കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് വാര്‍ത്ത വ്യാജം, തെളിവുമായി ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി #Kozhikode_Medical_College

 

 


കോഴിക്കോട് : കൈ ഒടിഞ്ഞ രോഗിക്ക് സ്റ്റീല്‍ ഇട്ടത് മാറിയെന്ന ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. ഇത്തരത്തിലുള്ള ഒടിവുള്ള രോഗികൾക്ക് നൽകുന്ന സാധാരണ ചികിത്സയും ശസ്ത്രക്രിയയും ഇവിടെ നടത്തുന്നു. കൈയുടെ മുട്ടിനു താഴെ പൊട്ടലുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്കുശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് വച്ചു. ഈ ഒടിവിനു താഴെയുള്ള ജോയിൻ്റ് അയഞ്ഞതിനാൽ അതിനെ സ്ഥിരപ്പെടുത്താൻ മറ്റൊരു സ്റ്റീല്‍ കമ്പി കൂടി ഉപയോഗിച്ചു.

ഈ സ്റ്റീല്‍ കമ്പി 4 ആഴ്ചത്തേക്ക് മാത്രം ഉപയോഗിക്കുന്നത് ആണ്, അതിനു ശേഷം മാറ്റുകയും ചെയ്യും. ആദ്യത്തെ പ്ലേറ്റ് അവിടെ നിലനിൽക്കും. സാധാരണ മറ്റു രോഗികളോട് ചെയ്യുന്നതു പോലെയാണ് ഈ രോഗിയോടും ചെയ്തത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

ഈ മാസം ഇതേ മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള ഒടിവുകൾക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായ മറ്റ് രോഗികളുടെ എക്‌സ്‌റേയും ഇതിന് തെളിവാണ്. വസ്തുതകൾ അറിയാതെ മെഡിക്കൽ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള തെറ്റായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ല. ശസ്ത്രക്രിയയിൽ കുഴപ്പമൊന്നുമില്ല. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


 

 

 

MALAYORAM NEWS is licensed under CC BY 4.0