പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ബസുമായി കാർ കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം കഴിച്ചിട്ട് ഇന്നേക്ക് വെറും പതിനഞ്ച് ദിവസം മാത്രം . പുതിയ ജീവിതം ആസ്വദിക്കാൻ തുടങ്ങുന്നതിനും മുമ്പേ പൊലിഞ്ഞു പോയ ഇവരുടെ വേർപാടിൽ നടുങ്ങി നിൽക്കുകയാണ് ഒരു നാട്. കൂടെ ജീവൻ പൊലിഞ്ഞവർ ഇരുവരുടെയും അച്ഛന്മാർ ആണെന്നതും ദുഃഖം ഇരട്ടിയാക്കുന്നുണ്ട്. നവംബര്‍ 30നായിരുന്നു മരണപ്പെട്ട അനുവും നിഖില്‍ ഈപ്പനും വിവാഹിതരാകുന്നത്.
പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിൽ നിന്ന് മധുവിധു കഴിഞ്ഞ് തിരികെയെത്തി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരവെയാണ് അപകടം സംഭവിച്ചത്. നിഖിലിന്‍റെ അച്ഛൻ മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛൻ ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ച മറ്റു രണ്ടു പേർ.
വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവസസ്ഥലത്തുതന്നെ മരിച്ചു.അനുവിനെ കാറില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികള്‍ പറയുന്നു. അനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.