കേരളത്തിൽ ജെഎൻ-1 കോവിഡ് സബ്‌ടൈപ്പ് ഐസിഎംആർ സ്ഥിരീകരിച്ചു. ജനിതക ലബോറട്ടറികളുടെ ശൃംഖലയായ ഇൻസാകോഗാണ് ഇത് കണ്ടെത്തിയതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.രാജീവ് ബഹൽ അറിയിച്ചു. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്ത് നിന്ന് ശേഖരിച്ച കൊവിഡ് പോസിറ്റീവ് സാമ്പിളിലാണ് പുതിയ ഉപവിഭാഗം കണ്ടെത്തിയത്.
സംസ്ഥാന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നടപടികൾ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിവേഗം പടരുന്ന ഒരു പ്രതിരോധശേഷിയുള്ള വൈറസാണ് ജെഎൻ.1 കോവിഡ് ഉപവിഭാഗം. ഇത് ചൈനയിൽ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളിലും ജെ.എൻ. 1 വേരിയന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഴ്ചകളായി കൊവിഡ്-19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാരണം, ചെറിയ പനിയുടെ സാമ്പിളുകൾ പോലും കോവിഡ് പരിശോധനയ്ക്ക് റഫർ ചെയ്യാറുണ്ട്. ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങൾ കോവിഡ് പരിശോധന പൂർണമായും നിർത്തി വച്ച സാഹചര്യത്തിലും കേരളം ജാഗ്രതയോടെ പരിശോധന തുടരുന്നത് അഭിനന്ദനാർഹമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പതിവ് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി, പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികൾ വിലയിരുത്തുന്നതിന് 18 ദിവസത്തിനകം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ നടത്താനും നിർദേശിച്ചിട്ടുണ്ട്.