ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 മാർച്ച് 2024 #NewsHeadlines

• പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളസർക്കാർ, ഡിവൈഎഫ്ഐയിന്റെതടക്കം 250ലധികം ഹരജികളാണ് കോടതി ഇന്ന് പരിഗണിക്കുക. മൂന്നാമത്തെ കേസായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

• സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം.

• എതിര്‍ശബ്ദങ്ങളെ നിഷ്പ്രഭമാക്കി അഞ്ചാമതും റഷ്യന്‍ പ്രസിഡന്റായി വ്ലാദിമിർ പുടിൻ. തിങ്കളാഴ്‌ച വോട്ടെണ്ണൽ  പൂർത്തിയായപ്പോൾ പുടിന് 87.83 ശതമാനം വോട്ട്‌ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 2030 വരെ പുടിന്‌ അധികാരത്തില്‍ തുടരാം.

• സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

• കേരളത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ പങ്കെടുത്ത്‌ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സംസ്ഥാനത്തെ അനുവദിക്കില്ലെന്നും കേന്ദ്രം. കേന്ദ്ര ഭക്ഷ്യ-മന്ത്രി പിയൂഷ് ​ഗോയൽ മന്ത്രി ജി ആർ അനിലിന് അയച്ച കത്തിലാണ് ഇക്കാര്യം ആവർത്തിച്ചത്‌.