കാണാതായ സ്കൂട്ടര്‍ യാത്രക്കാരന്‍റെ മൃത്‌ദേഹം കണ്ടെത്തി #Accident
By
News Desk
on
ജൂലൈ 08, 2025
തിരൂരങ്ങാടി: ദേശീയപാതയിലെ തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറി (22) ൻ്റെ മൃതദേഹമാണ് നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.30 ഓടെ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലിൽ നിന്നാണ് മൃത്‌ദേഹം ലഭിച്ചത്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിൻ്റെ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
പോലീസും നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധ സംഘടനാംഗങ്ങളും ഒരുമിച്ചായിരുന്നു തെരച്ചിൽ. തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പിതാവ് : മുഹമ്മദ് കോയ. മാതാവ് : ശരീഫ. സഹോദരങ്ങൾ : അബ്ദുറഹിമാൻ, ആശിഫ, അഫീദ.