സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു... #Loksabha_Election2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിംഗ് ദിവസം 71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേർ ഏപ്രിൽ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തി. ഇതിൽ 94,75,090 പുരുഷ വോട്ടർമാരും 1,0302238 സ്ത്രീ വോട്ടർമാരും 150 ഭിന്നലിംഗ വോട്ടർമാരുമാണ്.ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ 1,80,865 വോട്ടുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഓഫീസർമാരുടെ വിഭാഗത്തിൽ 41,904 തപാൽ വോട്ടുകളും രേഖപ്പെടുത്തി.സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാരാണ് വടകരയിൽ വോട്ട് ചെയ്തത്. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ട മണ്ഡലത്തിലാണ്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് ചെയ്തത്.ഹാജരാകാത്ത വോട്ടർമാരിൽ 85 വയസ്സിന് മുകളിലുള്ളവരും ഭിന്നശേഷിക്കാരായ വോട്ടർമാരും കൊവിഡ് ബാധിതരും അവശ്യ സേവനങ്ങളിലെ ജീവനക്കാരും ഉൾപ്പെടുന്നു. വീട്ടിലിരുന്ന് വോട്ട് ചെയ്തവരും അവശ്യ സേവനങ്ങൾക്കായി സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ (വിഎഫ്‌സി) വോട്ട് ചെയ്തവരും ഇതിൽ ഉൾപ്പെടുന്നു.