ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് തുല്യാവകാശം വേണമെന്ന് മദ്രാസ് ഹൈക്കോടതി. വീട്ടമ്മമാർ കുടുംബകാര്യങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്നുവെന്നും ഭർത്താവിന്റെ സ്വത്തിന്റെ പകുതി അവർക്ക് അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി. വീട്ടമ്മമാർക്ക് 24 മണിക്കൂറും ജോലിയുണ്ടെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി പറഞ്ഞു.
ഭർത്താവ് സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ വസ്തുവിൽ വീട്ടമ്മയായ ഭാര്യക്ക് തുല്യ അവകാശമുണ്ട്. കുടുംബം നോക്കുന്ന ഭാര്യയുടെ പിന്തുണയില്ലാതെ ഭർത്താവിന് ഇത്രയും പണം സ്വരൂപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
വസ്തു ഭർത്താവിന്റെയോ ഭാര്യയുടെയോ പേരിൽ വാങ്ങാം. പക്ഷേ, ഭാര്യാഭർത്താക്കന്മാരുടെ തുല്യ പരിശ്രമം കൊണ്ടാണ് പണം ഉണ്ടാക്കിയത് - കോടതി പറഞ്ഞു.
പിതാവിന്റെ സ്വത്തിൽ അമ്മയ്ക്ക് പകുതി അവകാശം നൽകുന്നതിനെതിരെ മക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. നേരത്തെ ഗൾഫിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് നാട്ടിലെത്തിയ ശേഷം അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. തന്റെ സ്വത്ത് ഭാര്യ തട്ടിയെടുത്തുവെന്നും ഇയാൾ ആരോപിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കൾ കേസ് തുടർന്നു.