ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 27 മാർച്ച് 2024 #NewsHeadlines

• കെഎസ്ഇബിയ്ക്ക് 767 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്താണ് തുക അനുവദിച്ചത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിയ്ക്ക് ആശ്വാസമാകുന്നതാണ് നടപടി.

• റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയവർക്ക് നാട്ടിലേക്ക് തിരികെയെത്താൻ വഴിയൊരുങ്ങി. യുദ്ധത്തിൽ പരിക്കേറ്റ മലയാളികളെ എംബസിയിൽ എത്തിച്ചു. പാസ്പോർട്ട് നഷ്ടപ്പെട്ട ഇവർക്ക് താത്കാലിക യാത്രാരേഖകൾ നൽകും.

• ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് 2024 മാർച്ച് 27 -ലാണ് വിരമിക്കുന്നത്.

• സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവില്‍ തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഇടുക്കി, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങള്‍ ഒഴികെ ബാക്കി 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

• ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍ പ്രശ്‌നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

• പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്താനും വിമാനക്കമ്പനികളുടെ കൊള്ളയ്‌ക്ക്‌ തടയിടാനും ലക്ഷ്യമിടുന്ന ഗൾഫ്‌ യാത്രാക്കപ്പൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ബുധനാഴ്ച കൊച്ചിയിൽ പ്രാഥമികചർച്ച നടക്കും.

• തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനത്തിൽ സുതാര്യതയില്ലെന്ന പ്രതിപക്ഷപാർടികളുടെ വാദം ശരിവച്ച്‌ സുപ്രീംകോടതിയും. ‘തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ തസ്‌തികകളിലേക്ക്‌ പരിഗണിക്കപ്പെട്ടവരുടെ വിവരങ്ങൾ നിയമനസമിതിയിലെ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യാതിരുന്നത്‌ ആശങ്കാജനകമാണെന്ന്‌’–- സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

• ഇന്ത്യയെ സമീപഭാവിയില്‍ തന്നെ വികസിത രാജ്യമാക്കുമെന്ന അവകാശവാദം വെറും അസംബന്ധമാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ പ്രശ്‌നങ്ങളുണ്ടെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജൻ.

• ഇ ഡി അറസ്റ്റിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ വാദം. എന്നാൽ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

• ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വേതനം ഉറപ്പാക്കുന്നതിലും ഏറെ ദൂരം മുന്നിലെത്താനായെന്ന കേന്ദ്രസർക്കാരിൻ്റെ അവകാശ വാദം പൊള്ളയാണെന്ന ആരോപണവുമായി  കർണാടകത്തിൽ നിന്നുള്ള ബഹുത്വ ഫോറം.