ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും മൂക്കുകയർ വീഴും; വിപണിയിലെ കുത്തക സ്വാധീനം ഇല്ലാതാക്കാൻ നീക്കം... #Technology

രാജ്യത്ത് യുപിഐ ഇടപാടുകളിൽ ഗൂഗിൾ പേയും ഫോൺ പേയും ആധിപത്യം പുലർത്തുന്നത് തടയാൻ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇടപെടുന്നതായി റിപ്പോർട്ട്.  വിപണിയിൽ ഇരു കമ്പനികളും കുത്തകകളാകുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനായി, യുപിഐ പേയ്‌മെൻ്റ് മേഖലയിലെ മറ്റ് കമ്പനികളായ CRED, Flipkart, Fampay, Amazon എന്നിവയുമായി ഈ വിഷയത്തിലെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ NPCI തീരുമാനിച്ചു.

  യുപിഐ സേവന വിപണിയിൽ ഗൂഗിൾ പേ, ഫോൺ പേ കമ്പനികളേക്കാൾ വളരെ പിന്നിലായ ടെക്-ഫിൻ കമ്പനികൾക്ക് അവരുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതേ തുടർന്നാണ് മറ്റ് കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായി യോഗം വിളിക്കാൻ തീരുമാനിച്ചത്. നിലവിൽ യുപിഐ വിപണിയുടെ 86% ഓഹരിയും ഗൂഗിൾ പേ, ഫോൺ പേ കമ്പനികളുടെ കൈവശമാണ്. മൂന്നാമത്തെ വലിയ സേവന ദാതാവായ  Pay TM ന് മാർച്ച് അവസാനത്തോടെ വെറും 9.1% മാത്രമാണ് വിപണി വിഹിതം. 2023 മാർച്ച് 31 വരെ, അവർക്ക് 13% വിഹിതം ഉണ്ടായിരുന്നു. റിസർവ് ബാങ്കിൻ്റെ നടപടി പേടിഎമ്മിന് തിരിച്ചടിയായി.
രണ്ട് കമ്പനികൾ വിപണി വിഹിതം മുഴുവൻ കൈയടക്കിയതായി പല കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു. അതേസമയം, യുപിഐ സേവന വിപണിയിൽ കമ്പനിയുടെ പരമാവധി വിപണി വിഹിതമായ 30% നിയന്ത്രിക്കാൻ എൻപിസിഐ ലക്ഷ്യമിടുന്നു. ഈ നിർദ്ദേശം അനുസരിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും കമ്പനികൾക്ക് 2024 ഡിസംബർ 31 വരെ NPCI സമയം നൽകിയിട്ടുണ്ട്. അതേസമയം, വിപണിയിൽ സ്വാധീനം ശക്തമാക്കാൻ മറ്റ് ടെക് കമ്പനികളെ സഹായിക്കാൻ എൻപിസിഐ തീരുമാനിച്ചു. കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ അവരുടെ ആപ്പുകളിലേക്ക് ആകർഷിക്കാൻ ഈ കമ്പനികളെ പ്രാപ്തരാക്കുകയാണ് എൻപിസിഐ ലക്ഷ്യമിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.


  യുപിഐ സേവന മേഖലയിലേക്ക് പുതുതായി പ്രവേശിക്കുന്നവർക്ക് വിപണിയിൽ നേട്ടമുണ്ടാക്കാൻ പ്രോത്സാഹന പദ്ധതികളും റിസർവ് ബാങ്ക് പരിഗണിക്കുന്നുണ്ട്. ആഗോള ഭീമനായ വാൾമാർട്ട് ഫോൺപേയ്ക്ക് പിന്നിലും മറ്റൊരു ഭീമൻ കമ്പനിയായ ഗൂഗിൾ  പേയ്‌ക്ക് പിന്നിൽ എന്നതും കാര്യത്തിൻ്റെ ഗൗരവം വർദ്ധിപ്പിച്ചു. യുപിഐ സേവന രംഗത്ത് ചുവടുറപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ആവശ്യമായ സഹായം നൽകണമെന്ന് നേരത്തെ പാർലമെൻ്ററി കമ്മിറ്റിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
MALAYORAM NEWS is licensed under CC BY 4.0