തിരുവനന്തപുരം:ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കിൽ കേരളം പൂർണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
ഷോപ്പിങ് മാളുകൾ, സ്പെഷൽ ഇക്കണോമിക് സോൺ ഉൾപ്പെടെയുള്ളവ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾ ഒഴിച്ച് മറ്റ് എല്ലാ മേഖലകളിലെയും തൊഴിലാളികൾ പണിമുടക്കും. വ്യവസായ - കാർഷിക - വാണിജ്യ - വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം സിപിഐ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടോർ തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം - വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്കീം വർക്കർമാർ, നിർമ്മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും.
ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, സ്ഥാപനങ്ങൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിങ് തൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ, കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷനുകൾ, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികൾ, ന്യൂജനറേഷൻ സ്ഥാപനങ്ങൾ, നോൺ ബാങ്കിങ്ങിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പണിമുടക്കുന്ന സാഹചര്യത്തിൽ സർവീസ് മുടങ്ങാനാണ് സാധ്യത.
ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല. ജീവനക്കാരുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡൻ്റ് ജെ.മഹാദേവൻ, ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.