വനിതകൾക്ക് മുപ്പത്തി മൂന്ന് ശതമാനം സംവരണം, പുതിയ പാർലിമെൻ്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ. #WomensReservationBill (WRB)

പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു.  ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനുള്ള ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് അവതരിപ്പിച്ചത്.  ബിൽ വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച ചെയ്യും.

ലോക്‌സഭ ബുധനാഴ്ച ബിൽ പാസാക്കും.  2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കില്ല.  നിയോജക മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനും നിലവിലെ നിയമസഭകളുടെ കാലാവധി അവസാനിച്ചതിനുശേഷവും മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ.  പട്ടിക വിഭാഗങ്ങൾക്ക് സബ് റിസർവേഷൻ ഉണ്ടായിരിക്കും.

  അതേസമയം, മുൻകൂർ അറിയിപ്പില്ലാതെ ബിൽ അവതരിപ്പിച്ചതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.  2014ൽ പാസാക്കിയ പഴയ ബില്ലാണ് നിലവിലുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.  രാജ്യസഭ പാസാക്കിയ പഴയ ബിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.  എന്നാൽ 2014ൽ ബിൽ അസാധുവാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.