ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ അനുകൂലമായി ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ നേവി സംഘം പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തും. നിലവിൽ പുഴയിൽ 6 – 8 വരെ നോട്ടാണ് അടിയൊഴുക്കിന്റെ ശക്തി.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ രാത്രി ഡ്രോൺ പരിശോധനയും തടസ്സപ്പെട്ടിരുന്നു. ഒടുവിൽ നടത്തിയ പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ ആയിട്ടില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോൺ പരിശോധന ഇന്നും തുടരും. നിലവിൽ ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്.
ഇതിനിടെ ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണെന്ന് പൊലീസ് കണ്ടെത്തി. കർശന നടപടി ഉണ്ടാകുമെന്ന് അർജുൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.