കുവൈത്ത് സിറ്റി : സന്ദർശക വിസയും താൽക്കാലിക വിസയും കൈവശമുള്ളവർക്ക് ഇനി മുതൽ കുവൈത്തിൽ സർക്കാർ ആശുപത്രികളിലും സ്‌പെഷ്യലിസ്റ്റ് സെന്ററുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാകില്ലെന്ന് അധികൃതർ. ആരോഗ്യ മന്ത്രി അഹമ്മദ് അബ്ദുൾവഹാബ് അൽ അവാദിയുടെ ഉത്തരവിന്മേലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. സ്വകാര്യ ആശുപത്രികളിൽനിന്ന് മാത്രമായിരിക്കും ഇനി സന്ദർശക വിസക്കാർക്ക് ചികിത്സ നേടാൻ സാധിക്കുക.
പൊതു ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ചികിത്സയുടെ ഗുണനിലവാരം ഉയർത്തുക, അർഹരായവർക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തുക എന്നിവയാണ് നടപടിയുടെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. സന്ദർശക വിസാ നിയമം ഉദാരമാക്കിയതിന് പിന്നാലെയാണ് ആരോഗ്യ രംഗത്ത് പുതിയ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിലെ തിരക്കും ഭാരവും കുറയ്ക്കുകയും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയുമാണ് സർക്കാരിന്റെ പ്രധാന പരിഗണന.