പാകിസ്ഥാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണം രൂക്ഷമാണ്. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാകിസ്ഥാൻ പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ കരസേനാ മേധാവി സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും.
നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ സൈന്യവും വ്യോമസേനയും നാവികസേനയും വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മുവിൽ കൺട്രോൾ റൂമുകൾ തുറന്നു. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.