ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 06 ജൂലൈ 2023 | #News_Headlines #Short_News

● സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, വയനാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

● ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു . ആദ്യം അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.

● ക‍ഴിഞ്ഞ രണ്ടു വർഷം സംസ്ഥാനത്ത് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേർക്ക് പട്ടയം നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും അതിന് ഏതെങ്കിലും നിയമങ്ങൾ തടസം നിൽക്കുന്നുവെങ്കിൽ അവയിൽ സർക്കാർ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

● ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

● കനത്ത മഴയിലും കൊച്ചി നഗരത്തിൽ മുൻവർഷങ്ങളിലെപ്പോലെ വെള്ളക്കെട്ടില്ലാത്തതിൽ സംതൃപ്‌തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കോർപറേഷനും കളക്ടർ അധ്യക്ഷനായ സമിതിയും ഇടപെടൽ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.

● രാജ്യത്ത്‌ തൊഴിലുറപ്പുപദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം. 2022–23ൽ 965.76 ലക്ഷം തൊഴിൽദിനമാണ്‌ സംസ്ഥാനത്ത്‌ സൃഷ്ടിക്കപ്പെട്ടത്‌. അംഗീകൃത ബജറ്റിന്റെ 100.76 ശതമാനം ലക്ഷ്യം കേരളത്തിന്‌ കൈവരിക്കാനായി. 965.76 ലക്ഷം തൊഴിൽദിനങ്ങളിൽ 867.44 ലക്ഷവും സ്‌ത്രീകൾക്കാണ്‌ ലഭിച്ചത്‌. ആകെ തൊഴിൽദിനങ്ങളുടെ 89.82 ശതമാനം വരുമിത്‌.

● ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ മൻസിനസ്‌–- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്‌. ചരിവും പാറക്കെട്ടും കുഴികളും ഇല്ലാത്ത എൽ2 എന്ന മേഖലയാണിത്‌. മാസങ്ങൾ നീണ്ട പഠനത്തിനും ഒന്ന്‌, രണ്ട്‌ ചാന്ദ്രദൗത്യങ്ങളിൽനിന്ന്‌ ലഭിച്ച വിവരങ്ങളും സൂക്ഷ്‌മമായി പഠിച്ച ശേഷമാണ്‌ ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞർ സ്ഥലം തെരഞ്ഞെടുത്തത്‌.

● സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ മുപ്പത്തൊന്നിനകം സ്ഥാപിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹനയാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. വിവിധ തരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
MALAYORAM NEWS is licensed under CC BY 4.0