ബസ് സമരം പിൻവലിച്ചത് ഭാഗികമായി; സമരം പിൻവലിച്ചിട്ടില്ലെന്ന് തൊഴിലാളികൾ #BusStrike_Latest
തലശ്ശേരി: കണ്ണൂർ ജില്ലയിൽ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചെന്ന് ചർച്ചയിൽ തീരുമാനമായിട്ടും അനിശ്ചിതത്വം തുടരുന്നു. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.
അതേ സമയം തൊട്ടിൽപ്പാലം - തലശേരി, തലശേരി - കണ്ണൂർ റൂട്ടുകളിൽ ചില തൊഴിലാളികൾ ബസ് സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. വൈകിട്ടോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
11 മണിയോടെ തലശ്ശേരിയിൽ എ സി പി ഓഫീസിലാരംഭിച്ച ചർച്ച രണ്ട് മണിയോടെയാണ്അവസാനിച്ചത്. കണ്ടക്ടർ വിഷ്ണുവിനെ മർദിച്ച മുഖ്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികൾ സമരരംഗത്തിറങ്ങിയത്. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ചൊക്ലി ഇൻസ്പെക്ടർ മഹേഷ് വ്യക്തമാക്കി.
സ്വകാര്യ ബസുകളുടെ പണിമുടക്ക് പിൻവലിച്ചു #Bus_Srtike
തലശ്ശേരി: തലശ്ശേരി - തൊട്ടിൽപാലം റൂട്ടിലെ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തെ തുടർന്ന് ഇന്ന് ജില്ലയിലെ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചു. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശ്ശേരി എ.സി.പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്.
ബുധനാഴ്ച പെരിങ്ങത്തൂരിൽ വച്ച് സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികൾ സർവീസ് നിർത്തിവെച്ച് പ്രതിഷേധം തുടങ്ങിയത്.
തലശ്ശേരി ബസ് സ്‌റ്റാൻ്റ് വഴി സർവീസ് നടത്തുന്ന കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും ഇന്ന് രാവിലെ മുതൽ പണിമുടക്കിയിരുന്നു. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളുടെപണിമുക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു.
ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് #BUS_STRIKE
തലശ്ശേരി: ഇരിട്ടി- തലശ്ശേരി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പാനൂർ പെരിങ്ങത്തൂരിൽ വച്ച് ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് രാവിലെ മുതൽ ഇരിട്ടി-തലശ്ശേരി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികൾ സർവീസ് നിർത്തിവെച്ച് പ്രതിഷേധം തുടങ്ങിയത്.
തലശ്ശേരി ബസ് സ്‌റ്റാൻ്റ് വഴി സർവീസ് നടത്തുന്ന കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കുകയാണ്.
അതേസമയം തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടർന്ന് ഇന്നലെ ചൊക്ലി പോലീസ് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.
മുഖ്യ പ്രതികളെ പിടികൂടണം; ചർച്ച പരാജയപ്പെട്ടു, തൊട്ടിൽ പാലം - തലശേരി റൂട്ടിൽ അനിശ്ചിതകാല ബസ് സമരം തുടരും #Bus_strike
തലശ്ശേരി: ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇനിയും നീളും. ബസ് സമരം രണ്ടാം ദിനവും തുടരുകയാണ്. മർദ്ദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇന്ന് ബസ് തൊഴിലാളികളുടെസംഘടനാ ഭാരവാഹികളുമായി ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് ചർച്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും ബസ് സമരത്തിൽ നിന്നും പിന്മാറണമെന്നും സിഐ പറഞ്ഞത് ചില യൂണിയൻ നേതാക്കൾ അംഗീകരിച്ചെങ്കിലും, മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടും വരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു. അതിനിടെ തൊട്ടിൽപ്പാലം - വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.
ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ തൊട്ടിൽപ്പാലം - തലശേരി റൂട്ടിൽ രണ്ടാംദിനവും ബസ് സമരം; വലഞ്ഞ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ, ഇന്ന് രാവിലെ ചർച്ച #latest_news
തലശ്ശേരി: ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെഅനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. മർദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും വളയം വാണിമേൽ സ്വദേശി സൂരജിനെ (30) അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടാനായിട്ടില്ല. ഇവർക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്.
പൊതുജനത്തെ ആകെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരത്തിൽ നിന്നും തൊഴിലാളികൾ പിന്മാറണമെന്നാവശ്യപ്പെട്ട് ചൊക്ലി പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 10ന് തൊഴിലാളികളുമായി ഇൻസ്പെക്ടർ മഹേഷ് ചർച്ച നടത്തും. അതിനിടെ തൊട്ടിൽപ്പാലം - വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.
ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സമരം #strike
തലശ്ശേരി: തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ.
മുഴുവൻ പ്രതികളെയും ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നതുവരെ തൊട്ടിൽപ്പാലം- കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തൂർ - തലശ്ശേരി - കല്ലിക്കണ്ടി - കടവത്തൂർ - തലശ്ശേരി റൂട്ടിലെ മുഴുവൻ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.
ചർച്ച പരാജയം; സ്വകാര്യബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് #Bus_Strike
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഇനി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നില്ല എന്നാണ് സൂചന.
ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അത് മാറ്റി വെച്ചിരുന്നു. അതിനുമുന്‍പ് നടന്ന മന്ത്രിതല ചര്‍ച്ചകളും ഗതാഗതസെക്രട്ടറിയുമായുള്ള ചര്‍ച്ചകളും നടന്നിരുന്നു. വിദ്യാര്‍ഥിസംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാമെന്ന ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗതസെക്രട്ടറിയും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.
സ്വകാര്യ ബസ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിൻമാറി, സമരവുമായി മുന്നോട്ടെന്ന് മറുവിഭാഗം; ഉടമകൾക്കിടയിൽ ഭിന്നത #Bus_strike
സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ സംഘടനകളിൽ ഭിന്നിപ്പ്. ജൂലൈ 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറി. ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറമാണ് പിൻമാറിയത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി വിവിധ ബസ് ഉടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ബസ് ഓപറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഗതാഗത മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, ജൂലൈ 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് ഒരു വിഭാഗം ബസ് ഉടമകളുടെ സംഘടനകൾ മാധ്യമങ്ങളെ അറിയിച്ചു. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ എട്ടിന് ബസുടമ സംയുക്ത സമിതി സൂചന പണിമുടക്ക് നടത്തിയിരുന്നു. കൂടാതെ, ചൊവ്വാഴ്ച 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമിതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടേയും ദീർഘദൂര ബസുകളുടേയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായും വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്നത് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ധർണയും മാർച്ചുമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ സംയുക്ത സമിതി തീരുമാനിച്ചത്.
സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം #strike
നിരവധി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന ഏകദിന സൂചനാ പണിമുടക്ക് തുടരുന്നു.
സംസ്ഥാനത്ത് സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഇതോടെ സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന വടക്കന്‍ കേരളത്തില്‍ യാത്ര ദുസ്സഹമായി
സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടിസി കളിലെല്ലാം കാലുകുത്താന്‍ ഇടമില്ലാത്ത വിധം തിരക്ക് അനുഭവപ്പെട്ടു. കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളിലേക്കൊന്നും എത്തുന്നില്ല.
ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി സ്വകാര്യ ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്.
പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം #Bus_strike
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.
വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.













വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.