രാജ്യം കണ്ട പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാനും മനുഷ്യ സ്നേഹിയുമായ രത്തൻ ടാറ്റ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1991-ൽ ടാറ്റ സൺസിൻ്റെ ചെയർമാനായി.2012 ഡിസംബർ വരെ കമ്പനിയെ നയിച്ച് ഗ്രൂപ്പിനെ വലിയ ഉയരങ്ങളിലെത്തിച്ചു. കമ്പനിയുടെ വരുമാനം 10,000 കോടിയിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർന്നത് അദ്ദേഹത്തിൻ്റെ കാലത്താണ്. കമ്പനിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ സൈറസ് മിസ്ത്രി ചെയർമാനായെങ്കിലും തുടർന്നുണ്ടായ വിവാദങ്ങൾ വലിയ വാർത്തയായിരുന്നു. 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കിയതിനെ തുടർന്ന് രത്തൻ ടാറ്റ ഇടക്കാല ചെയർമാനായി തിരിച്ചെത്തി. 2017ൽ എൻ ചന്ദ്രശേഖറിന് സ്ഥാനം കൈമാറി. തുടർന്ന് അദ്ദേഹത്തെ ഗ്രൂപ്പ് ടാറ്റ സൺസിൻ്റെ എമിരിറ്റസ് ചെയർമാനായി നിയമിച്ചു