ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 മെയ് 2024 #NewsHeadlines



● സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. ഇദ്ദേഹത്തിന് കോഴിക്കോട് വെച്ചാണ് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്.

● പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി.

● സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.

● ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചു. ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.  അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പൂർണമായും കത്തി.

● സംസ്ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രകടമാകുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പ്.

● അമീബിക്‌ മസ്‌തിഷ്‌ക ജ്വരം  ബാധിച്ച്‌ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു.

● ആറ്‌ സംസ്ഥാനത്തും രണ്ട്‌ കേന്ദ്രഭരണ പ്രദേശത്തുമായി 49 ലോക്‌സഭാ മണ്ഡലത്തിലേക്ക്‌ നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 57.47 ശതമാനം പോളിങ്‌.

● നേപ്പാൾ പാർലമെന്റിൽ വിശ്വാസവോട്ട്‌ നേടി  പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ. 18 മാസത്തിനിടെ ഇത്‌ നാലാം തവണയാണ്‌ പ്രചണ്ഡ വിശ്വാസവോട്ട്‌ നേടുന്നത്‌.

● മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ കേസിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.

● ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾക്ക് അടിയന്തര വേനൽ അവധി പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് അവധി. വിദ്യാഭ്യാസ ഡയറക്ടർ ആണ് ഉത്തരവ് ഇറക്കിയത്.
MALAYORAM NEWS is licensed under CC BY 4.0