പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് 100ൽ താഴെയാണെന്നാണ് സൂചന. ജീവനക്കാരുടെ കുറവ് സ്ഥിരീകരിച്ച് ഹൈക്കമ്മീഷനിലെ മീഡിയ റിലേഷൻസ് ഓഫീസറും കാനഡയുടെ തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ചു. ജീവനക്കാരുടെ ക്ഷമയ്ക്കും അർപ്പണബോധത്തിനും സേവനത്തിനും ആത്മാർത്ഥമായി നന്ദി പറയുന്നതായി ഭാരവാഹികൾ പറഞ്ഞു. അതേസമയം, കാനഡയുടെ ഇന്ത്യയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
നയതന്ത്ര ബന്ധങ്ങൾ വഷളായിട്ടും ഇന്ത്യൻ പൗരന്മാരെ കാനഡ സ്വാഗതം ചെയ്യുന്നത് തുടരുന്നു. കാനഡയിൽ വെച്ച് ഖാലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വിള്ളലുണ്ടായത്. ഇതിന് മറുപടിയായി കനേഡിയൻ നയതന്ത്രജ്ഞർ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ഇന്ത്യ ആരോപിച്ചു.