ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 10 ജൂൺ 2023 | #Short_News #News_Headlines

● പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. കേന്ദ്ര അനുമതി ഇല്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചുവെന്നാണ് ആരോപണം. FCRI നിയമലംഘനം നടന്നു എന്ന പരാതിയിലാണ് അന്വേഷണം.

● കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. കോളേജ് മാനേജ്മെൻറ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഇടക്കാല ഉത്തരവ്. കോളേജിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് അധികൃതർ ഹർജി നൽകിയത്.

● അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥി ശ്രദ്ധയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി് കാര്‍ത്തിക്. ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്നും കുട്ടികളുടെ ഭാവി തകര്‍ക്കുന്ന ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

● മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസയച്ചു.

● ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ. ദുരന്തസ്ഥലത്തുനിന്ന് 500 മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ബഹനാഗ ഹൈസ്‌കൂളിലേക്കാണ് മാതാപിതാക്കൾ കുട്ടികളെ അയക്കാത്തത്.

● ഒഡീഷ ട്രെയിന്‍ അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താനായിട്ടില്ല. അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ബാലസോറില്‍ ക്യാംപ് ചെയ്യുന്ന സിബിഐ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും.

● നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ വെള്ളി ഉച്ചയ്‌ക്ക്‌ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന്‌ വിമാനത്തിൽ യാത്ര തിരിച്ചു.

● ആധുനിക വൈദ്യുതവാഹനങ്ങൾക്ക്‌ ഉപയോഗിക്കാനാകാത്ത പഴയ രീതിയിലുള്ള ചാർജിങ്‌ പോയിന്റുകൾ നവീകരിക്കാൻ പദ്ധതിയുമായി കെഎസ്‌ഇബി. ജിബി/ടി ചാർജിങ്‌ പോയിന്റുകൾമാത്രമുള്ള അഞ്ച്‌ സ്‌റ്റേഷനുകളിൽ പുതിയ മോഡൽകൂടി (സിസിഎസ്‌2) സ്ഥാപിക്കും.
സംസ്ഥാനത്ത്‌ 150 ചാർജിങ്‌ സ്‌റ്റേഷനുകളുണ്ട്‌. ഇതിൽ കെഎസ്‌ഇബിയുടെ 63 എണ്ണത്തിൽ അഞ്ചിടത്തുമാത്രമാണ്‌ പഴയ മാതൃകയിലുള്ളത്‌. ബാക്കി സ്‌റ്റേഷനിൽ ജിബി/ടിക്കൊപ്പം ആധുനിക സിസിഎസ്‌2 പോയിന്റുമുണ്ട്‌.

● ഐ കാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക്‌ കുറഞ്ഞു. കേരളത്തിൽ ശരാശരി 12 റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. ഇതനുസരിച്ച്‌ നാല് ദിവസങ്ങളിൽ 48 മരണങ്ങൾ സംഭവിക്കേണ്ടതായിരുന്നു. എന്നാൽ 28 മരണങ്ങളാണ് എഐ കാമറ സംവിധാനം വന്നശേഷം ഉണ്ടായത്.

● ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചത്‌ 4,58,773 കുട്ടികൾ. കൂടുതൽ അപേക്ഷ മലപ്പുറത്താണ്‌ –- 80,764. എസ്‌എസ്‌എൽസി ജയിച്ചവരിൽ 4,22,497 പേർ പ്ലസ്‌ വൺ പ്രവേശനത്തിന്‌ അപേക്ഷിച്ചപ്പോൾ സിബിഎസ്‌സി സിലബസ്‌ പഠിച്ച 24,350 പേർ തുടർപഠനം പൊതുവിദ്യാലയത്തിലാകാൻ അപേക്ഷിച്ചിട്ടുണ്ട്‌.

● ക്യാനഡയിലെ കാട്ടുതീ അമേരിക്കയുടെയും ഉറക്കംകെടുത്തുന്നു. കാനഡയിലെ ക്യുബക്കില്‍ ആളിപ്പടരുന്ന കാട്ടുതീ അമേരിക്കയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളില്‍ പടര്‍ന്നു.ന്യൂയോർക്ക് നഗരം പുകയില്‍ മൂടി. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയ, സെൻട്രൽ ന്യൂയോർക്ക് സംസ്ഥാനം, പെൻസിൽവാനിയ, ന്യൂജേഴ്‌സി, നോർത്ത് കരോലിന,  ഇന്ത്യാന എന്നിവിടങ്ങളില്‍ പുക പടര്‍ന്നു. ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ കർശന നിർദേശം നൽകി.

● രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. 2019ലെ കണക്കുപ്രകാരം 70 ദശലക്ഷം ഇന്ത്യക്കാർക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കിൽ നിലവില്‍ അത് 1.1 കോടിയാണ്. ജനസംഖ്യയുടെ 35.5 ശതമാനത്തിന് അമിത രക്തസമ്മർദവും 81.2 ശതമാനംപേര്‍ക്ക് കൊളസ്ട്രോളും 28.6 ശതമാനത്തിന് അമിതവണ്ണവുമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

● സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്.







Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
MALAYORAM NEWS is licensed under CC BY 4.0