ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 28 ഏപ്രിൽ 2024 #NewsHeadlines

● ആറ്‌ മാസത്തിലേറെ വച്ചുതാമസിപ്പിച്ച ഭൂപതിവ്  നിയമ ഭേദഗതി ബിൽ ഉൾപ്പെടെ അഞ്ച് ബില്ലുകളിൽ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടൻ ഗവർണർ ഒപ്പിട്ടത് വിവാദത്തിലേക്ക്.

●  രാജമലയിൽ വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ചമുതൽ ആരംഭിക്കും. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ചിന്നാർ, ഇരവികുളം, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് നാലുദിവസം നീളുന്ന കണക്കെടുപ്പ് നടക്കുന്നത്.

● കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്‌.

● കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്താല്‍ വീണ്ടും തെര‍ഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെര‍ഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചൂണ്ടികാണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂ‍‍ഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

● ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

● മദ്യനയ കേസിലെ ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

● മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും അധ്യാപകരിലും സർവേ നടത്താൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ പ്രത്യേക കർമസേന.