പന്ത്രണ്ടുവയസ്സുകാരിക്കുനേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. തുറവൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് കളത്തിപ്പറമ്പിൽ ഷിനു (ജോസഫ്-45)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്.
2022-ലാണു സംഭവം. അച്ഛനുമമ്മയും ഇല്ലാത്തപ്പോൾ വീട്ടിലെത്തിയ പ്രതി കുട്ടിക്കുനേരേ അതിക്രമം നടത്തുകയായിരുന്നു. ചേർത്തല എ.എസ്.പി.യായിരുന്ന ജുവനക്കുടി മഹേഷ്, ഡിവൈ.എസ്.പി. ടി.ബി. വിജയൻ, കുത്തിയതോട് സബ്ബ് ഇൻസ്പെക്ടർ ജി. അജിത്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീനാകാർത്തികേയൻ, അഡ്വ.വി.എൽ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.