ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ | 03 ജൂൺ 2023 | #News_Headlines


● രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.

● ഒഡീഷ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും ഉള്‍പ്പെട്ടതായി സംശയം. കോറമാണ്ഡലും ചരക്ക് ട്രെയിനും ഇടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയത്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

● ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടുമുതല്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

● മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. മംഗളൂരു സോമേശ്വര്‍ ബീച്ചിലാണ് സംഭവം. വ്യാ‍ഴാ‍ഴ്ച രാത്രി 7.30നാണ് സോമേശ്വര ബീച്ചിൽ വച്ച് കാസർകോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ഇവർ.

● ജനാധിപത്യത്തിനു പിന്നാലെ, സ്‌കൂൾ പാഠപുസ്‌തകങ്ങളിൽനിന്ന്‌ രാജ്യത്തെ അസമത്വവും ദാരിദ്ര്യവും വിശദമാക്കുന്ന അധ്യായങ്ങളും നീക്കി എൻസിഇആർടി. 11–-ാം ക്ലാസിലെ ‘ഇന്ത്യൻ ഇക്കണോമിക് ഡെവലപ്‌മെന്റ്‌’ പുസ്‌തകത്തിലെ ‘പോവർട്ടി’ എന്ന അധ്യായം പൂർണമായും ഒഴിവാക്കി.

● തോട്ടം തൊഴിലാളികൾക്ക്‌ ഡിസംബറിലെ അടിസ്ഥാന ദിവസ ശമ്പളത്തോടൊപ്പം 41 രൂപ വർധിപ്പിക്കും. ഈ വർഷം ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. സർവീസ് കാലയളവനുസരിച്ച് നിലവിലുള്ള വെയിറ്റേജിൽ 55 മുതൽ 115 പൈസവരെ വർധിപ്പിക്കാനും മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം തീരുമാനിച്ചു.

● മണിപ്പുർ കലാപത്തിൽ 98 പേർ കൊല്ലപ്പെട്ടെന്ന്‌ സംസ്ഥാന സർക്കാർ. 310 പേർക്ക്‌ പരിക്കേറ്റെന്നും വെള്ളിയാഴ്‌ച പ്രസ്‌താവനയിൽ അറിയിച്ചു. കലാപം തുടങ്ങിയ മെയ്‌ മൂന്നുമുതൽ 4014 തീവയ്‌പ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 272 ദുരിതാശ്വാസ ക്യാമ്പിലായി 37,450 പേർ കഴിയുന്നുണ്ടെന്നും പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം, കലാപത്തിൽ ഏകദേശം 160 പേർ കൊല്ലപ്പെട്ടതായി മണിപ്പുരിലെ പ്രധാന പത്രമായ ഷില്ലോങ്‌ ടൈംസ്‌ മെയ്‌ 10ന്‌ തന്നെ റിപ്പോർട്ട്‌ ചെയ്‌തു.

● ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്‍ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം.