മുഖ്യ പ്രതികളെ പിടികൂടണം; ചർച്ച പരാജയപ്പെട്ടു, തൊട്ടിൽ പാലം - തലശേരി റൂട്ടിൽ അനിശ്ചിതകാല ബസ് സമരം തുടരും #Bus_strike
തലശ്ശേരി: ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇനിയും നീളും. ബസ് സമരം രണ്ടാം ദിനവും തുടരുകയാണ്. മർദ്ദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇന്ന് ബസ് തൊഴിലാളികളുടെസംഘടനാ ഭാരവാഹികളുമായി ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് ചർച്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും ബസ് സമരത്തിൽ നിന്നും പിന്മാറണമെന്നും സിഐ പറഞ്ഞത് ചില യൂണിയൻ നേതാക്കൾ അംഗീകരിച്ചെങ്കിലും, മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടും വരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു. അതിനിടെ തൊട്ടിൽപ്പാലം - വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.