ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 ഏപ്രിൽ 2024 #NewsHeadlines

• ടിക്കറ്റ് ചോദിച്ച ടി ടി ഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിലാണ് സംഭവം. ടി ടി ഇ കെ വിനോദാണ് മരിച്ചത്. ടിക്കറ്റ് ചോദിച്ചതുമായ ബന്ധപ്പെട്ട തർക്കമാണ് കാരണം. സംഭവത്തിൽ ഒഡീഷ സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ രജനികാന്ത് പൊലീസ് പിടിയിൽ.

• ദില്ലി മദ്യനയ അഴിമതി കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറു മാസത്തിനുശേഷമാണ് കേസിൽ സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.

• ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി ആരോപിക്കുന്ന കള്ളപ്പണം എവിടെയെന്ന് സുപ്രീം കോടതി. കേസില്‍ അറസ്റ്റിലായ എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് അന്വേഷണ ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണം ബെഞ്ച് നടത്തിയത്.

• വിവാദ ഇലക്ടറല്‍ ബോണ്ടിന്റെ വിശദവിവരം വീണ്ടും മറച്ചുപിടിച്ച് ബോണ്ട് വില്പനക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബോണ്ട് വില്പന സംബന്ധിച്ച മാനദണ്ഡം (സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഓപ്പറേഷന്‍-എസ്ഒപി) ലഭ്യമാക്കില്ലെന്ന് എസ്ബിഐ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി.

• ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇത് മൂന്നാം തോൽവിയാണ്. ലക്‌നൗ സൂപ്പർ ജയന്റ്സിനോട് 28 റൺസിനാണ് ആർസിബി തോറ്റത്. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 153 റൺസിന് ഓൾ ഔട്ടായി.

• സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
MALAYORAM NEWS is licensed under CC BY 4.0