റിയാസ് മൗലവി കേസിലെ പ്രതികളെ വെറുതെ വിട്ട ജഡ്ജിയെ സ്ഥലം മാറ്റിയതിനെ വിമർശിച്ച് ഡോ.കെ.ടി.ജലീൽ എം.എൽ.എ. ഓടിപ്പോകുന്നവർ ഭീരുക്കളാണെന്നും കുറ്റബോധം തോന്നിയാൽ നിൽക്കില്ലെന്നും കെ.ടി.ജലീൽ വിമർശിച്ചു. റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെ വെറുതെവിട്ട കാസർകോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയെ ആലപ്പുഴയിലേക്ക് മാറ്റിയ സംഭവത്തിലായിരുന്നു കെ.ടി.ജലീലൻ്റെ പ്രതികരണം.
ജുഡീഷ്യൽ ഓഫീസർമാരെ സാധാരണയായി മെയ് മാസത്തിലെ വേനൽക്കാല അവധിക്ക് ശേഷം കോടതികളിൽ സ്ഥലം മാറ്റാറുണ്ട്. ഇതിന് വിരുദ്ധമായാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയെ ഹൈക്കോടതി ആലപ്പുഴ ജില്ലാ ജഡ്ജിയായി സ്ഥലം മാറ്റിയത്.
റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസിൻ്റെ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ആർഎസ്എസ് ബന്ധം തെളിയിക്കാനായില്ലെന്നും ഒന്നാം പ്രതിയുടെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തസാമ്പിൾ ഉപയോഗിച്ച് ഡിഎൻഎ പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയുടേതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന മുണ്ടും ഷർട്ടും പ്രതിയുടെ ഡിഎൻഎ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. കേസിലെ തെളിവെടുപ്പിൽ പോലും വീഴ്ചയുണ്ടായി. അതിനാൽ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി വിധിയിൽ പറയുന്നു.