ഇപ്പോൾ പൊതുജനങ്ങൾക്ക് നവകേരള ബസിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിൻ്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് സ്റ്റേജ് ക്യാരേജാക്കിമാറ്റി. മാസങ്ങളായി ബസ് വെറുതെ കിടക്കുകയാണെന്ന ആരോപണത്തെ തുടർന്നാണ് പെർമിറ്റ് മാറ്റം. നവകേരള യാത്രയ്ക്കായി 1.15 കോടി മുടക്കി ഭാരത് ബെൻസിൽ നിന്നാണ് ബസ് വാങ്ങിയത്.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വകുപ്പിന് ബസ് കൈമാറാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. പരിഷ്‌കരണങ്ങൾക്കായി ബസ് ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് കൈമാറി. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിൻ്റെ നിർമാണ പുരോഗതി വിലയിരുത്താൻ കെഎസ്ആർടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി അഭ്യർഥിച്ചെങ്കിലും ഇത് നടക്കാത്തതിനാൽ നിർമാണം മുടങ്ങി.
ബസിൽ യാത്രക്കാരുടെ ലഗേജുകൾക്ക് ഇടമില്ലാത്തതിനാൽ സീറ്റുകൾ പുനഃക്രമീകരിച്ച് മുറിയുണ്ടാക്കിയിട്ടുണ്ട്. ബസിൻ്റെ നിറത്തിലും വശങ്ങളിലെ ഗ്രാഫിക്സിലും മാറ്റം വരുത്തിയിട്ടില്ല.