ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 മെയ് 2024 #NewsHeadlines

● ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ നോബേല്‍ സമ്മാന ജേതാവായ കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു.

● സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

● കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

● ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ എന്ന ആരോപണം ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ക്കുമെന്ന് എന്‍ഫോഴ്സ്‌മെന്റ് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു.

● തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ഇതിനായി വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

● ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി.

● മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് -എ) വ്യാപകമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്‌. തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കണം.രോഗം കണ്ടെത്തിയ മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി.

● രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നു. ഏപ്രിലിൽ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 1.26 ശതമാനമായി വർധിച്ചു. 13 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

● ഐക്യരാഷ്‌ട്ര സംഘടനയുടെ നിയന്ത്രണത്തിലുള്ള ദേശീയ മനുഷ്യാവകാശ ഏജൻസികളുടെ ആഗോളസഖ്യം (ജിഎഎൻഎച്ച്‌ആർഐ) ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമീഷന്‌ (എൻഎച്ച്‌ആർസി) തുടർച്ചയായ രണ്ടാംവർഷവും അക്രെഡിറ്റേഷൻ നിഷേധിച്ചു. ഈമാസം ആദ്യം ചേർന്ന അക്രെഡിറ്റേഷൻ ഉപസമിതിയുടേതാണ്‌ തീരുമാനം.

● മുംബൈ ഘട്കോപ്പറില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. 60ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത് അവശിഷ്ടങ്ങൾക്കിടയിൽ നൂറോളം പേർ കുടുങ്ങി.

● ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചത്.
MALAYORAM NEWS is licensed under CC BY 4.0