ചികിത്സാപിഴവ് പരാതികൾ, നഴ്സിം​ഗ് പ്രവേശന പ്രതിസന്ധി; ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ഇന്ന്.... #Medical_Colleges


തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന്. 

കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളാകും പരിശോധിക്കുക. തിരുവനന്തപുരത്ത് 12 മണിക്കാണ് യോഗം. പ്രിൻസിപ്പാൾമാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിനെത്തണം. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നതതല യോഗം വിളിച്ചത്. 

നഴ്സിംഗ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. നഴ്സിംഗ് കോളെജ് മാനേജ്മെന്റുകളുമായി 11 മണിക്കാണ് ചർച്ച. നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നിൽക്കുന്ന കോളേജുകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്. മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗൺസിൽ അംഗീകാരം വൈകുന്നതും ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ പരിഹാരമായില്ലെങ്കിൽ ഇത്തവണത്തെ നഴ്സിംഗ് പ്രവേശനം അവതാളത്തിലാകും.

MALAYORAM NEWS is licensed under CC BY 4.0