ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിനിയായ പെൺകുട്ടി ചാന്ദിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലുവ മാർക്കറ്റിന് സമീപമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശി മജ്ജയ് കുമാറിന്റെ മകൾ ചാന്ദ്‌നിയാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഇവിടെ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. ഇന്നലെയാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഫ്‌സാഖ് ആലം എന്ന ഇതരസംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മജ്ജയ് കുമാറിന്റെ വീടിനു മുകളിൽ വാടകയ്‌ക്കായിരുന്നു താമസം. രണ്ടു ദിവസം മുൻപാണ് ഇവിടെ താമസിക്കാൻ വന്നത്. സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.