റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സ്ഥിരീകരിച്ചു. ഭ്രമണപഥം മാറ്റുന്നതിനിടെ പേടകത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രനിൽ പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി റഷ്യൻ ബഹിരാകാശ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു.
ഓഗസ്റ്റ് 11 ന് വിക്ഷേപിച്ച ലൂണ തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി ഭ്രമണപഥത്തിന്റെ ഏറ്റവും കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററും ആക്കാനുള്ള ശ്രമം അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു. അതേസമയം, ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങും.