കരിപ്പൂർ: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ മുബൈ -–കരിപ്പൂർ സെക്ടറിലാണ് സർവീസുകൾ തുടങ്ങുന്നത്. ദിവസവും വൈകിട്ട് 5.35ന് മുബൈയിൽനിന്ന് തിരിക്കുന്ന വിമാനം രാത്രി 7.20ന് കരിപ്പൂരിലിറങ്ങും. രാത്രി 7.55ന് കരിപ്പൂരിൽനിന്ന് തിരിച്ച് പറക്കുന്ന വിമാനം 9.40ന് മുബൈയിലിറങ്ങും. കേരളത്തിലുടനീളം സാന്നിധ്യം ഉറപ്പിക്കാനുള്ള ആകാശ എയറിന്റെ ആദ്യ ചുവടുവയ്പാണിത്. ആകാശ എയറിന്റെ മുപ്പതാമത്തെ ലക്ഷ്യസ്ഥാനമാണ് കരിപ്പൂർ. കേരളത്തിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനാണ് പദ്ധതി.
എസ്എൻവി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ആകാശ എയർ ) മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. മൂന്നുവർഷം മുമ്പ് നിലവിൽ വന്ന കമ്പനി കുറഞ്ഞ ടിക്കറ്റ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2022 ആഗസ്ത് ഏഴിന് മുബൈയിൽനിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്. 2025 അവസാനത്തോടെ കരിപ്പൂരിൽനിന്ന് ഗൾഫ് നാടുകളിലേക്കും സർവീസ് ആരംഭിക്കാനാണ് പദ്ധതി.