#Covid : കൊവിഡ് തരംഗം ഉണ്ടായപ്പോൾ കേന്ദ്രസർക്കാർ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു; പാർലമെന്ററി കമ്മിറ്റി

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗമുണ്ടായപ്പോൾ കേന്ദ്രസർക്കാർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് പാർലമെന്ററി സമിതി പറഞ്ഞു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 137-ാം റിപ്പോർട്ട് പ്രകാരം സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തിങ്കളാഴ്ചയാണ് റിപ്പോർട്ട് രാജ്യസഭയിൽ വെച്ചത്.

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ താറുമാറായതായി സമിതി വിമർശിച്ചു. കേസുകൾ കുത്തനെ ഉയർന്നതോടെ മരണങ്ങൾ വർധിക്കുകയും ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ഇല്ലാതാകുകയും ചെയ്തു. വ്യാപകമായ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കൂടാതെ മരുന്നുക്ഷാമവും ഉണ്ടായതായി സമിതി ചൂണ്ടിക്കാട്ടുന്നു.

സ്ഥിതിഗതികളുടെ ഗൗരവം മുൻകൂട്ടി കണ്ട് സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്ര വഷളാകുമായിരുന്നില്ല. അത് പലരുടെയും ജീവൻ രക്ഷിക്കുമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ആഘാതം 
 നേരിടുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് സമിതി പറഞ്ഞു.

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആരോഗ്യ പ്രവർത്തകരുടെ കുറവും വലിയ സമ്മർദത്തിന് കാരണമായിട്ടുണ്ട്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആദ്യ തരംഗം അടങ്ങിയ ശേഷവും മുൻകരുതൽ സമീപനം തുടർന്നിരുന്നെങ്കിൽ രണ്ടാം തരംഗത്തെ ലഘൂകരിക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.