• സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. വിവിധ ജില്ലകളില്‍
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ
കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
• ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ
സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ
അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.
• എസ്എസ്‌കെയില്‍ സംസ്ഥാന വിഹിതത്തിൽ നിന്ന് 40 കോടി രൂപ സര്‍ക്കാര്‍
അനുവദിച്ചു. കേന്ദ്ര–സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിൽ ജീവനക്കാരുടെ
മേയ് മാസത്തെ ശമ്പളത്തിനും കുട്ടികളുടെ യൂണിഫോമിനുമുള്ള തുകയും ചേർത്താണ്
40 കോടി അനുവദിച്ചത്. കേന്ദ്രവിഹിതം കുടിശികയാക്കിയതോടെ ജീവനക്കാരുടെ ശമ്പളവിതരണം അടക്കം പ്രതിസന്ധിയിലായിരുന്നു.
• കീം ഏകീകരണത്തിനുള്ള പുതിയ ഫോർമുലയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്
എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന. മുൻ വർഷങ്ങളിൽ എൻജിനിയറിങ് പ്രവേശന
പരീക്ഷ മാർക്ക് സമീകരണ രീതിയിൽ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ
വിദ്യാർഥികളെക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു.
• വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കായി ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്
എന്നീ രേഖകൾകൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ആശ്വാസത്തിൽ
ബിഹാറിലെ വോട്ടർമാർ.
• അമേരിക്കയിൽനിന്നുള്ള ക്ഷീരോൽപ്പന്നങ്ങൾക്ക് ഇന്ത്യ കർക്കശ
ഉപാധികളോടെയുള്ള ഗുണനിലവാര സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനെ
ചോദ്യംചെയ്‌ത് അമേരിക്ക ലോകവ്യാപാര സംഘടനയെ (ഡബ്‌ള്യുടിഒ) സമീപിച്ചു.
• രാജ്യത്തെ ഏറ്റവും മലിനമായ നഗരമായി മേഘാലയയിലെ ബൈര്‍ണിഹട്ട്. ഡല്‍ഹിയെ
പിന്തള്ളിയാണ് ബൈര്‍ണിഹട്ട് ഒന്നാമതെത്തിയത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച്
ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) തയ്യാറാക്കിയ
റിപ്പോര്‍ട്ടില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്.