന്ന് മുതിർന്നവർ പറയുമ്പോൾ, 16
മക്കളല്ല, 16 തരം സ്വത്താണ് അർത്ഥമാക്കുന്നത്. എന്നാൽ ഇപ്പോൾ വേണ്ടത്ര
സന്താനങ്ങളുണ്ടാകാനും ഐശ്വര്യപൂർണമായ ജീവിതം നയിക്കാനുമുള്ള അനുഗ്രഹം
മാത്രമാണ് ലഭിക്കുന്നത്.
ക്ഷേത്രങ്ങൾ
പരിപാലിക്കുന്നതിലും വിഭവങ്ങൾ കാര്യക്ഷമമാക്കുന്നതിലും ഡിഎംകെ സർക്കാർ
നടത്തുന്ന ശ്രമങ്ങളെ യഥാർത്ഥ ഭക്തർ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ ചിലർ ഭക്തിയെ മുഖംമൂടിയായി ഉപയോഗിക്കുന്നു. ചിലർ അസ്വസ്ഥരാണെന്നും
ഞങ്ങളുടെ വിജയം തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിന്
മുമ്പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രായമാകുന്ന
ജനസംഖ്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യൻ
സംസ്ഥാനങ്ങളിലെ കുടുംബങ്ങളോട് കൂടുതൽ കുട്ടികളുണ്ടാകാൻ അദ്ദേഹം
അഭ്യർത്ഥിച്ചു. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയ്ക്ക്
ഊന്നൽ നൽകണമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. രണ്ടിൽ കൂടുതൽ
കുട്ടികളുള്ളവർക്ക് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ
അർഹതയുള്ള നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി ചന്ദ്രബാബു നായിഡു
പറഞ്ഞു.
കെ.എസ്.ആർ.ടി.സി.ഡിപ്പോകളിൽ നിശ്ചിത വരുമാനം ഉറപ്പാക്കാൻ ജീവനക്കാർക്കുമേൽ കടുത്ത സമ്മർദവും ഭീഷണിയും. ടാർഗറ്റ് തികയ്ക്കാത്ത ഡിപ്പോ അധികൃതർക്കാണ് ഉന്നതാധികൃതരുടെ ഭീഷണി.
'മര്യാദയ്ക്കു വണ്ടിയോടിച്ച് കാശുണ്ടാക്കണമെന്ന്' റാന്നി ഡിപ്പോ അധികൃതർക്ക് പത്തനംതിട്ട ഡി.ടി.ഒ. അയച്ച ശബ്ദസന്ദേശം ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റാന്നി ഡിപ്പോയിൽ മൂന്നുലക്ഷം രൂപവരെ കളക്ഷനുണ്ടായിരുന്നത് ഒന്നരലക്ഷമായി കുറഞ്ഞതിനെ തുടർന്നാണ് ഡി.ടി.ഒ.യുടെ ശബ്ദസന്ദേശം അധികൃതർക്ക് എത്തിയത്.
'ജീവനക്കാർ വണ്ടിയുമെടുത്ത് ഡീസൽ കത്തിക്കാനല്ല ഇറങ്ങേണ്ടത്. മര്യാദയ്ക്ക് ആളെ വിളിച്ചുകയറ്റി വരുമാനമുണ്ടാക്കണം. 12,000 രൂപ വരുമാനവുമായി എത്താൻ നിങ്ങൾക്ക് നാണമില്ലേയെന്നും ന്യായീകരണമൊന്നും വേണ്ടെ'ന്നുമാണ് സന്ദേശത്തിലുള്ളത്.
ബസുകൾക്ക് നിശ്ചിത വരുമാനം ഉറപ്പാക്കിയില്ലെങ്കിൽ യൂണിറ്റ് അധികൃതർക്ക് അവധി അനുവദിക്കില്ലെന്നു മാത്രമല്ല, കുറവുള്ള വരുമാനം ശമ്പളത്തിൽനിന്നു പിടിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. ശമ്പളംതന്നെ കൃത്യമായി ലഭിക്കാത്ത ജീവനക്കാർക്ക് ഇത് കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിലെ ഓഫീസർമാർക്കും വർക്ഷോപ്പ് അധികൃതർക്കും മാനേജിങ് ഡയറക്ടറുടെ മുൻകൂർ അനുമതിയോടെ മാത്രമേ അവധി അനുവദിക്കൂ. മികച്ച സൗകര്യങ്ങൾ യാത്രക്കാർക്കു നൽകുന്ന സ്വകാര്യ ബസുകളോടു മത്സരിക്കാൻ കഴിയാത്ത നിലയിലാണ് കെ.എസ്.ആർ.ടി.സി.ബസുകൾ. പതിനഞ്ചുവർഷത്തിലേറെ പഴക്കമുള്ള ബസുകൾ സ്വകാര്യ ബസുകളുമായി മത്സരിച്ചോടിച്ച് എങ്ങനെ വരുമാനമുണ്ടാക്കുമെന്നതാണ് ജീവനക്കാരുടെ ആശങ്ക. കോർപ്പറേഷന് പുതുതായി ബസുകളോ പെർമിറ്റോ ലഭിക്കുന്നുമില്ല.
സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കമുണ്ടായാൽ ഒരു സംരക്ഷണവും ജീവനക്കാർക്ക് കോർപ്പറേഷൻ നൽകുന്നുമില്ല.
ലോക ആരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ (Mental Health at Work) എന്നതായിരുന്നു. ഇക്കാലത്ത് ഏറ്റവും പ്രസക്തവും എല്ലാവരും ചർച്ച ചെയ്യേണ്ടതുമായ വിഷയമാണിത്.
മനുഷ്യരെല്ലാം ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്. ജീവിക്കാനായി ജോലി ചെയ്യണോ, അതല്ല ജോലി ചെയ്യാൻ മാത്രമായി ജീവിക്കണോ
എന്നു പലരും ചോദിക്കാറുണ്ട്. ജോലി ചെയ്ത് ജീവിക്കണോ, അതല്ല ജോലിചെയ്ത്
മരിക്കണോ എന്ന ഒരു വകഭേദവും ഈ ചോദ്യത്തിനുണ്ട്. ജോലിയും ജീവിതവും എങ്ങനെ
ബാലൻസ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകണം എന്നതാണ് അടിസ്ഥാനപരമായ കാര്യം.
ജീവിതം കവരുന്ന ജോലി
നമുക്ക് ജീവിക്കാൻ ഒരു ജോലി
അത്യാവശ്യമാണ്. ചിലർ ഒന്നിലേറെ ജോലിയും ചെയ്യുന്നു. ആ ജോലി നമ്മുടെ ജീവിതം
കവരുന്ന അവസ്ഥ ഉണ്ടാവരുത്. ജീവിതത്തിന് ആവശ്യമായ പണം നേടാൻ ജോലി
ചെയ്യുന്നതിനിടയിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടുപോകുന്നതാണ് അടിസ്ഥാന
പ്രശ്നം. നമ്മുടെ തൊഴിൽ സാഹചര്യങ്ങളിൽ നമ്മുടെ മനസ്സ് സംതൃപ്തമാണോ എന്നു
നാം നിരന്തരം പരിശോധിക്കണം.
നമ്മുടെ തൊഴിലിടം മാനസികാരോഗ്യത്തിന് ഉതകുന്നതാണോ എന്നു പരിശോധിക്കാൻ 10 കാര്യങ്ങൾ ഓർത്തിരിക്കുക.
1) ഉത്കണ്ഠ
ഏത് ജോലിയും അതിന്റേതായ കാര്യഗൗരവത്തോടെ നിർവഹിക്കണം. ‘പോ പുല്ലേ’ എന്ന
മട്ടിൽ നിസ്സാരവൽക്കരിച്ച് ഒരു ജോലിയെയും സമീപിക്കരുത്. എന്നാൽ,
ചെയ്തുതീർക്കാനുള്ള ജോലി സംബന്ധിച്ച് അമിത ഉത്കണ്ഠ
(hyper anxiety) സ്ഥിരമായി വരുന്നുണ്ടെങ്കിൽ അത് നമ്മുടെ മനസ്സിനെ
ബാധിക്കുന്നു എന്ന് തിരിച്ചറിയണം. ജോലിയുടെ ഏത് ഘട്ടത്തിലാണ് ഉത്കണ്ഠ
സംഭവിക്കുന്നത് എന്ന് മനസ്സിലാക്കി അത് ഒഴിവാക്കാനുള്ള മാർഗങ്ങൾ
കണ്ടെത്തണം. അമിത ഉത്കണ്ഠ നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല,
ജോലിയുടെ മികവ് ഇല്ലാതാക്കുകയും ചെയ്യും.
2) വിവേചനം
തൊഴിൽസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം
നേരിടുന്നുണ്ടെങ്കിൽ അത് മാനസികാരോഗ്യത്തെ ബാധിക്കും. ജെൻഡർ വിവേചനം,
മത–ജാതി–വംശ വേർതിരിവുകൾ, വർണ–സൗന്ദര്യ വിവേചനം, സാമ്പത്തികനിലയുടെ
പേരിലുള്ള വേർതിരിവുകൾ തുടങ്ങിയവയൊക്കെ നിർണായകമാണ്. ഇത്തരം വിവേചനങ്ങൾ
നേരിടുന്നുണ്ടെങ്കിൽ ആ ഓഫീസിലേക്കു പോകാൻ മനസ്സ് മടിക്കും. അത് ക്രമേണ
ജോലിയുടെ മികവിനെ ബാധിക്കും.
3) അവഗണന
വിവേചനവും അവഗണനയും
രണ്ടാണ്. ജോലിസ്ഥലത്ത് തുല്യത, മാന്യമായ പെരുമാറ്റം, ഭൗതിക സൗകര്യങ്ങൾ
തുടങ്ങിയവ മെച്ചപ്പെട്ട രീതിയിൽ ഉറപ്പാക്കുമ്പോഴും തൊഴിൽപരമായി
അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാം. നന്നായി ജോലി ചെയ്താലും
അംഗീകരിക്കാതിരിക്കുക, ഒരേ തരം ജോലി ചെയ്യുന്നവരിൽ ചിലർക്കുമാത്രം അംഗീകാരം
നൽകുക, പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും യഥാസമയം നൽകാതിരിക്കുക തുടങ്ങിയവ
സംഭവിക്കാറുണ്ട്. ചിലർ ജോലി ചെയ്യാൻ മിടുക്കരാണെങ്കിലും
അംഗീകരിക്കപ്പെടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം,
സ്വജനപക്ഷപാതം തുടങ്ങിയവയും ഇതിൽ നിർണായകമാണ്. ഇത്തരം സാഹചര്യങ്ങൾ
തൊഴിൽസ്ഥലത്തെ മാനസികാരോഗ്യം ഇല്ലാതാക്കുന്ന ഘടകങ്ങളാണ്.
4) തലവേദന, ഉറക്കമില്ലായ്മ
തൊഴിൽസ്ഥലത്തെ പ്രശ്നങ്ങൾ
വീട്ടിലേക്ക് കൊണ്ടുവരുന്നത് ജീവിതത്തിന്റെ സ്വസ്ഥത കെടുത്തും. ജോലിയും
ജീവിതവും രണ്ടായി കാണാൻ കഴിയണം. അല്ലാത്തപക്ഷം, ജോലിയുമായി ബന്ധപ്പെട്ട
ആകുലതകളും ആശങ്കകളും നിത്യജീവിതത്തെ സദാ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. ഉറക്കമില്ലായ്മ, നിരന്തരമായ തലവേദന,
ശാരീരികക്ഷീണം തുടങ്ങിയവ ഇത്തരം ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.
യഥാർഥത്തിൽ അവരുടെ ശരീരത്തിനല്ല പ്രശ്നം. ജോലിപരമായ സംഘർഷങ്ങൾ നിരന്തരമായി
മനസ്സിനെ അലട്ടുന്നതാണ് ശാരീരിക പ്രയാസങ്ങളായി പരിണമിക്കുന്നത്.
5) ഹിമാലയൻ ടാർഗറ്റ്
പല കമ്പനികളിലും ജോലിക്കാർ ദിനംപ്രതിയോ
ആഴ്ചയിലോ മാസത്തിലോ ഒക്കെ പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങൾ (target) ഉണ്ടാകും.
ഇത് പലപ്പോഴും എത്തിപ്പിടിക്കാൻ കഴിയുന്നതിന്റെ അപ്പുറമാകും. ടാർഗറ്റ്
പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും മേലധികാരികളുടെ നിരന്തര സമ്മർദം
അനുഭവിക്കുകയും ചെയ്യേണ്ടിവരുമ്പോൾ മാനസിക സംഘർഷം രൂപപ്പെടും. ഇത് ക്രമേണ
ജോലിയോടുള്ള വിരസതയിലേക്കോ തൊഴിൽക്ഷമത നഷ്ടപ്പെടുന്നതിലേക്കോ
നയിച്ചേക്കാം.
6) അനാവശ്യ താരതമ്യം
ഒരാളെ സമാന ജോലി ചെയ്യുന്ന മറ്റു
വ്യക്തികളുമായി താരതമ്യം ചെയ്ത് ഇകഴ്ത്തിപ്പറയുന്നത് അയാളുടെ ജോലിയെ
ബാധിക്കും. തനിക്കുമുൻപ് ഇതേ തസ്തിക വഹിച്ച ആൾ ഇതിനെക്കാൾ മികവിൽ ജോലി
ചെയ്യുമായിരുന്നു, അല്ലെങ്കിൽ ഇതേ തസ്തികയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി
ചെയ്യുന്ന ആൾ കൊള്ളാം തുടങ്ങിയ തരത്തിലുള്ള താരതമ്യങ്ങൾ മനസ്സിനെ
വിഷമിപ്പിക്കും. മറ്റുള്ളവർ നടത്തുന്ന താരതമ്യം മാത്രമല്ല, ചിലർ സ്വയം
നടത്തുന്ന താരതമ്യവും ഇതേ അപകടം സൃഷ്ടിക്കും. ഞാൻ അവനെക്കാൾ മികച്ചതാണോ
അതല്ല മോശമാണോ എന്ന് നിരന്തരം ആലോചിച്ചുനിന്നാൽ സ്വന്തം ജോലിയിൽ ഏകാഗ്രത
ഉണ്ടാകില്ല. സ്വന്തം ജോലിയെക്കുറിച്ച് എപ്പോഴും സമഗ്രമായ അവലോകനം (revies)
നടത്തണം. അതുപക്ഷേ, അനാവശ്യവും അനാരോഗ്യകരവുമായ താരതമ്യം ആയി മാറരുത്.
7) ഏകാന്തത
ജനസമ്പർക്കമില്ലാത്തതും ഏകാന്തവുമായ ജോലികൾ മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കാം.
അതുകൊണ്ട് ഇത്തരം ജോലികൾ ആരും ചെയ്യാൻ പാടില്ല എന്ന് അർഥമില്ല. ഇത്തരം
ജോലികളുടെ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെ വേണം ഏറ്റെടുക്കാൻ.
ജോലി കാരണമുള്ള ഏകാന്തത മറികടക്കാൻ ആവശ്യത്തിന് അവധിയെടുക്കുകയും
കുടുംബത്തോടൊപ്പം ചെലവഴിക്കുകയും യാത്ര ചെയ്യുകയുമൊക്കെ വേണം. ഇങ്ങനെ
കൃത്യമായ ആസൂത്രണമില്ലാതെ ഏകാന്ത ജോലികൾ ചെയ്യുന്നത് മനസ്സിനെ
മടുപ്പിക്കുകയും ക്രമേണ അന്തർമുഖ സ്വഭാവത്തിലേക്കു പോവുകയും ചെയ്യും.
8) പരസ്യമായ ആക്ഷേപം
സഹപ്രവർത്തകരെയും
കീഴ്ജോലിക്കാരെയുമൊക്കെ മറ്റുള്ളവർക്കു മുൻപിൽവച്ച് ആക്ഷേപിക്കുകയും
പരിഹസിക്കുകയും ചെയ്യുന്നത് ചിലർക്ക് ഹരമാണ്. ഇത് വ്യക്തികളിൽ
സൃഷ്ടിക്കുന്ന മാനസികാഘാതം ചെറുതല്ല. ഒരുപക്ഷേ, ഒരു വ്യക്തിയെക്കുറിച്ച്
ആരെങ്കിലും പരാതി ഉന്നയിച്ചതായിരിക്കാം. ഉടൻതന്നെ അയാളെ വിളിച്ച്
പരാതിക്കാരന്റെ മുന്നിൽവച്ചു തന്നെ ശാസിക്കുന്നത് ചിലരുടെ രീതിയാണ്. ഞാൻ
ഉടനടി നടപടി എടുത്തു, ഞാൻ വലിയ കർക്കശക്കാരനാണ്, ജോലിയിൽ വീഴ്ച വരുത്തിയാൽ
ഇങ്ങനെയിരിക്കും എന്നൊക്കെ മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയാണ് ഈ
മനോഭാവത്തിനുപിന്നിൽ. ഇതുപക്ഷേ, ജോലിക്കാരുടെ ആത്മവിശ്വാസം തകർക്കും. അവർ
വിശ്വസ്തതയോടെയും സത്യസന്ധതയോടെയും ജോലി ചെയ്യുന്ന സാഹചര്യം ഇല്ലാതാകും.
ജോലിക്കാരെ ശാസിക്കരുതെന്നോ മുന്നറിയിപ്പ് നൽകരുതെന്നോ ഇതിന് അർഥമില്ല.
അതുകൊണ്ട് ഗുണഫലം ലഭിക്കുന്ന വിധത്തിലാവണം എന്നതാണ് പ്രധാനം.
9) വരവറിയാത്ത ചെലവ്
ജോലി ലഭിച്ച് ശമ്പളം
കിട്ടിത്തുടങ്ങുമ്പോൾ തന്നെ, ഒരുപക്ഷേ അതിന് മുൻപുതന്നെ, പലർക്കും
വായ്പകളുടെ ഇ.എം.ഐ. തിരിച്ചടവും തുടങ്ങും. ഇതിനിടയ്ക്ക് ചിലവുകൾ കൂടിവരും.
മറുവശത്ത് കടമെടുപ്പും കൂടും. ഇ.എം.ഐ അടച്ചുതീർക്കാൻ കഴിയാതെ വരുമ്പോൾ
വീണ്ടും കടം. അങ്ങനെ, കടത്തിനുമേൽ കടമായി ജോലിയിലെ ഏകാഗ്രത പോകും. തനിക്ക്
എത്ര രൂപ വരുമാനമുണ്ട് എന്നു മനസ്സിലാക്കി മാത്രമേ ചെലവുകൾ നടത്താവൂ.
സാമ്പത്തിക അച്ചടക്കവും ആസൂത്രണവും വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ
മറ്റൊരാളെ താരതമ്യം ചെയ്ത് സ്വന്തം ആവശ്യങ്ങൾ നിശ്ചയിക്കരുത്. പകരം,
സ്വന്തം സാമ്പത്തികശേഷി നോക്കി വേണം ആവശ്യങ്ങൾ നിർണയിക്കാൻ. അല്ലാത്തപക്ഷം
ജോലിയും ജീവിതവും ഭാരമാകും.
10) വിശ്രമമില്ലായ്ക
ജോലി തീർത്തിട്ട് വിശ്രമിക്കാം എന്നാണ്
തീരുമാനമെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിശ്രമിക്കാൻ കഴിയില്ല. ജോലി ഒന്നിനു
പിറകെ മറ്റൊന്നായി കടന്നുവന്നുകൊണ്ടിരിക്കും. ജോലി പോലെത്തന്നെ വിശ്രമവും
കൃത്യമായി ആസൂത്രണം ചെയ്യണം. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയും യാത്രകൾ
നടത്തുകയും വേണം. വിശ്രമം പ്രധാനവും ജോലി ഒരു സൈഡ് ബിസിനസും എന്ന രീതിയിൽ
ആയിപ്പോകരുത്. എന്നും യാത്രയും വിശ്രമവും എന്നതും പാടില്ല. അതേസമയം,
മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമവും ആശ്വാസവും നൽകാൻ എപ്പോഴും
ജാഗ്രത വേണം.
യൂട്യൂബ് ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു പ്രധാന ഫീച്ചർ അവതരിപ്പിക്കാൻ പോവുകയാണ്. YouTube പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് GSMArena റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഏറ്റവും കുറഞ്ഞ പ്ലേബാക്ക് വേഗത 0.25 ആണ്. 0.05 ആണെന്നാണ് റിപ്പോർട്ട്. അതേസമയം നിലവിലെ വേഗത 2x ആണ്. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.
സ്ലീപ്പ് ടൈമർ മുമ്പ് പ്രീമിയം വരിക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
ഈ പുതിയ ഫീച്ചർ ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വയമേവ നിർത്തുന്നു. ഇതിനായി, വീഡിയോ എപ്പോൾ നിർത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതനുസരിച്ച് നിങ്ങൾക്ക് ഒരു ടൈമർ മുൻകൂട്ടി സജ്ജമാക്കാൻ കഴിയും. നേരത്തെ പ്രീമിയം വരിക്കാരിൽ ഈ ഫീച്ചർ പരീക്ഷിച്ചിരുന്നു.
പ്ലേബാക്ക് മെനുവിൽ സ്ലീപ്പ് ടൈമർ ഓപ്ഷൻ ഉണ്ടാകും. ഇത് 10, 15, 20, 45 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ ആയി സജ്ജീകരിക്കാം. വീഡിയോയുടെ അവസാനം ടൈമർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കൾക്ക് കൂടുതൽ സമയം വീഡിയോ കാണാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് പോപ്പ്-അപ്പിലൂടെ ടൈമർ നീട്ടാനാകും. അല്ലെങ്കിൽ പ്ലേബാക്ക് താൽക്കാലികമായി നിർത്തും.