വിലക്കിനെതിരെ ശ്രീശാന്ത് നേരത്തെ തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. തുടർന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
2026 ജൂലൈ 1-ന് ചേർന്ന കെ.സി.എ സ്പെഷ്യൽ ജനറൽ ബോഡി യോഗം ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും യോഗം ശ്രീശാന്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിലക്ക് പിൻവലിച്ചതോടെ, കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി ശ്രീശാന്തിന് തുടരാൻ സാധിക്കും. ഈ തീരുമാനം ശ്രീശാന്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ മുൻനിര പേസ് ബൗളർമാരിൽ ഒരാളായിരുന്ന ശ്രീശാന്തിന്റെ മടങ്ങി വരവിനായി ഉറ്റുനോക്കുകയാണ് കായിക ലോകം.





വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.