ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 മെയ് 2023 | #News_Headlines

● അന്തരീക്ഷ താപനില ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്. വരാനിരിക്കുന്ന അഞ്ച് വര്‍ഷം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ചൂടേറിയതായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഹരിതഗൃഹവാതകങ്ങളും എല്‍ നിനോ പ്രതിഭാസവും താപനില വര്‍ധനവിന് ആക്കം കൂട്ടും.

● കർണാടകത്തിൽ തെരഞ്ഞെടുപ്പുഫലം വന്ന്‌ അഞ്ചു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്‌. മുഖ്യമന്ത്രിപദം പങ്കിടാമെന്ന്‌ ഹൈക്കമാൻഡ്‌ നിർദേശിച്ചതോടെ ആദ്യ ഊഴത്തിനുവേണ്ടിയും തമ്മിലടിയായി.

● എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന സ്വപ്‌നപദ്ധതിയി പൂർണ്ണമാക്കാൻ കേരളം. തദ്ദേശസ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളം ഒരുക്കുകയാണ്‌ സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പിന്റെ ലക്ഷ്യം.

● സമഗ്ര ശിക്ഷാ കേരളം (എസ്‌എസ്‌കെ), വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി സ്റ്റാർസ്‌ എന്നിവയിൽ 1031.92 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും.

● സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി.

● കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.

● ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ൽ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ജെല്ലിക്കെട്ടിന് നിയമസാധുത നൽകി.

● ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്ത് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍.